തിരുവനന്തപുരം: കേരള കോണ്‍ഗ്രസ്-എമ്മിലെ വിമത നേതാക്കള്‍ പാര്‍ട്ടി സ്ഥാനങ്ങള്‍ രാജിവച്ചു. ഫ്രാന്‍സിസ് ജോര്‍ജ്, ആന്റണി രാജു, ഡോ.കെ.സി. ജോസഫ് എന്നിവരാണ് രാജിവച്ച പ്രമുഖര്‍. പാര്‍ട്ടിയില്‍ നിന്നും പുറത്തുപോകുന്ന വിവരം ആന്റണി രാജുവാണ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചത്.
പാര്‍ട്ടി ചെയര്‍മാന്‍ കെ.എം.മാണി അധികാരങ്ങള്‍ മകന്‍ ജോസ് കെ. മാണിയിലേക്ക് കേന്ദ്രീകരിക്കാന്‍ ശ്രമിക്കുകയാണെന്ന് ആന്റണി രാജു ആരോപിച്ചു. പാര്‍ട്ടി ഉന്നതാധികാര സമിതിയിലെ ഏഴ് അംഗങ്ങളില്‍ നാല് പേര്‍ രാജിവച്ചു. മകനു വേണ്ടി മാണി പാര്‍ട്ടിയിലെ തഴക്കവും പഴക്കവും ചെന്ന നേതാക്കളെ തഴയുകയാണ്. മക്കള്‍ രാഷ്ട്രീയത്തിനു ഇരയാകാന്‍ വിധിക്കപ്പെട്ടവര്‍ക്ക് മാത്രമേ കേരള കോണ്‍ഗ്രസ്-എമ്മില്‍ തുടരാന്‍ കഴിയൂ എന്നും വിമതര്‍ ആരോപിക്കുന്നു.
ബാര്‍ കോഴ ആരോപണത്തെ തുടര്‍ന്ന് മന്ത്രിസ്ഥാനം രാജിവച്ച മാണി പാര്‍ട്ടിയിലെ ഒരു എംഎല്‍മാര്‍ക്കും മന്ത്രിസ്ഥാനം നല്‍കാന്‍ തയാറായില്ല. ആരെയും വിശ്വാസമില്ലാത്തതിനാലാണ് മാണി പാര്‍ട്ടി മന്ത്രിസ്ഥാനം കോണ്‍ഗ്രസിനു നല്‍കിയത്. ബിജെപിയുമായി രഹസ്യനീക്കം മാണി നടത്തുന്നുണ്‌ടെന്നും ഫെബ്രുവരി രണ്ടിന് രാത്രിയില്‍ ജോസ് കെ. മാണി ഡല്‍ഹിയിലെ അമിത് ഷായുടെ വസതിയില്‍ എത്തി കൂടിക്കാഴ്ച നടത്തിയെന്നും വിമതര്‍ ആരോപിച്ചു. തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ ജോസ് കെ. മാണി കേന്ദ്രമന്ത്രിസഭയില്‍ സഹമന്ത്രിയാണെന്നും ആന്റണി രാജു പറഞ്ഞു.
എല്‍ഡിഎഫുമായി യാതൊരു ചര്‍ച്ചയും തങ്ങള്‍ നടത്തിയിട്ടില്ലെന്നും ഭാവി കാര്യങ്ങള്‍ ഈ മാസം ഒന്‍പതിനു ചേരുന്ന സംസ്ഥാന കമ്മിറ്റി തീരുമാനിക്കുമെന്നും ആന്റണി രാജു പറഞ്ഞു. എല്‍ഡിഎഫില്‍ നിന്ന് വാഗ്ദാനങ്ങള്‍ ഒന്നും ലഭിച്ചിട്ടില്ല. സീറ്റ് മോഹിച്ച് മറുപക്ഷത്ത് പോകുന്നവരല്ല തങ്ങളെന്നും ഒരു അധികാരസ്ഥാനവും ലഭിച്ചില്ലെങ്കിലും കുഴപ്പമില്ലെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രിസ്ഥാനത്ത് ഇരുന്ന് മാണി നടത്തിയത് സുതാര്യമല്ലാത്ത പ്രവര്‍ത്തനങ്ങളാണെന്നും ആന്റണി രാജു ആരോപിച്ചു. ബാറുകാരുടെ കൈയില്‍ നിന്നും മാണി കോഴ വാങ്ങിയില്ലെന്ന് താന്‍ പറഞ്ഞിട്ടില്ല. ബാര്‍ കോഴക്കേസില്‍ മാണിക്കെതിരേ അഴിമതി നിരോധന നിയമം പ്രകാരം കേസെടുക്കാന്‍ കഴിയില്ലെന്ന് മാത്രമേ പറഞ്ഞിട്ടുള്ളൂ. മാണി കോഴ വാങ്ങിയത് തങ്ങള്‍ കണ്ടിട്ടില്ലെന്നും കാണാത്ത കാര്യങ്ങള്‍ എങ്ങനെ പറയുമെന്നും ആന്റണി രാജു ചോദിച്ചു.