ആലുവ: വിവാഹാവശ്യത്തിനു രണ്ടര ലക്ഷം രൂപ വരെ പിന്‍വലിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവ് പ്രകാരം പണം നല്‍കാത്തതിനെത്തുടര്‍ന്നു കുട്ടമശേരി എസ്ബിടി ശാഖയില്‍ ബഹളം. റിട്ട. കെഎസ്ആര്‍ടിസി ജീവനക്കാരന്‍ കീഴ്മാട് മാളിയേക്കല്‍ ജോസഫ് എം. ജോസിനാണു പണം നിഷേധിച്ചത്. സംഭവമറിഞ്ഞെത്തിയ പൊതുപ്രവര്‍ത്തകര്‍ വിഷയമേറ്റെടുത്തെങ്കിലും ബാങ്ക് അധികൃതര്‍ പണം നല്‍കാന്‍ തയാറായില്ല.
ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. ജോസഫിന്റെ മകള്‍ അഞ്ജുവിന്റെ വിവാഹം നാളെ കോടനാട് കൂടാലപ്പാട്ട് പള്ളിയില്‍ നടക്കാനിരിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട ഒരുക്കങ്ങള്‍ക്കിടെയാണു കറന്‍സി പ്രതിസന്ധി ഉടലെടുത്തത്. ഇതോടെ ഒരുക്കങ്ങള്‍ മുടങ്ങി. പിന്നെ വായ്പ വാങ്ങാനുള്ള ശ്രമങ്ങള്‍ നടത്തിവരികയായിരുന്നു. അതിനിടെയാണു വിവാഹാവശ്യത്തിനു വധൂവരന്മാര്‍ക്കോ രക്ഷിതാക്കള്‍ക്കോ സ്വന്തം അക്കൗണ്ടില്‍നിന്നു രണ്ടര ലക്ഷം രൂപ വരെ പിന്‍വലിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവിറങ്ങിയത്.
ഇതറിഞ്ഞു രണ്ടുലക്ഷം രൂപയുടെ ചെക്ക് എഴുതി ഇന്നലെ ബാങ്കിലെത്തിയതായിരുന്നു ജോസഫ്. എന്നാല്‍ പരമാവധി 24,000 രൂപ വരെ മാത്രമെ തരാന്‍ കഴിയൂവെന്ന നിലപാടിലായിരുന്നു ബാങ്ക് അധികൃതര്‍. സര്‍ക്കാര്‍ ഉത്തരവ് ചൂണ്ടിക്കാട്ടിയപ്പോള്‍ ഇതുമായി ബന്ധപ്പെട്ടു റിസര്‍വ് ബാങ്കിന്റെ ഉത്തരവ് ഇറങ്ങിയാലേ നിര്‍ദ്ദേശം നടപ്പാക്കാനാകൂവെന്നായിരുന്നു മറുപടി.
വിഷമത്തിലായ ജോസഫ് മുന്‍ പഞ്ചായത്ത് അംഗം വര്‍ഗീസ് ആന്റണി ഉള്‍പ്പെടെയുള്ളവരെ വിളിച്ചുവരുത്തിയതോടെ ബഹളമായി. പണം പിന്‍വലിക്കാനെത്തിയവരും ബാങ്ക് നിലപാടിനെ ചോദ്യംചെയ്തു. ബഹളം വര്‍ധിച്ചതോടെ കുട്ടമശേരി ശാഖയില്‍ അക്കൗണ്ടുള്ള പത്തു പേരെ കൊണ്ടുവന്നാല്‍ അവരുടെ അക്കൗണ്ടുകളിലേക്കു 20,000 രൂപ വീതം ട്രാന്‍സ്ഫര്‍ ചെയ്യാമെന്നായി ബാങ്ക് അധികൃതര്‍.
ഒടുവില്‍ രണ്ടുപേരുടെ അക്കൗണ്ടിലൂടെ 48,000 രൂപ മാത്രം പിന്‍വലിച്ചു ജോസഫിനു മടങ്ങേണ്ടി വന്നു. ബാക്കി തുകയ്ക്കായി കൂടുതല്‍ പേരെ കണ്ടെത്താനുള്ള ശ്രമത്തിലാണു ജോസഫ്. വിവാഹാവശ്യത്തിനു രണ്ടര ലക്ഷം രൂപ വരെ പിന്‍വലിക്കാമെന്ന കേന്ദ്ര സര്‍ക്കാരിന്റെ പ്രഖ്യാപനം പൊള്ളയാണെന്നു വ്യക്തമായതായി അന്‍വര്‍ സാദത്ത് എംഎല്‍എ പറഞ്ഞു. റിസര്‍വ് ബാങ്കിനു നിര്‍ദേശം നല്‍കാതെ ഉത്തരവുകളിറക്കി ജനങ്ങളെ കബളിപ്പിക്കുന്ന നടപടി കേന്ദ്ര സര്‍ക്കാര്‍ അവസാനിപ്പിക്കണമെന്നും എംഎല്‍എ ആവശ്യപ്പെട്ടു.