കുന്നംകുളത്തിന് ഒരു മന്ത്രിയെ ലഭിക്കുന്നത് ആദ്യമായി! എ.സി.മൊയ്തീനു മന്ത്രിസ്ഥാനം, കുന്നംകുളത്തിനു ചരിത്രനിയോഗം

moideenകുന്നംകുളം: നാളെ സഹകരണവകുപ്പ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന കുന്നംകുളം നിയമസഭാ മണ്ഡലം പ്രതിനിധി എ.സി. മൊയ്തീന് ഇതു ചരിത്രനിയോഗം. കുന്നംകുളത്തിന് ആദ്യമായി ഒരു മന്ത്രിയെ ലഭിക്കുന്നത് എ.സി. മൊയ്തീനിലൂടെയായപ്പോള്‍ പാര്‍ട്ടിക്കും നാടിനും ഇരട്ടിമധുരമാകുകയാണ്.

2006ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മന്ത്രിപദത്തിന് സാധ്യതയുണ്ടായിരുന്ന സ്ഥാനാര്‍ഥിയായിരുന്നു സി.പി. ജോണ്‍. എന്നാല്‍ യുഡിഎഫ് അധികാരം നേടിയപ്പോള്‍ 480 വോട്ടിന്റെ കുറവിനാണ് ജോണ്‍ പരാജയപ്പെട്ടതും ഘടകകക്ഷിക്കുള്ള മന്ത്രിസ്ഥാനം കൈവിട്ടുപോയതും. ജോണ്‍ ജയിച്ചെങ്കില്‍ മന്ത്രിയായേനേ എന്ന കാര്യം അഞ്ചുവര്‍ഷം പറഞ്ഞുനടന്ന കുന്നംകുളത്തുകാര്‍ പക്ഷേ, ഇത്തവണ സി.പി. ജോണിനെ കൈവിട്ട് ഭൂരിപക്ഷം മൊയ്തീനാണ് നല്‍കിയത്.

സിപിഎം ജില്ലാ സെക്രട്ടറി സ്ഥാനത്ത് ഏറെക്കാലം ശോഭിച്ച് പ്രവര്‍ത്തിച്ച എ.സി. മൊയ്തീനു പാര്‍ട്ടി മന്ത്രിസ്ഥാനം നല്‍കുന്നതില്‍ രണ്ടാമത് ആലോചിച്ചില്ല. അങ്ങനെ ചരിത്രത്തിലാദ്യമായി  കുന്നംകുളത്തിനു ഒരു മന്ത്രിയുമായി. തൊട്ടടുത്ത മണ്ഡലമായ വടക്കാഞ്ചേരിയിലെ കഴിഞ്ഞ പ്രതിനിധി സി.എന്‍. ബാലകൃഷ്ണന്‍ കഴിഞ്ഞ മന്ത്രിസഭയില്‍ കൈകാര്യം ചെയ്ത വകുപ്പാണ് സഹകരണം. മേഖലയിലെ ഭൂരിഭാഗം സഹകരണ പ്രസ്ഥാനങ്ങളും നിയന്ത്രിക്കുന്നത് സിപിഎം ആണ്.

അതുകൊണ്ടുതന്നെ മന്ത്രിയുടെ സഹായം കൂടിയാകുമ്പോള്‍ ഒരുപാടുകാര്യങ്ങള്‍ ചെയ്യാനാകുമെന്നും പാര്‍ട്ടി കണക്കുകൂട്ടുന്നു. നാളത്തെ സത്യപ്രതിജ്ഞാചടങ്ങിനു ശേഷം 28നു എ.സി. മൊയ്തീന്‍ കുന്നംകുളത്തെത്തും. മന്ത്രിയായി തിരിച്ചെത്തുന്ന കുന്നംകുളത്തിന്റെ സാരഥിക്ക് ഗംഭീര സ്വീകരണം ഒരുക്കുന്നതിനും പാര്‍ട്ടി തീരുമാനിച്ചിട്ടുണ്ട്.

Related posts