സീമ മോഹന്‍ലാല്‍
കൊച്ചിയുടെ പ്രധാന ആകര്‍ഷണവും വിനോദസഞ്ചാരകേന്ദ്രങ്ങളിലൊന്നുമാണ് എറണാകുളം മറൈന്‍ഡ്രൈവ്. അറബിക്കടലിന്റെ തീരത്തായി കൊച്ചിയുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന മറൈന്‍ഡ്രൈവില്‍ കായല്‍ക്കാറ്റേറ്റ് ചീനവലയുടെ ഭംഗി ആസ്വദിക്കാന്‍ എത്തുന്നവര്‍ ഏറെയാണ്. പക്ഷേ, ഇന്ന് മറൈന്‍ഡ്രൈവിലെത്തുന്ന കമിതാക്കളുടെ പ്രണയലീലകള്‍ കണ്ടാല്‍ ഇവിടെയെത്തുന്ന സന്ദര്‍ശകര്‍ കണ്ണുപൊത്തും. മറൈന്‍ഡ്രൈവ് വാക്ക് വേയിലും ഹൈകോര്‍ട്ട് ജെട്ടി(റസ്റ്ററന്റിനടുത്ത്) മുതല്‍ ഗോശ്രീപാലത്തിനടുത്തുവരെയും നടന്നാല്‍ സിമന്റു ബെഞ്ചില്‍ കുട ചൂടി ഇരിക്കുന്ന കമിതാക്കളെ കാണാനാവും. മഴയും വെയിലും ഇല്ലെങ്കിലും കുടയുടെ മറ ഇവര്‍ക്കു വേണം. സ്കൂള്‍ കോളജ് വിദ്യാര്‍ഥികളാണ് ഇതില്‍ ഏറെയും. രാവിലെ കോളജിലേക്കെന്നു പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങുന്ന പല പെണ്‍കുട്ടികളും കാമുകന്മാര്‍ക്കൊപ്പം ഇവിടെ ചെലവഴിച്ച ശേഷം വൈകിട്ടാണ് മടങ്ങുന്നത്. ക്ലാസ് കഴിഞ്ഞ് വീട്ടിലെത്തുന്ന പതിവു സമയത്തുതന്നെ തിരിച്ചെത്തുന്നതിനാല്‍ പല രക്ഷിതാക്കളും പെണ്‍മക്കളുടെ പ്രണയലീലകള്‍ അറിയാതെ പോകുന്നുവെന്നതാണ് വാസ്തവം.
ഇത് അംബ്രലാ പോയിന്റ്
വാര്‍ത്തയുടെ ആവശ്യത്തിനായി കഴിഞ്ഞ ദിവസം മറൈന്‍ഡ്രൈവില്‍ അരമണിക്കൂര്‍ നില്‍ക്കേണ്ടി വന്നു. ഇവിടെ കുട ചൂടി ഇരുന്ന കമിതാക്കള്‍ കാട്ടിക്കൂട്ടിയ വിക്രിയകള്‍ ലജ്ജിപ്പിക്കുന്നതായിരുന്നു. അതുവഴി ഫാമിലിയായി വന്നവര്‍ തിരിഞ്ഞോടുന്ന കാഴ്ചയും കാണേണ്ടി വന്നു.
