കൃഷിയെ പ്രണയിക്കുന്ന ഡോക്ടര്‍

alp-krishiഡൊമിനിക് ജോസഫ്

മാന്നാര്‍: രോഗികളെ പരിശോധിച്ച് മരുന്ന് നല്‍കുന്നതിനേക്കാള്‍  ബുദ്ധിമുട്ടാണിന്ന് ഒരു പച്ചക്കറി തോട്ടം പരിപാലിക്കുന്നത്. എന്നാല്‍  രോഗി പരിചരണത്തിനൊപ്പം ജൈവ പച്ചക്കറി പരിപാലനവും ദിനചര്യയാക്കി മുന്നേറുകയാണ് ഹോമിയോ ഡോക് ടറായ പരുമല വിളയില്‍ പടിഞ്ഞാറ് വീട്ടില്‍ ഡോ.രഘുനാഥ്. വീടിനോട് ചേര്‍ന്ന് അച്ചന്‍കോവില്‍ ആറിന്റെ തീരത്തുള്ള ഇദ്ദേഹത്തിന്റെ അഞ്ച് ഏക്കര്‍ കൃഷിസ്ഥലത്ത് വിളയാത്ത പച്ചക്കറികള്‍ ഒന്നുമില്ല.  കീടനാശിനി കലര്‍ന്ന പച്ചക്കറികള്‍ കഴിച്ച് രോഗങ്ങള്‍ പിടിപെട്ട കുറെ രോഗികളെയെങ്കിലും രക്ഷിക്കുന്നതിനൊപ്പം മറ്റുള്ളവര്‍ക്കു ഒരു പ്രചോദനവും പ്രത്സാഹനവുമാണ് ഡോക്ടറുടെ പച്ചക്കറി കൃഷി.

അഞ്ച് ഏക്കറില്‍ ഒരേക്കര്‍ സ്ഥലത്ത് തണ്ണിമത്തനാണ്. വിളവെടുപ്പിന് പാകമായ  തണ്ണിമത്തന്‍ ഈ സീസണിലാണ് കൃഷി ചെയ്ത് തുടങ്ങിയത്. നല്ല ഫലമാണ് തണ്ണിമത്തന്‍ കൃഷിയിലൂടെ ഉണ്ടായത്. കൂടാതെ പടവലം, ചീര, തക്കാളി, വഴുതന, വെള്ളരി, ബ്രോക്കോളി, വെണ്ട, കാബേജ്, പയര്‍,പീച്ചിങ്ങ,ലോക്കി,പാവല്‍ തുടങ്ങി എല്ലാ തരം പച്ചക്കറികളും ഇവിടെ കൃഷി ചെയ്തിട്ടുണ്ട്. നീല കാബേജ്,ആനക്കൊമ്പന്‍ വെണ്ട എന്നിവ ഏറെ പ്രത്യേകതയാണ്.

കീടനാശിനി ഇല്ലാത്ത ശുദ്ധമായ പച്ചക്കറി നാട്ടുകാര്‍ക്ക് നല്‍കുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച കൃഷിക്ക് വന്‍ പ്രോത്സാഹനമാണ് എല്ലാ ഭാഗത്ത് നിന്നും ലഭിക്കുന്നത്. ഇതിനോടകം മികച്ച കര്‍ഷകനുള്ള കടപ്ര പഞ്ചായത്തിലെ അവാര്‍ഡും ഡോക്ടര്‍ക്ക് ലഭിച്ചു. കൂടാതെ പച്ചക്കറി കൃഷി വ്യാപകമാക്കുവാനും പ്രോത്സാഹിപ്പിക്കുവാനുമായി പച്ചക്കറി തൈകളുടെ ക്ലസ്റ്ററും ആരംഭിച്ചിട്ടുണ്ട്. ഇവിടെ നിന്നും പച്ചക്കറി തൈകള്‍ ന്യായമായ വിലയ്ക്ക് നല്‍കി വരുന്നു. കര്‍ഷിക ടെക്‌നോളജി മിഷന്റെ സഹായത്തോടെയാണ് ഇത് നടപ്പിലാക്കി വരുന്നത്.രാവിലെ ക്ലിനിക്കല്‍ പോകുന്നതിന് മുമ്പായി തോട്ടത്തില്‍ എത്തി എല്ലാ ജോലികളും നടത്തും.

തുടര്‍ന്ന ് ക്ലിനിക്കില്‍ നിന്ന് ഉച്ചയ്ക്ക് എത്തുമ്പോഴും തോട്ടത്തിലെ ജോലികളില്‍ ഏര്‍പ്പെടും.  മണ്ണിളക്കാനും മറ്റുമായി ചെറിയ ട്രില്ലറാണ് ഉപയോഗിക്കുന്നത്.  തൈ നടുന്നതും പാവലിനും പടവലത്തിനും പന്തല്‍ കെട്ടുന്നതും എല്ലാം ഡോക്ടര്‍ തന്നെയാണ്. പാകമായ പച്ചക്കറികളുടെ  വിളവെടുപ്പും വില്പനയ്ക്കും മറ്റൊരാളുടെ സഹായം ഡോക്ടര്‍ കഴിവതും തേടാറില്ല. വീടിനോട് ചേര്‍ന്നുള്ള കടയില്‍ ആളുകള്‍ എത്തിയാണ് പച്ചക്കറികള്‍ വാങ്ങുന്നത്. ബാക്കിയുള്ളവ മാന്നാറിലെ പച്ചക്കറി കടകള്‍ക്ക് നല്‍കും. ഭാര്യ അനിതയും അവധിയുള്ളപ്പോള്‍ എഞ്ചിനിയറിംഗിന് പഠിക്കുന്ന മകന്‍ അഭിജിത്തും കൃഷിയ്ക്ക് സഹായവുമായുണ്ട്.

മറ്റൊരു മകന്‍ അരുണ്‍ വിദേശത്താണെങ്കിലും പിതാവിന്റെ കൃഷിക്ക് വേണ്ട എല്ലാ പ്രോത്സാഹനങ്ങളും നല്‍കി വരുന്നു. പലരും സ്ഥലം തരിശിട്ട് വിഷം കലര്‍ന്ന പക്കറികള്‍ വാങ്ങി കഴിക്കുമ്പോള്‍ കൃഷിയെ ഏറെ സ്‌നേഹിച്ച് പ്രോത്സാഹിപ്പിക്കുകയാണ് ഈ ഡോക്ടര്‍. രോഗിയെ പരിശോധിക്കുന്ന ജാഗ്രതയോടെ കൃഷിയേയും സ്‌നേഹിക്കുവാന്‍ കഴിയുന്നതില്‍ ഏറെ സന്തോഷമുണ്ടെന്ന് ഡോക്ടറും കുടുംബവും പറയുന്നു.

Related posts