കൃഷിയെ പ്രണയിക്കുന്ന ഡോക്ടറുടെ തോട്ടത്തില്‍ വിളയാത്ത പച്ചക്കറികളില്ല

agreമാന്നാര്‍: രോഗികളെ പരിശോധിച്ചു മരുന്നു നല്‍കുന്നതിനേക്കാള്‍ ബുദ്ധിമുട്ടാണിന്ന് ഒരു പച്ചക്കറി തോട്ടം പരിപാലിക്കുന്നത്. എന്നാല്‍ രോഗി പരിചരണത്തിനൊപ്പം ജൈവ പച്ചക്കറി പരിപാലനവും ദിനചര്യയാക്കി മുന്നേറുകയാണ് പരുമല വിളയില്‍ പടിഞ്ഞാറ് വീട്ടില്‍ ഡോ.രഘുനാഥ്. വീടിനോടു ചേര്‍ന്ന് അച്ചന്‍കോവില്‍ ആറിന്റെ തീരത്തുള്ള ഇദ്ദേഹത്തിന്റെ അഞ്ചേക്കര്‍ കൃഷിസ്ഥലത്തു വിളയാത്ത പച്ചക്കറികള്‍ ഒന്നുമില്ല. തമിഴ് നാട്ടില്‍ നിന്നും മറ്റും എത്തുന്ന കീടനാശിനി കലര്‍ന്ന പച്ചക്കറികള്‍ കഴിച്ചു പലതരത്തിലുള്ള രോഗങ്ങള്‍ പിടിപെട്ടവരാണ് ഇദ്ദേഹത്തിന്റെ ഹോമിയോ ക്ലീനിക്കല്‍ എത്തുന്ന രോഗികളില്‍ അധികവും. കുറെ രോഗികളെയെങ്കിലും ഇത്തരത്തിലുള്ള രോഗങ്ങളില്‍ നിന്നു രക്ഷിക്കുന്നതിനൊപ്പം മറ്റുള്ളവര്‍ക്കു ഒരു പ്രചോദനവും പ്രത്സാഹനവുമാണ് ഡോക്ടറുടെ പച്ചക്കറിക്കൃഷി.

അഞ്ചേക്കറില്‍ ഒരേക്കര്‍ സ്ഥലത്തു തണ്ണിമത്തനാണ്. വിളവെടുപ്പിനു പാകമായ തണ്ണിമത്തന്‍ ഈ സീസണിലാണ് കൃഷി ചെയ്തു തുടങ്ങിയത്. കൂടാതെ പടവലം, ചീര, തക്കാളി, വഴുതന, വെള്ളരി, ബ്രോക്കോളി, വെണ്ട, കാബേജ്, പയര്‍, പീച്ചിങ്ങ, ലോക്കി, പാവല്‍ തുടങ്ങി എല്ലാ തരം പച്ചക്കറികളും ഇവിടെ കൃഷി ചെയ്തിട്ടുണ്ട്. നീല കാബേജ്, ആനക്കൊമ്പന്‍ വെണ്ട എന്നിവ ഏറെ ശ്രദ്ധയാകര്‍ഷിക്കുന്നവയാണ്. കീടനാശിനി ഇല്ലാത്ത ശുദ്ധമായ പച്ചക്കറി നാട്ടുകാര്‍ക്കു നല്‍കുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച കൃഷിക്കു വന്‍ പ്രോത്സാഹനമാണ് എല്ലാ ഭാഗത്തു നിന്നും ലഭിക്കുന്നത്. ഇതിനോടകം മികച്ച കര്‍ഷകനുള്ള കടപ്ര പഞ്ചായത്തിലെ അവാര്‍ഡും ഡോക്ടര്‍ക്കു ലഭിച്ചു. കൂടാതെ പച്ചക്കറി കൃഷി വ്യാപകമാക്കാനും പ്രോത്സാഹിപ്പിക്കാനുമായി പച്ചക്കറി തൈകളുടെ ക്ലസ്റ്ററും ആരംഭിച്ചിട്ടുണ്ട്. ഇവിടെ നിന്നും പച്ചക്കറി തൈകള്‍ ന്യായമായ വിലയ്ക്കും നല്‍കി വരുന്നു.

കര്‍ഷിക ടെക്‌നോളജി മിഷന്റെ സഹായത്തോടെയാണ് ഇതു നടപ്പിലാക്കി വരുന്നത്. രാവിലെ ക്ലിനിക്കല്‍ പോകുന്നതിനു മുമ്പായി തോട്ടത്തില്‍ എത്തി എല്ലാ ജോലികളും നടത്തും. ക്ലിനിക്കില്‍ നിന്നും ഉച്ചയ്ക്കു എത്തുമ്പോഴും തോട്ടത്തിലെ ജോലികളില്‍ ഏര്‍പ്പെടും. മണ്ണിളക്കാനും മറ്റുമായി ചെറിയ ട്രില്ലറാണ് ഉപയോഗിക്കുന്നത്. തൈ നടുന്നതും പാവലിനും പടവലത്തിനും പന്തല്‍ കെട്ടുന്നതും എല്ലാം ഡോക്ടര്‍ തന്നെയാണ്. പാകമായ പച്ചക്കറികളുടെ വിളവെടുപ്പും വില്പനയ്ക്കും മറ്റൊരാളുടെ സഹായം ഡോക്ടര്‍ കഴിവതും തേടാറില്ല. വീടിനോടു ചേര്‍ന്നുള്ള കടയില്‍ ആളുകള്‍ എത്തിയാണ് പച്ചക്കറികള്‍ വാങ്ങുന്നത്. ബാക്കിയുള്ളവ മാന്നാറിലെ പച്ചക്കറി കടകള്‍ക്കു നല്‍കും.

ഭാര്യ അനിതയും അവധിയുള്ളപ്പോള്‍ എന്‍ജിനിയറിംഗിനു പഠിക്കുന്ന മകന്‍ അഭിജിത്തും കൃഷിക്കു സഹായവുമായുണ്ട്. മറ്റൊരു മകന്‍ അരുണ്‍ വിദേശത്താണെങ്കിലും പിതാവിന്റെ കൃഷിക്കു വേണ്ട എല്ലാ പ്രോത്സാഹനങ്ങളും നല്‍കുന്നു. പലരും സ്ഥലം തരിശിട്ടു വിഷം കലര്‍ന്ന പക്കറികള്‍ വാങ്ങി കഴിക്കുമ്പോള്‍ കൃഷിയെ ഏറെ സ്‌നേഹിച്ചു പ്രോത്സാഹിപ്പിക്കുകയാണ് ഈ ഡോക്ടര്‍. രോഗിയെ പരിശോധിക്കുന്ന ജാഗ്രതയോടെ കൃഷിയേയും സ്‌നേഹിക്കുവാന്‍ കഴിയുന്നതില്‍ ഏറെ സന്തോഷമുണ്ടെന്നു ഡോക്ടറും കുടുംബവും പറയുന്നു.

Related posts