“അംബ്രലാ പോയിന്റെ’ന്നതു പോലീസുകാര്‍ ഇട്ടിരിക്കുന്ന പേരാണ്. കാരണം ഇവിടെ കുടയ്ക്കു കീഴിലല്ലാതെ ഇരിക്കുന്നവര്‍ ചുരുക്കം. ഈ പ്രദേശത്ത് പോലീസ് പട്രോളിംഗ് ഇടയ്ക്ക് ഉണ്ടെങ്കിലും കമിതാക്കള്‍ക്ക് അതൊന്നും ബാധകമല്ലെന്ന അവസ്ഥയാണുള്ളത്. പ്രണയരംഗങ്ങള്‍ അതിരുവിടുമ്പോള്‍ സന്ദര്‍ശകരില്‍ ആരെങ്കിലും വിവരമറിയിച്ചാല്‍ പോലീസ് എത്താറുണ്ട്. ഇത്തരം സന്ദര്‍ഭങ്ങളില്‍ “തങ്ങള്‍ പ്രായപൂര്‍ത്തിയായവരാണ്. എവിടെയും ഒന്നിച്ചിരിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്ന’ കമിതാക്കളുടെ മറുപടിയില്‍ പോലീസിനു നിസ്സഹായരാകേണ്ടിവരുന്നു. അടുത്തിടെ സ്കൂള്‍ യൂണിഫോമില്‍ കാമുകന്മാര്‍ക്കൊപ്പം ഇവിടെയെത്തിയ മൂന്നു വിദ്യാര്‍ഥിനികളെ പോലീസ് പിടികൂടി രക്ഷിതാക്കളെ വിളിച്ചുവരുത്തി പറഞ്ഞുവിടുകയാണുണ്ടായത്. കുട മറപിടിച്ച് ഇരുന്നും കിടന്നുമൊക്കെ ഇവര്‍ കാട്ടുന്ന വിക്രിയകള്‍ സമീപത്തും തൊട്ടടുത്ത ഫ്‌ളാറ്റിലും ഇരുന്ന് വീക്ഷിക്കാന്‍ ആളുകളുണ്ടെന്ന കാര്യം കമിതാക്കള്‍ അറിയാതെ പോകുന്നു. കുടയുടെ മറയില്‍ അനാശാസ്യവും മയക്കുമരുന്ന് ഉപയോഗവും ഇവിടെ നടക്കുന്നുണ്ടെന്ന പരാതിയുമുണ്ട്. കമിതാക്കള്‍ ഇരിക്കുന്നതിനു പിന്നിലെ മതിലുകളില്‍ റൂം തരപ്പെടുത്തിക്കൊടുക്കുമെന്നു പറഞ്ഞ് ഫോണ്‍ നമ്പറുകളും എഴുതി വച്ചിട്ടുണ്ട്. പോലീസ് പട്രോളിംഗ് ശക്തമാക്കിയാല്‍ ഇത്തരക്കാരെ ഇവിടെ നിന്ന് തുരത്താന്‍ കഴിയുമെന്നാണ് സന്ദര്‍ശകരുടെ അഭിപ്രായം. ഐജി ഓഫീസും പോലീസ് കമ്മീഷണര്‍ ഓഫീസുമൊക്കെ അടുത്തുണ്ടെങ്കിലും കുടയ്ക്കു കീഴിലെ കൗമാരക്കാരുടെ അശ്ലീലം കാണാതെ പോകുന്നത് ലജ്ജാകരം തന്നെയാണ്.
സ്കൂള്‍ യൂണിഫോം കുടുക്കി
മാസങ്ങള്‍ക്കു മുമ്പ് സ്കൂള്‍ യൂണിഫോമില്‍ വിദ്യാര്‍ഥിനി വാക്‌വേയില്‍ ചെറുപ്പക്കാരനൊപ്പം ഇരിക്കുന്നുവെന്ന വിവരം ലഭിച്ചതിനെത്തുടര്‍ന്നാണ് പോലീസ് എത്തിയത്. ഇരുവരെയും പൊക്കി സ്റ്റേഷനില്‍ കൊണ്ടുവന്ന് ചോദ്യം ചെയ്തപ്പോള്‍ പ്ലസ് വണ്‍കാരി നഗരത്തിലെ പ്രമുഖ സ്കൂളിലെ വിദ്യാര്‍ഥിനിയാണ്. ഉന്നത ഉദ്യോഗസ്ഥരായ മാതാപിതാക്കള്‍ രാവിലെ ജോലിക്കു പോയി. മകള്‍ സ്കൂളിലേക്കെന്നു പറഞ്ഞ് വീട്ടില്‍ നിന്ന് ഇറങ്ങിയതാണ്. സ്ഥിരം പോകുന്ന ബസിലെ കണ്ടക്ടറുമായുള്ള സൗഹൃദം പതിയെ പ്രണയത്തിലേക്ക് വഴി മാറിയത് പാവം മാതാപിതാക്കള്‍ അറിഞ്ഞിരുന്നില്ല. 25 കാരനായ കണ്ടക്ടര്‍ ചേട്ടന്‍ മറൈന്‍ഡ്രൈവില്‍ പോയി കുറച്ചു സമയമിരിക്കാമെന്നു പറഞ്ഞു കുട്ടിയെ വിളിച്ചപ്പോള്‍ സ്കൂള്‍ യൂണിഫോമില്‍ പോരുകയായിരുന്നു. കുടക്കീഴിലെ ഇരിപ്പ് പന്തിയല്ലാതെ വന്നപ്പോഴാണ് സന്ദര്‍ശകരിലാരോ പോലീസിനു ഫോണ്‍ ചെയ്തത്. പോലീസെത്തി കുട്ടിയുടെ മാതാപിതാക്കളെ വിളിച്ചു വരുത്തി. മകള്‍ക്കെന്തോ അപകടം പറ്റിയെന്നു കരുതിയാണ് അച്ഛനുമമ്മയും പോലീസ് സ്റ്റേഷനിലേക്ക് പാഞ്ഞെത്തിയത്. കാമുകനൊപ്പം നില്‍ക്കുന്ന മകളെ കണ്ടപ്പോള്‍ ആ അമ്മയ്ക്ക് നിയന്ത്രിക്കാനായില്ല. മകളുടെ കരണത്ത് അടിച്ചശേഷം അവര്‍ പൊട്ടിക്കരഞ്ഞു. മേലില്‍ ഇത്തരത്തിലുള്ള പ്രവൃത്തി ചെയ്യില്ലെന്ന ഉറപ്പിലാണ് അന്ന് പെണ്‍കുട്ടി സ്റ്റേഷനില്‍ നിന്നു പോയത്.
