കിഴക്കമ്പലം കവര്‍ച്ച; രേഖാ ചിത്രം പുറത്തുവിട്ടു; കവര്‍ച്ചയ്ക്കു പിന്നില്‍ ഒന്നില്‍ കൂടുതല്‍ ആളുകളെന്നും സംശയം

TVM-REKHACHITHRAMകിഴക്കമ്പലം: കിഴക്കമ്പലത്ത് വീടു കുത്തിത്തുറന്നു സ്വര്‍ണവും പണവും മോഷ്ടിച്ച സംഭവത്തിലെ പ്രതിയെന്നു സംശയിക്കുന്നയാളുടെ രേഖാചിത്രം പോലീസ് പുറത്തുവിട്ടു.  വീടിന്റെ അടുക്കള ഭാഗത്തുള്ള വര്‍ക്ക് ഏരിയയുടെ അലുമിനിയം ഷീറ്റ് കൊണ്ട് നിര്‍മ്മിച്ച വാതില്‍ കുത്തിത്തുറന്ന് അകത്ത് കയറിയ മോഷ്ടാവ് അടുക്കള വാതിലും തകര്‍ത്താണ് വീട്ടിനുള്ളില്‍ കയറിയത്.  താരതമ്യേന വീതി  കുറഞ്ഞ അലുമിനിയം വാതിലിനുള്ളിലൂടെ മെലിഞ്ഞ ശരീര പ്രകൃതിയുള്ളയാള്‍ക്കേ കടക്കാന്‍ കഴിയൂ എന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലും മോഷണം നടന്ന ഞായറാഴ്ച വൈകുന്നേരം അഞ്ചിനും രാത്രി ഒന്‍പതിനു ഇടയില്‍ പ്രദേശത്ത് സംശയാസ്പദമായി കണ്ട മെലിഞ്ഞയാളെക്കുറിച്ചു നാട്ടുകാര്‍ പറഞ്ഞ വിവരത്തിന്റെയും അടിസ്ഥാനത്തിലാണ് പ്രതിയുടെ രേഖാ ചിത്രം തയാറാക്കിയതെന്നു പോലീസ് പറഞ്ഞു.

കൂടാതെ കേസില്‍ ഒന്നിലേറെ പ്രതികള്‍ ഉണ്ടെന്ന സംശയം ബലപ്പെടുന്ന തരത്തിലുള്ള വിരലടയാളങ്ങളും മുറിക്കുള്ളില്‍  നിന്നും കിട്ടിയതായാണ് സൂചന. സംഭവ സ്ഥലത്ത് പെരുമ്പാവൂര്‍ ഡിവൈഎസ്പി അടക്കമുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥരും വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും പരിശോധന നടത്തിയിരുന്നു.

കിഴക്കമ്പം മുട്ടന്‍ തോട്ടില്‍ ജോബി ജോസഫിന്റെ വീട്ടിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന 57 പവന്‍ സ്വര്‍ണവും ഒരു ലക്ഷം രൂപയുമാണ് ഇവര്‍ പള്ളിയില്‍ ധ്യാനത്തിനുപോയ സമയത്ത് കവര്‍ച്ച ചെയ്യപ്പെട്ടത്. കുന്നത്തുനാട് സി.ഐ. ഇന്‍ ചാര്‍ജ് എസ്.ഷംസു ദീന്‍, കുന്നത്തുനാട് എസ്.ഐ. ടി. ദിലീഷ്, കോണ്‍സ്റ്റബിള്‍മാരായ  സിറാജ്, മനോജ്, ഷിബു എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.

Related posts