കൊടിയത്തൂര്‍ മണ്ഡലം യുഡിഎഫ് കണ്‍വന്‍ഷനിലെ സംഘര്‍ഷം; വിമതയോഗം ഞായറാഴ്ച

UDFമുക്കം: കൊടിയത്തൂര്‍ മണ്ഡലം യുഡിഎഫ് കണ്‍വന്‍ഷനിലെ സംഘര്‍ഷത്തെ തുടര്‍ന്ന് കൊടിയത്തൂര്‍ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. വിമത വിഭാഗം ഞായറാഴ്ച യോഗം ചേര്‍ന്ന് ഭാവി പരിപാടികള്‍ ആസൂത്രണം ചെയ്യും . യു ഡി എഫ് സ്ഥാനാര്‍ഥി വി എം ഉമ്മര്‍ മാസ്റ്ററാണ് ബഷീര്‍ പുതിയോട്ടിലിനെ തിരിച്ചെടുക്കുന്നതിന് പ്രധാന പങ്കുവഹിച്ചതെന്നും അത് കൊണ്ട് തിരഞ്ഞെടുപ്പില്‍ എന്ത് തീരുമാനമെടുക്കണമെന്നതിനെ കുറിച്ചും യോഗത്തില്‍ ചര്‍ച്ച ചെയ്യും. ഇന്നലെ പന്നിക്കോട് എയുപി സ്കൂളിലാണ് യുഡിഎഫ് കണ്‍വന്‍ഷന്‍ നടന്നത്. ഇരുവിഭാഗം കോണ്‍ഗ്രസ്പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായതിനെ തുടര്‍ന്ന് ഒരുവിഭാഗം യോഗം ബഹിഷ്ക്കരിച്ച് ഇറങ്ങിപ്പോവുകയായിരുന്നു.

പാര്‍ട്ടിയില്‍ നിന്ന് ആറു വര്‍ഷത്തേക്ക് സസ്‌പെന്റ് ചെയ്ത ബഷീര്‍ പുതിയോട്ടിലിനെ പാര്‍ട്ടിയില്‍ തിരിച്ചെടുത്തതിനെ തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്. ബഷീറിന്റെയും ഒപ്പം പുറത്താക്കിയ മുനീറിന്റേയും നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ എരഞ്ഞിമാവില്‍നിന്ന് പ്രകടനമായി എത്തുകയായിരുന്നു. ഇവരെ തടയാന്‍ നേതൃത്വം ശ്രമിച്ചങ്കിലും നൂറില്‍പ്പരം വരുന്ന പ്രവര്‍ത്തകര്‍ കണ്‍വന്‍ഷന്‍ സ്ഥലത്തേക്ക് പ്രവേശിച്ചു. ഇത് മറുവിഭാഗം ചോദ്യം ചെയ്തതോടെയാണ് സംഘര്‍ഷം ഉടലെടുത്തത്. പ്രവര്‍ത്തകര്‍ തമ്മില്‍ ഉന്തും തള്ളുമുണ്ടായി. ഇതോടെ യുഡിഎഫ് ഉന്നതാധികാരസമിതി അംഗം ബാബു പൊലുകുന്ന്, ഡികെഡിഎഫ് നേതാവ് ബാബു പരവരി , കണ്ണന്‍ ചെറുവാടി , ബഷീര്‍ തോട്ടക്കുത്ത് എന്നിവരുടെ നേതൃത്വത്തില്‍ മുദ്രാവാക്യം വിളിച്ച് കണ്‍വന്‍ഷനില്‍നിന്ന് ഇറങ്ങിപ്പോവുകയായിരുന്നു.

എംഎല്‍എ സി.മോയിന്‍കുട്ടി, സ്ഥാനാര്‍ഥി ഉമ്മര്‍ മാസ്റ്റര്‍, ലീഗ് ജില്ലാ സെക്രട്ടറി സി.പി. ചെറിയ മുഹമ്മദ്, ഡിസിസി സെക്രട്ടറി സി.ജെ. ആന്റണി ,ബാബു കെ. പൈക്കാട്ടില്‍ ,എം. ടി. അഷ്‌റഫ് , മോയന്‍ കൊളക്കാടന്‍ എന്നിവര്‍ നോക്കി നില്‍ക്കേയാണ് സംഘര്‍ഷം ഉടലെടുത്തത്. ഏറെനേരം പ്രവര്‍ത്തകരെ അനുനയിപ്പിക്കാന്‍ നേതാക്കള്‍ ശ്രമിച്ചങ്കിലും ഇറങ്ങിപ്പോയവര്‍ തിരിച്ചുവരാന്‍ കൂട്ടാക്കിയില്ല. നേരത്തെ കരീം പഴങ്കലിനെ മണ്ഡലം പ്രസിഡന്റാക്കിയപ്പോള്‍ എതിര്‍ത്തിരുന്ന ഇവര്‍ സിറാജുദ്ദീനെ മണ്ഡലം പ്രസിഡന്റാക്കുന്നതിനായി പ്രവര്‍ത്തിക്കുകയും ചെയ്തിരുന്നു.

Related posts