കുടിവെള്ളം മുടക്കിയവര്‍ക്കെതിരെ നടപടി വേണം: മനുഷ്യാവകാശ കമ്മീഷന്‍

EKM-KOSHYകൊച്ചി: എറണാകുളം ലിസി ആശുപത്രി റോഡിന്റെ പരിസരത്തുള്ളവര്‍ക്ക് രണ്ടാഴ്ചയോളം കുടിവെള്ളം മുടക്കിയ ജല അഥോറിറ്റി ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റീസ് ജെ.ബി. കോശി.കുടിവെള്ളമില്ലാത്തതിനാല്‍ ജനങ്ങള്‍ പണം കൊടുത്ത് കുപ്പിവെള്ളം വാങ്ങിക്കേണ്ട ഗതികേടിലാണെന്ന് കമ്മീഷന്‍ നടപടിക്രമത്തില്‍ പറഞ്ഞു. പൈപ്പ് നന്നാക്കിയപ്പോള്‍ എന്‍ജിനിയര്‍മാര്‍ ശരിയായ രീതിയില്‍ മേല്‍നോട്ടം വഹിക്കാതിരുന്നതു കാരണമാണ് ഇങ്ങനെ സംഭവിച്ചതെന്ന് പറയപ്പെടുന്നു.

നൂറുകണക്കിനാളുകളാണ് ഇതിന്റെ ദുരിതം അനുഭവിക്കുന്നതെന്ന് കമ്മീഷന്‍ പറഞ്ഞു. ജനങ്ങള്‍ക്കുണ്ടായ സാമ്പത്തിക നഷ്ടത്തിന് ഉദ്യോഗസ്ഥര്‍ നഷ്ടപരിഹാരം നല്‍കുമോ എന്നും കമ്മീഷന്‍ ചോദിച്ചു.സുതാര്യതയും കാര്യക്ഷമതയും ജല അഥോറിറ്റിയിലെ ജീവനക്കാര്‍ക്കും ബാധകമാണ്. ജല തടസമുണ്ടായാല്‍ അത് പരിഹരിക്കാന്‍ രണ്ടാഴ്ചയെടുക്കുന്നത് എന്തിനാണെന്നും ജസ്റ്റീസ് ജെ.ബി. കോശി ചോദിച്ചു. കാലതാമസത്തിനുള്ള കാരണം ജല അഥോറിറ്റി എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ മേയ് 27ന് രാവിലെ 11ന് കാക്കനാട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന സിറ്റിംഗില്‍ രേഖാമൂലം സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ നോട്ടീസില്‍ ആവശ്യപ്പെട്ടു.

Related posts