ചാലക്കുടി: പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിപ്രകാരം വീടില്ലാത്തവർക്ക് വീട് നിർമിച്ച് നൽകുന്ന പദ്ധതിയിൽ അനർഹരായവരെ പദ്ധതിയിൽ ഉൾപ്പെടുത്തിയെന്ന പരാതികളുടെ എണ്ണം ഏറുന്നു. ഉറുന്പൻകുന്നിൽ 2000 സ്ക്വയർഫീറ്റിൽ സ്വന്തമായി വീടുള്ള ഒരു വനിതയെ പദ്ധതിയിൽ ഉൾപ്പെടുത്തിയതായി പരാതി ഉയർന്നു.
ഭരണകക്ഷിയിലെ പ്രമുഖ പാർട്ടിയിലെ ലോക്കൽ സെക്രട്ടറിയുടെ ഭാര്യവീട്ടുകാർക്ക് എതിരെയാണ് പരാതി. നഗരസഭ സെക്രട്ടറിക്ക് പരാതി നൽകിയതിനെത്തുടർന്ന് ചെക്ക് നഗരസഭ ഉദ്യോഗസ്ഥർ കൈമാറിയിട്ടില്ല.കഴിഞ്ഞദിവസം 1.20 ഏക്കർ ഭൂമിയുള്ള ആൾക്ക് ഭാര്യയുടെ പേരിൽ 10 സെന്റ് ഭൂമി നൽകി പദ്ധതിയിൽ ഉൾപ്പെടുത്തിയത് ഭരണകക്ഷിയിലെ രണ്ടാംകക്ഷിയും ഇപ്പോൾ പ്രമുഖ സ്ഥാനം അലങ്കരിക്കുന്ന പാർട്ടിയുടെ കൊടുങ്ങല്ലൂരിലുള്ള നേതാവിന്റെ ബന്ധുവാണെന്ന് ആരോപണം ഉയർന്നിട്ടുണ്ട്.
അപേക്ഷ നൽകി 78 പേർ പദ്ധതിയിൽ ഉൾപ്പെടാൻ കാത്തുനിൽക്കുന്പോഴാണ് രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് അനർഹരായവർ പദ്ധതിയിലെ ഫണ്ടുകൾ തട്ടിയെടുക്കുന്നത്.