കുന്നത്തൂരില്‍ അങ്കക്കളമൊരുങ്ങുന്നു; ഏറ്റുമുട്ടല്‍ ആര്‍എസ്പിക്കാര്‍ തമ്മിലായേക്കും

klm-rspശാസ്താംകോട്ട: മുന്നണികള്‍ സ്ഥാനാര്‍ത്ഥികളെ ഔദ്യോഗികമായി പ്രഖ്യാപിച്ചില്ലെങ്കിലും കുന്നത്തൂരില്‍  പ്രചരണത്തിന് അങ്കക്കളമൊരുക്കിതുടങ്ങിയിരിക്കുകയാണ്.    രാഷ്ട്രീയകേരളം ഇക്കുറി കുന്നത്തൂര്‍ നിയോജകമണ്ഡലത്തെ ഉറ്റുനോക്കുകയാണ്. ആര്‍എസ്പി ക്കാര്‍ നേര്‍ക്കുനേര്‍പോരാടുന്ന കുന്നത്തൂര്‍ ദേശീയരാഷ്ട്രീയത്തിനും മാറ്റം സൃഷ്ടിക്കാന്‍ സാധ്യതയുള്ളതായിട്ടാണ് പ്രവചനം. എംഎല്‍എ സ്ഥാനംരാജിവച്ച് ആര്‍എസ്പി(എല്‍) രൂപീകരിച്ച് യുഡിഎഫില്‍ നിന്നും പുറത്തുവന്ന കോവൂര്‍കുഞ്ഞുമോന്‍ തന്നെയാണ് ഇടതുമുന്നണിസ്ഥാനാര്‍ത്ഥിയായി മത്സരരംഗത്തുള്ളത്. യുഡിഎഫില്‍ ഉറച്ചുനില്‍ക്കുന്ന ആര്‍എസ്പിയും കുന്നത്തൂരില്‍ സീറ്റ് തങ്ങള്‍ക്കുതന്നെവേണമെന്ന ഉറച്ചനിലപാടില്‍തന്നെ നില്‍ക്കുകയും കുഞ്ഞുമോന്റെ ബന്ധുകൂടിയായ കോവൂര്‍ ഉല്ലാസിനെ കുന്നത്തൂരില്‍ മത്സരിപ്പിക്കണമെന്ന തീരുമാനത്തിലുമാണ്.

ഇരുമുന്നണികളും കുന്നത്തൂരില്‍ വിജം ഉറപ്പിക്കുകയെന്നതാണ് ലക്ഷ്യം. കുഞ്ഞുമോന്റെ രാഷ്ട്രീയ ഭാവിയും കുന്നത്തൂരിലെ വിജയ പരാജയസാധ്യതകളുടെ നിര്‍ണയത്തെ ആസ്പദമാക്കിയുള്ളതുമാകും. കുഞ്ഞുമോന്‍ വിജയിച്ചാല്‍ കുന്നത്തൂരിന് ഒരുമന്ത്രിയെ ലഭിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ലെന്ന കാര്യവും തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുന്നുണ്ട്. അവസാനനിമിഷം എംഎല്‍എ സ്ഥാനംരാജിവച്ച് മുന്നണിമാറി യുഡിഎഫിനും, ആര്‍എസ്പിയ്ക്കും കടുത്തപ്രഹരമേല്‍പ്പിച്ച കുഞ്ഞുമോനെ എന്തുവിലകൊടുത്തും പരാജയപ്പെടുത്തുന്നതില്‍ കുറച്ചൊന്നും ആലോചിക്കുവാനേ ആര്‍എസ്പി നേതൃത്വത്തിന് കഴിയുന്നില്ല. കുന്നത്തൂരില്‍ ആര്‍എസ്പി വിട്ട് കുഞ്ഞുമോനോടൊപ്പം പോകുന്നവരുടെ കൊഴിഞ്ഞ് പോക്കുതടയാന്‍ ഷിബുവും, പ്രേമചന്ദ്രനും കുന്നത്തൂരില്‍ തന്നെ രഹസ്യമായി തമ്പടിച്ചിട്ടുള്ളതായിട്ടാണ് വിവരം.

