ശബരിമലയ്ക്കു പിന്നാലെ അഗസ്ത്യാര്‍കൂടം കയറാന്‍ സ്ത്രീകള്‍ ! സ്ത്രീകള്‍ക്ക് പ്രത്യേക പരിഗണന ഉണ്ടാവില്ല; നിലപാട് വ്യക്തമാക്കാതെ കാണി വിഭാഗക്കാര്‍…

തിരുവനന്തപുരം: ശബരിമലയ്ക്കു പിന്നാലെ അഗസ്ത്യാര്‍കൂടം കയറാനും സ്ത്രീകള്‍ക്ക് വഴിയൊരുങ്ങുന്നു. ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ സ്ത്രീകള്‍ക്കും മലകയറാമെന്ന് സര്‍ക്കാര്‍ പുറത്തിറക്കിയ വിജ്ഞാപനത്തില്‍ പറയുന്നു. ഇതേത്തുടര്‍ന്ന് വനംവകുപ്പിന്റെ രജിസ്ട്രേഷന്‍ ഇന്ന് മുതല്‍ തുടങ്ങും.കഴിഞ്ഞ കുറേ വര്‍ഷങ്ങളായി സ്ത്രീ സംഘങ്ങള്‍ നടത്തുന്ന നിയമപോരാട്ടമാണ് ഹൈക്കോടതിയുടെ അനൂകൂല ഉത്തരവിനിടാക്കിയത്. ശബരിമല യുവതീ പ്രവേശനം വലിയ വിവാദമായിരിക്കെയാണ് അഗസ്ത്യാര്‍കൂടത്തിന്റെ നെറുകയിലേക്കും സ്ത്രീകള്‍ കയറാനൊരുങ്ങുന്നത്.

കഴിഞ്ഞ വര്‍ഷം വനംവകുപ്പ് അഗസ്ത്യാര്‍കൂടത്തിന്റെ ബേസ് ക്യാമ്പായ അതിരുമലവരെ സ്ത്രീ പ്രവേശനത്തിന് അനുമതി നല്‍കി ഉത്തരവിറക്കി. തുടര്‍ച്ചയായ സ്ത്രീകളുടെ ആവശ്യത്തെത്തുടര്‍ന്നാണ് വനംവകുപ്പ് ഇത്തരത്തില്‍ ഉത്തരവ് ഇറക്കാന്‍ തയ്യാറായത്. അഗസത്യാര്‍കൂട മലയുടെ ഏറ്റവും മുകളിലേക്ക് സ്ത്രീകളെ കയറ്റുന്നതിനെതിരേ ആദിവാസികളും ചില സംഘടനകളും പ്രതിഷേധമുയര്‍ത്തിയതിനെത്തുടര്‍ന്നാണ് അനുമതി നിഷേധിച്ചത്.

എന്നാല്‍, മലയുടെ ഏറ്റവും മുകളില്‍ വരെ അനുമതി വേണമെന്ന് ആവശ്യപ്പെട്ട് ഒരു കൂട്ടം യുവതികള്‍ ഹൈക്കോടതിയെ സമീപിച്ചു. ഈ ആവശ്യം പരിഗണിച്ചായിരുന്നു സ്ത്രീകള്‍ക്കും മറ്റ് യാത്രക്കാരെ പോലെ മലകയറാന്‍ കോടതി അനുമതി നല്‍കിയത്. ഇതോടെ വനംവകുപ്പും വിജ്ഞാപനം പുറത്തിറക്കുകയായിരുന്നു. 14 വയസ്സിന് മുകളില്‍ പ്രായവും കായികകക്ഷമതയുമുള്ള ആര്‍ക്കുവേണമെങ്കിലും അപേക്ഷിക്കാം.

എന്നാല്‍ സ്ത്രീകള്‍ക്ക് പ്രത്യേക പരിഗണനയൊന്നും ഉണ്ടാകില്ലെന്നാണ് വിജ്ഞാപനത്തില്‍ പറയുന്നത്. സ്ത്രീകള്‍ വരുന്ന പശ്ചാത്തലത്തില്‍ യാത്ര തുടങ്ങുന്ന ബോണക്കാടും ബേസ് ക്യാമ്പായ അതിരുമലയിലും ഫോറസ്റ്റിന്റെ വനിതാ ഗാര്‍ഡുമാര്‍ ഉണ്ടാകുമെന്ന് തിരുവനന്തപുരം വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഷാജികുമാര്‍ പറഞ്ഞു. ബേസ് ക്യാമ്പില്‍ സ്ത്രീകള്‍ക്ക് താമസസൗകര്യം ഒരുക്കുന്നുണ്ട്. സ്ത്രീ കളെത്തുന്നതിനെ എതിര്‍ക്കുന്ന കാണിവിഭാഗക്കാര്‍ വിജ്ഞാപനത്തോടുള്ള നിലപാട് വ്യക്തമാക്കിയിട്ടില്ല. ജനുവരി 14 മുതല്‍ മാര്‍ച്ച് ഒന്നുവരെയാണ് അഗസ്ത്യാര്‍കൂട യാത്ര.

Related posts