ഈ പ്രദേശത്ത് മഫ്ത്തിയില്‍ പോലീസ് ഉണ്ടാകാറുണ്ടെങ്കിലും ഇത്തരക്കാരെ ചോദ്യം ചെയ്യാന്‍ പറ്റില്ലെന്നാണ് പേരു വെളിപ്പെടുത്താന്‍ താല്‍പര്യമില്ലാത്ത ഒരു പോലീസ് ഓഫീസര്‍ പറഞ്ഞത്. പോലീസ് പിടികൂടിയാല്‍ പലരും പറയുന്നത് ഞങ്ങള്‍ വിവാഹം കഴിക്കാന്‍ പോകുന്നവരാണെന്നാണ്. പ്രായപൂര്‍ത്തിയായ ആണിനും പെണ്ണിനും എവിടെയും ഒന്നിച്ചിരിക്കാന്‍ നിയമം പോലും അനുവദിക്കുന്നുണ്ടെന്ന വസ്തുതയില്‍ പോലീസുകാരും പിന്‍വാങ്ങുന്നു.
സൗഹൃദത്തിനു ക്ഷണിക്കും
അടുത്തിടെ മറൈന്‍ഡ്രൈവ് കാണാനെത്തിയ കോഴിക്കോട് സ്വദേശിനികളായ രണ്ട് സുഹൃത്തുക്കള്‍ക്കുണ്ടായ അനുഭവം ഇങ്ങനെയാണ്. നഗരത്തിലെ ഒരു സ്ഥാപനത്തില്‍ പുതുതായി എത്തിയവരായിരുന്നു ഇരുവരും. മറൈന്‍ഡ്രൈവിനെക്കുറിച്ച് കേട്ടറിവ് മാത്രമേ ഇവര്‍ക്കുണ്ടായിരുന്നുള്ളു. എന്നാല്‍ കണ്ടറിയാം എന്നുകരുതി ഒരു ശനിയാഴ്ച വൈകുന്നേരം ഇരുവരും മഴവില്‍ പാലത്തിലെത്തി. അവിടെ കാഴ്ചകള്‍ കണ്ടശേഷം വാക്‌വേയില്‍ ഇരുന്നു. അല്‍പസമയത്തിനുള്ളില്‍ നല്ല രീതിയില്‍ വസ്ത്രധാരണം ചെയ്ത രണ്ടു ചെറുപ്പക്കാര്‍ പരിചയഭാവത്തില്‍ അടുത്തുവന്നു. പെണ്‍കുട്ടികള്‍ അവരെ മൈന്‍ഡ് ചെയ്തില്ല. “എന്താ ഞങ്ങളെ മറന്നുപോയാ, അന്നു പരിചയപ്പെട്ടതല്ലേ…’ എന്നായിരുന്നു യുവകോമളന്മാരുടെ ചോദ്യം. ഒരാഴ്ച മുമ്പ് മാത്രം എറണാകുളത്തെത്തിയ പെണ്‍കുട്ടികള്‍ വണ്ടറടിച്ച് ഇരിക്കുമ്പോള്‍ പയ്യന്മാര്‍ അവര്‍ക്കരുകിലായി ഇരിപ്പുറപ്പിച്ചു.