ശൂരനാട് തെക്ക്, ശൂരനാട് വടക്ക്, പോരുവഴി , മൈനാഗപ്പള്ളി മേഖലകളില്‍ ആര്‍എസ്പിക്ക് നിര്‍ണായകസ്വാധീനമുളള മേഖലകളാണ്. ഇവിടെനിന്നുമാണ്  ആര്‍എസ്പി പ്രവര്‍ത്തകര്‍ കൂടുതലായും കുഞ്ഞുമോന്റെ ഒപ്പമെത്തിയിട്ടുള്ളത്. ഇത് ആര്‍എസ്പി നേതൃത്വത്തിന് വലിയതലവേദനയാണ് സൃഷ്ടിച്ചിട്ടുള്ളത്. ആര്‍എസ്പി ഇടതുമുന്നണിവിട്ട് യുഡിഎഫില്‍ ചേക്കേറിയതോടെ കുന്നത്തൂര്‍ സീറ്റ് സിപിഎം ഏറ്റെടുക്കുകയും ഇവിടെ മുന്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റും പിണറായി ഗ്രൂപ്പിന്റെ കൊല്ലത്തെ അടുത്ത അനുയായിയുമായ  അഡ്വ.സോമപ്രസാദിനെ മത്സരിപ്പിക്കണമെന്ന സമീപനവുമായിരുന്നു ഇടതുമുന്നണിയില്‍ നിലനിന്നിരുന്നത്.

എന്നാല്‍ സോമപ്രസാദിന് കുന്നത്തൂരില്‍ തന്നെ പ്രാദേശികമായി എതിര്‍പ്പ് ഉയര്‍ന്നസാഹചര്യത്തില്‍ കുന്നത്തൂര്‍ സീറ്റ് സിപിഐക്ക് വിട്ടുനല്‍കി പകരം വിജയസാധ്യതയുള്ള സീറ്റ് സോമപ്രസാദിന് നല്‍കാനുള്ള ശ്രമവും നടത്തിവരികയായിരുന്നു. എന്നാല്‍ ഇതിനെയെല്ലാം തകിടംമറിച്ചാണ് കുഞ്ഞുമോന്‍ ആര്‍എസ്പി വിട്ട് ഇടതുമുന്നണിയില്‍ കൂടിയത്. അതുകൊണ്ട് രാജ്യസഭയില്‍ ഒഴിവുവരുന്ന എംപി സ്ഥാനം സോമപ്രസാദിന് നല്‍കാനാണ് സിപിഎം ഏറ്റവും ഒടുവിലെടുത്ത തീരുമാനം. അതുകൊണ്ടുതന്നെ കുഞ്ഞുമോനെ വിജയിപ്പിക്കേണ്ട ചുമതലയും സിപിഎമ്മിനുണ്ട്.

പാറശാലയില്‍ എംഎല്‍എ ആയിരുന്ന സിപിഎമ്മിന്റെ ശെല്‍വരാജിനെ മറുകണ്ടം ചാടിച്ച് യുഡിഎഫ് ഏറ്റെടുത്ത അന്നുമുതല്‍ സിപിഎം ഉന്നംവച്ചതാണ് യുഡിഎഫില്‍ നിന്നും ആരെയെങ്കിലും അടര്‍ത്തിയെടുക്കുകയെന്നുള്ളത്. എന്നാല്‍ ഭരണമുള്ളതുകൊണ്ട്  യുഡിഎഫില്‍ നിന്നും ആരേയും അടര്‍ത്തി യെടുക്കാന്‍ കഴിയാതിരുന്ന ഇടതുമുന്നണിക്ക് വീണുകിട്ടിയ വടിയാണ് കുഞ്ഞുമോന്‍.

പിണറായിയുടെ പരനാറിപ്രയോഗത്തില്‍ വീണുപോയ കൊല്ലത്തെ ശക്തിവീണ്ടും ഉയര്‍ത്തിയെടുക്കുന്നതിന് കൂടിയുള്ള വേദിയായിമാറുകകൂടിയാണ് ഇക്കുറി കുന്നത്തൂര്‍ നിയോജകമണ്ഡലം. ഇവിടെ ആരുജയിക്കുമെന്നതിലുപരി ഇരുമുന്നണികളും തങ്ങളുടെ സര്‍വശക്തിയും തെളിയിക്കാന്‍  അവസരമൊരുക്കുക കൂടി ചെയ്തതോടെ കുന്നത്തൂര്‍ ശ്രദ്ധാകേന്ദ്രമായി.

Related posts