കൊടും ക്രൂരത! 10 വയസുകാരനെ വെള്ളത്തില്‍ മുക്കിയും ചൂടുവെള്ളമൊഴിച്ചും പിതാവിന്റെ ക്രൂരവിനോദം; ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയുടെ പരാതിയെത്തുടര്‍ന്ന് പിതാവ് അറസ്റ്റില്‍

babyവൈപ്പിന്‍: പത്തുവയസുകാരനായ മകനെ അതിക്രൂരമായി പീഡിപ്പിച്ചിരുന്ന പിതാവിനെ  പോലീസ് അറസ്റ്റ് ചെയ്തു. ഞാറക്കല്‍ സ്വദേശിയായ 40കാരനാണ് അറസ്റ്റിലായത്. ഭാര്യ പിണങ്ങിപ്പോയതിനെ തുടര്‍ന്ന് ഏക മകനും പിതാവും മാത്രമാണ് വീട്ടില്‍ താമസം. സ്കൂള്‍ വിട്ട് വന്നാല്‍ മകനു നേരെ പിതാവിന്റെ ക്രൂര വിനോദമാണ്.

ബക്കറ്റിലെ വെള്ളത്തില്‍ തല മുക്കി പിടിക്കുക,  ഉറങ്ങിക്കിടക്കുന്ന സമയത്ത് ദേഹത്ത് ചൂടുവെള്ളമൊഴിക്കുക, ഉറുമ്പുംകൂട് കുടഞ്ഞ് ദേഹത്തിടുക, കെട്ടിയിടുക, ക്രൂരമായി മര്‍ദിക്കുക തുടങ്ങിയ പീഡനങ്ങളാണ് കുട്ടിയോട് ഇയാള്‍ ചെയ്തിരുന്നതെന്ന് പ്രതിയെ അറസ്റ്റ് ചെയ്ത ഞാറയ്ക്കല്‍ പോലീസ് പറഞ്ഞു. എന്നാല്‍, കുട്ടി ഇതാരോടും പറഞ്ഞിരുന്നില്ല. ഇതിനിടെ രാത്രിയില്‍ പിതാവിന്റെ ക്രൂര വിനോദത്താല്‍ പലപ്പോഴും ഉറക്കമിളക്കേണ്ടി വരുന്നതുകൊണ്ട് ക്ലാസില്‍ ഇരുന്ന് ഉറക്കം തൂങ്ങുക പതിവായി. ഇത് ശ്രദ്ധയില്‍പെട്ട ടീച്ചര്‍ കാര്യം ആരാഞ്ഞപ്പോഴാണ് മകന്‍ പിതാവിന്റെ ക്രൂരത വെളിപ്പെടുത്തിയത്.

ഇതേത്തുടര്‍ന്ന് ടീച്ചര്‍ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയെ അറിയിക്കുകയും  ഇവര്‍ ഞാറയ്ക്കല്‍ പോലീസില്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് പോലീസ് കുട്ടിയുടെ മൊഴിയെടുത്തു.  ഇത് പ്രകാരം വധശ്രമത്തിനും  ജുവനൈല്‍ ആക്ട് 75-ാം വകുപ്പ് അനുസരിച്ചും കേസെടുത്ത് പിതാവിനെ അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് ഞാറയ്ക്കല്‍ എസ് ഐ ആര്‍. രഗീഷ് കുമാര്‍ അറിയിച്ചു.   ഞാറയ്ക്കല്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു. ബാലനെ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയുടെ നിര്‍ദേശപ്രകാരം അങ്കമാലിയിലെ അഭയകേന്ദ്രത്തിലേക്കു മാറ്റി.

Related posts