ഇരുവരുടെയും ഫോണ്‍ നമ്പര്‍ കൈയിലുണ്ടെന്ന ഭാവേന ഫോണ്‍ പരിശോധിച്ച് ഒരു നമ്പര്‍ പറയുന്നു. അത് തങ്ങളുടെ നമ്പറല്ലെന്നു പറഞ്ഞ പെണ്‍കുട്ടികളോട് നമ്പര്‍ ഡിലീറ്റ് ആയിപ്പോയതായിരിക്കുമെന്നു പറഞ്ഞ് അവരുടെ നമ്പര്‍ ആവശ്യപ്പെട്ടു ചെറുപ്പക്കാര്‍ “നമ്പര്‍’ ഇറക്കി. സ്വന്തം മൊബൈല്‍ നമ്പര്‍ പറഞ്ഞുകൊടുത്തും ഐസ്ക്രീം കഴിക്കാന്‍ ക്ഷണിച്ചും കൊച്ചിയിലെ മറ്റു സ്ഥലങ്ങളെക്കുറിച്ച് വാചാലരായും യുവാക്കള്‍ പെണ്‍കുട്ടികളെ വിടുന്ന മട്ടില്ലായിരുന്നുവെന്ന് ഇരുവരും പറയുന്നു. ഏറെ നേരം ഇരുന്നിട്ടും പെണ്‍കുട്ടികള്‍ വീഴില്ലെന്നു കണ്ട് യുവാക്കള്‍ അടുത്ത ആളെ നോക്കിപ്പോയെന്നാണ് ആ കോഴിക്കോടുകാരികള്‍ പറഞ്ഞത്.
പോലീസും ഞെട്ടി
ചില സന്ദര്‍ഭങ്ങളില്‍ ഇവിടെ എത്തുന്ന പോലീസുകാരും പ്രണയലീലകള്‍ കണ്ട് ഞെട്ടിപ്പോകാറുണ്ടെന്ന് ഉദ്യോഗസ്ഥര്‍തന്നെ പറയുന്നു. അടുത്തിടെ കുടക്കീഴിലെ പ്രണയലീലകള്‍ അതിരുവിട്ടപ്പോഴാണ് രണ്ടു പ്രണയജോഡികളെ പോലീസ് പൊക്കിയത്. കുടമറ നീക്കിയപ്പോള്‍ ഇരുവരും “ലിപ് ലോക്കി’ലായിരുന്നു. ചോദ്യം ചെയ്തപ്പോള്‍ കോളജ് വിദ്യാര്‍ഥിനിയായ പെണ്‍കുട്ടിയുടെ മറുചോദ്യം “ഞങ്ങള്‍ ഉടന്‍ വിവാഹിതരാകാന്‍ പോകുകയാണ്. പിന്നെ നിങ്ങള്‍ക്കെന്താ ബുദ്ധിമുട്ട്… ‘ പോലീസുകാര്‍ ക്കും മറുപടിയില്ലായിരുന്നു.
തിയറ്ററില്‍ നിന്ന് കായല്‍ക്കരയിലേക്ക്
അംബ്രലാപോയിന്റിലെത്താന്‍ മുന്‍ പരിചയമൊന്നും വേണ്ടെന്നാണ് അനുഭവസ്ഥര്‍ പറയുന്നത്. സമീപത്തെ സിനിമാ തിയറ്ററുകളില്‍ നിന്നു പോലും സൗഹൃദം തുടങ്ങും. ഗ്രൂപ്പായി എത്തുന്ന കോളജ് കുമാരികളെ ചുറ്റിപ്പറ്റി നടന്ന് സൗഹൃദം സ്ഥാപിച്ച് വലയില്‍ വീഴ്ത്താന്‍ പ്രാപ്തരായ ഗ്യാങുകള്‍ പല സിനിമാതിയറ്ററുകളും കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് സംസാരം. ആദ്യം ഒരു ചെറുചിരി, പിന്നെ സംസാരം, ഫോണ്‍ നമ്പര്‍ കൈമാറല്‍, ഒരു ഹായില്‍ തുടങ്ങുന്ന ചാറ്റിംഗ്… ഒടുവില്‍ എത്തിച്ചേരുന്നത് ചീറ്റിംഗിലായിരിക്കുമെന്ന് തൃശൂര്‍ സ്വദേശിയായ ഐടി ജീവനക്കാരന്‍ ഹരികൃഷ്ണന്‍ പറയുന്നു.
ആദ്യ ദര്‍ശനത്തില്‍തന്നെ അപരിചിതനു ഫോണ്‍ നമ്പര്‍ കൈമാറാന്‍ മടിയില്ലാത്തവരാണ് ഇന്നത്തെ പെണ്‍കുട്ടികളെന്ന് ബാങ്ക് ഉദ്യോഗസ്ഥയായ ശീതള്‍ പറയുന്നു. സിനിമാ തിയറ്റിലോ കോഫി ഷോപ്പിലോ വച്ചുള്ള പരിചയം പലപ്പോഴും എത്തിച്ചേരുന്നത് ചതിയിലായിരിക്കും.
(നാളെ-കാണാം കാമുകന്റെ കാമറയില്‍ പതിഞ്ഞത്)