കൊട്ടാരക്കര പോലീസ് സ്റ്റേഷന്‍ ആക്രമണം: അഞ്ചുപേര്‍ കൂടി പിടിയില്‍

klm-ARRESTകൊട്ടാരക്കര: ആര്‍എസ്എസ്-ബിജെപി സംഘം അര്‍ധരാത്രിയില്‍ പോലീസ്‌സ്റ്റേഷന്‍ ആക്രമിച്ച സംഭവത്തില്‍ അഞ്ചുപേര്‍ കൂടി പിടിയില്‍.രമേശ്, സാബു, ഉണ്ണി, ഷാബു, സജി എന്നിവരാണ് പിടിയിലായത്. ഇവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും.  സംഭവവുമായി ബന്ധപ്പെട്ട്  കഴിഞ്ഞദിവസം മൂന്നുപേരെ അറസ്റ്റുചെയ്തിരുന്നു.  ആര്‍എസ്എസ് മുന്‍ താലൂക്ക് ഭാരവാഹി  ശ്രീനിവാസന്‍, കോട്ടാത്തല സ്വദേശി ഹരിദാസ്, ആര്‍എസ്എസ് മുഖ്യശിക്ഷക്  വിഷ്ണുകുമാര്‍ എന്നിവരെയാണ് ചൊവ്വാഴ്ച രാത്രി പോലീസ് പിടികൂടിയത്.  ഇവര്‍ കേസിലെ ഏഴുമുതല്‍ ഒമ്പതുവരെ പ്രതികളാണ്.

ഇതോടെ സംഭവുമായി ബന്ധപ്പെട്ട് 9 പേര്‍ അറസ്റ്റിലായി. പോലീസ്‌സ്റ്റേഷന്‍ ആക്രമണത്തില്‍ ഇവര്‍ക്ക് നേരിട്ട് പങ്കുള്ളതായാണ് പോലീസിന്റെ വിശദീകരണം. വിഡിയോ ദ്യശ്യങ്ങള്‍ പരിശോധിച്ചാണ് പ്രതികളെ കണ്ടെത്തുന്നത്. കഴിഞ്ഞ ദിവസം പതിനഞ്ച് വീടുകളില്‍ പോലീസ് പരിശോധന നടത്തിയിരുന്നു. സംഭവത്തിന് പിന്നില്‍ 70 പേര്‍ ഉള്‍പ്പെട്ടിട്ടുണ്ട്. പ്രതികളില്‍ പലരും ഒളിവിലാണ്.  കഴിഞ്ഞ ദിവസം പോലീസ് കസ്റ്റഡിയില്‍ ഉണ്ടായിരുന്ന ഒന്നാം പ്രതി ബിനീഷിനെ ചികിത്സക്കായി തിരുവനന്തപുരം മെഡിക്കല്‍കോളേജാശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇതിനിടയില്‍ കൊട്ടാരക്കര എസ്‌ഐ ശിവപ്രകാശിനെതിരെ നടപടിക്കും സ്ഥലം മാറ്റത്തിനുമുള്ള നീക്കം ആരംഭിച്ചതായി അറിയുന്നു.
ബിജെപി -ആര്‍എസ്എസ് കേന്ദ്ര നേതൃത്വം ഇടപെട്ട് ഉന്നത പോലീസ് ഉദ്യോഗസ്ഥരെ  സ്വാധീനിച്ചാണ് ഈ നീക്കം നടത്തുന്നതെന്നും ആരോപണമുണ്ട്. ആക്രമണ കേസിന്റെ വീര്യം കുറയ്ക്കാനുള്ള ശ്രമങ്ങളും നടക്കുന്നതായാണ് വിവരം. ഇതിനെതിരെ പോലീസിലും പൊതുജനങ്ങള്‍ക്കിടയിലും പ്രതിഷേധമുയര്‍ന്നിട്ടുണ്ട്.

Related posts