കുടിവെള്ളപദ്ധതികള്‍ നോക്കുകുത്തിയായി; കടപ്പാറയില്‍ കുടിവെള്ളക്ഷാമം രൂക്ഷം

pkd-watertankമംഗലംഡാം: കുടിവെള്ളപദ്ധതികളെല്ലാം നോക്കുകുത്തിയായതോടെ കടപ്പാറയില്‍ കുടിവെള്ളക്ഷാമം രൂക്ഷമായി. പൈപ്പുനനയുംമുമ്പേ നിലച്ച ജില്ലാ പഞ്ചായത്തിന്റെ കുടിവെള്ളപദ്ധതിയും കുറച്ചു കുടുംബങ്ങള്‍ക്ക് മാത്രമായുള്ള ഗ്രാമപഞ്ചായത്തിന്റെ കുടിവെള്ളപദ്ധതിയുമായാണ് കടപ്പാറയിലുള്ളത്.പത്തുലക്ഷം രൂപ ചെലവഴിച്ച് നടപ്പാക്കിയ ജില്ലാ പഞ്ചായത്തിന്റെ പദ്ധതിയാണ് പൈപ്പിലൂടെ വെള്ളം ഒഴുകുംമുമ്പേ നിന്നുപോയത്.2012-013 വര്‍ഷത്തിലാണ് മൂര്‍ത്തിക്കുന്നിലെ പട്ടികവര്‍ഗ കോളനിക്കായി ജില്ലാ മിനികുടിവെള്ളപദ്ധതി ആരംഭിച്ചത്. ഇതിനായി കടപ്പാറ സ്കൂളിനു താഴെ വഴിയോരത്ത് ബോര്‍വെല്ലും പമ്പുഹൗസും നിര്‍മിച്ചു. നിലവാരമില്ലാത്ത പൈപ്പും മറ്റ് അപാകതകളുംമൂലം പദ്ധതി ജനത്തിന് പ്രയോജനപ്പെട്ടില്ല.

മൂര്‍ത്തിക്കുന്നിലേക്ക് കുടിവെള്ളം എത്തിക്കാന്‍ ഇപ്പോള്‍ പട്ടികവര്‍ഗ വകുപ്പ് 28,000 രൂപ അടിയന്തിരമായി അനുവദിച്ചിരിക്കുകയാണ്. മുകളിലെ മലയിലുള്ള ഉറവയില്‍നിന്നും ഹോസ് വഴി വെള്ളംകൊണ്ടുവരാനാണ് പുതിയ ആലോചന. പ്രയോജനപ്പെടാതെ പോയ പദ്ധതിയെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ടപ്പോള്‍ അത്തരം അന്വേഷണമൊന്നും എവിടെയുമെത്താന്‍ പോകുന്നില്ലെന്ന നിലപാടിലാണ് ഉദ്യോഗസ്ഥര്‍.കുടിവെള്ളം എത്തിക്കാന്‍ മൂന്നുവര്‍ഷംമുമ്പ് പ്ത്തുലക്ഷം രൂപ ചെലവഴിച്ച് പാഴായതോടെ ഇപ്പോള്‍ അതേ  ഉദ്ദേശ്യത്തിനായി ചെലവഴിക്കുന്നത്. 28,000 രൂപ മാത്രമാണെന്നതും ശ്രദ്ധേയമാണ്. ഇത്രയും കുറഞ്ഞ തുകയ്ക്ക് കുടിവെള്ളമെത്തിക്കാന്‍ സംവിധാനമുള്ളപ്പോഴാണ് പത്തുലക്ഷം രൂപ വൃഥാവിലാക്കിയത്.

ഗ്രാമപഞ്ചായത്തിന്റെ കുടിവെള്ളപദ്ധതി സ്കൂള്‍ പരിസരത്തെ ഏതാനും കുടുംബങ്ങള്‍ക്ക് മാത്രമായി ഒതുങ്ങി. മൂര്‍ത്തിക്കുന്ന് വഴിയിലും മറ്റുമുള്ള കുടുംബങ്ങള്‍ക്ക് വെള്ളംകിട്ടാന്‍ വഴിയില്ല.കടപ്പാറ തോടുവറ്റിയതാണ് മേഖലയില്‍ ജലക്ഷാമം രൂക്ഷമാകാന്‍ കാരണമായിട്ടുള്ളത്. അതല്ലെങ്കില്‍ തോട്ടില്‍ കുഴിയുണ്ടാക്കി അതില്‍ ഊറിവരുന്ന വെള്ളം ഉപയോഗിക്കാന്‍ സൗകര്യമുണ്ടായിരുന്നു. കഴിഞ്ഞ രണ്ടുതവണയും ഇവിടെനിന്നും മെംബര്‍മാരാകുന്നത് കോണ്‍ഗ്രസുകാരായതിനാല്‍ സിപിഎമ്മിന്റെ നേതൃത്വത്തില്‍ ഭരണമുള്ള വണ്ടാഴി പഞ്ചായത്തിനും കടപ്പാറയിലെ വികസനപ്രവൃത്തികള്‍ നടത്താന്‍ താത്പര്യമില്ലെന്നാണ് ആക്ഷേപം.

Related posts