കുച്ചിമേട്ടില്‍ വീട്ടുമുറ്റത്തും കാട്ടാനയുടെ വിളയാട്ടം

PKD-AANAഅഗളി: കുച്ചിമേട് ആദിവാസി സങ്കേതത്തില്‍ ആഴ്ചകളായി കാട്ടാന വിളയാട്ടം. നിരവധി കാര്‍ഷിക വിളകള്‍ ഇതിനകം നശിപ്പിച്ചു. പോത്തുപ്പാടി എന്‍എസ്എസ് എസ്റ്റേറ്റിലും പരിസരത്തും തമ്പടിക്കുന്ന കാട്ടാനകള്‍ സന്ധ്യയോടെ ജനവാസകേന്ദ്രത്തിലേക്ക് കടക്കുകയാണ്.  പോത്തുപ്പാടി ഫാമിലും സൊസൈറ്റിയുടെ തോട്ടത്തിലും ആനകള്‍ തമ്പടിക്കുന്നുണ്ട്.

കട്ടക്കാട്-കുറവന്‍പാടി-പുലിയറ പ്രദേശങ്ങളിലൂടെ ചുറ്റികറങ്ങി എന്‍എസ്എസ് കാടുകളിലൂടെയാണ് കുച്ചിമേട് ആദിവാസി സങ്കേതത്തിലെത്തുന്നത്. പോത്തുപ്പാടി, സെക്കന്‍ഡ് സൈറ്റ്, മൂപ്പന്‍കുന്നു പ്രദേശം എന്നിവിടങ്ങളില്‍ നിന്ന് ആനകള്‍ പിന്‍മാറുന്നില്ലെന്ന് ആദിവാസികള്‍ പറഞ്ഞു. കുച്ചിമേട്ടില്‍ എന്‍എസ്എസ് അതിര്‍ത്തിപ്രദേശത്തുള്ള ആംഗന്‍വാടി പരിസരത്തുവരെ കാട്ടാനയെത്തി.

യാത്രാസൗകര്യം തീര്‍ത്തും കുറവായ കുച്ചിമേട് പ്രദേശങ്ങളില്‍ സാധാരണ വൈദ്യുതി ഉണ്ടാകാറില്ല. കൂലിപ്പണിക്കാരായ ഇവിടുത്തെ നിവാസികള്‍ പലപ്പോഴും സന്ധ്യകഴിഞ്ഞാണ് വീടുകളിലെത്തുക. മൊബൈല്‍ വെളിച്ചത്തില്‍  കാട്ടിലൂടെയുള്ള അപകടം നിറഞ്ഞ യാത്രക്കിടെയാണ് ഭീതി പരത്തി കാട്ടാനകള്‍ വിലസുന്നതെന്ന് ആദിവാസികള്‍ ചൂണ്ടിക്കാട്ടി.

മാസങ്ങളായി പ്രദേശത്ത്് ആനശല്യം രൂക്ഷമായിട്ടും വനം-റവന്യൂവകുപ്പ് അധികൃതര്‍ യാതൊരു സുരക്ഷയും ഒരുക്കിയിട്ടില്ലെന്ന് പ്രദേശവാസികള്‍ ആരോപിച്ചു. ആനശല്യം തുടര്‍ക്കഥയായതോടെ പ്രദേശവാസികള്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കി. കുച്ചിമേട്ടില്‍ കാളി, രാജന്‍,ശിവദാസ്, വയലില്‍ രാജമ്മ, രാജേന്ദ്രന്‍ തുടങ്ങിയവരുടെ കൃഷികള്‍ നശിപ്പിച്ചിട്ടുണ്ട്. കാട്ടാനയെ തുരത്താന്‍ അടിയന്തിരനടപടികള്‍ എടുക്കണമെന്ന് ആദിവാസികള്‍ ആവശ്യപ്പെട്ടു.

Related posts