കൊട്ടാരക്കര മേഖലയിലെ കുന്നുകളും നിരപ്പുപ്രദേശങ്ങളും മണ്ണ് മാഫിയ തരപ്പെടുത്തുന്നു

KLM-MANNUകൊട്ടാരക്കര: ബൈപാസ് നിര്‍മാണത്തിന്റെയും റെയില്‍വേ പാത ഇരട്ടിപ്പിക്കലിന്റെയും ഭാഗമായി കൊട്ടാരക്കര മേഖലയില്‍നിന്ന് മണ്ണ് കടത്താന്‍ മാഫിയ സംഘം സജീവം. കുന്നുകളും നിരപ്പുഭൂമികളുമെല്ലാം മണ്ണെടുപ്പിനായി  വിലപേശി ഉറപ്പിച്ചുകൊണ്ടിരിക്കുകയാണ് ഇക്കൂട്ടര്‍. ഈ രണ്ട് പദ്ധതികളും കരാറെടുത്തിട്ടുള്ളത് വന്‍കിട കരാറുകാരാണ്. നിര്‍മാണ ആവശ്യത്തിനുള്ള അംസ്കൃത വസ്തുക്കളുടെ സംഭരണം ഉപകരാറുകാര്‍ക്ക് വീതം വച്ചുനല്‍കിയിരിക്കുകയാണ്. മണ്ണ്, പാറ, മണല്‍ തുടങ്ങിയവയ്‌ക്കെല്ലാം വിവിധ തട്ടുകളിലായി നൂറുകണക്കിന് ഉപകരാറുകാരുണ്ട്. ഇവരിത് സ്ഥിരം മാഫിയകള്‍ക്ക്  വീതംവെച്ചുനല്‍കിയിരിക്കുകയാണ്.

ഫലത്തില്‍ ഇപ്പോള്‍ മണ്ണും ഭൂമിയുമെല്ലാം വിലപേശി ഉറപ്പിച്ചുവരുന്നത് മുന്‍കാലങ്ങളില്‍ ഈ രംഗത്തുണ്ടായിരുന്ന  സ്ഥിരം സംഘങ്ങള്‍തന്നെയാണ്. ഭീഷണിപ്പെടുത്തിയും  സമ്മര്‍ദം ചെലുത്തിയും പ്രലോഭിപ്പിച്ചുമൊക്കെയാണ് ഇവര്‍ ഭൂമി കൈയടക്കിവരുന്നത്. പാത ഇരട്ടിപ്പിക്കലിനും ബൈപാസ് നിര്‍മാണത്തിനും ആവശ്യമായ മണ്ണ് അടിക്കുന്നതിന് പ്രത്യേക അനുമതി ലഭ്യമാണ്. ഈ അനുമതിയുടെ മറവില്‍ വന്‍മണ്ണുകൊള്ളയാണ് അരങ്ങേറുന്നത്. കരാര്‍ജോലികള്‍ക്ക് മണ്ണ് എത്തിക്കുന്നതിനേക്കാളുപരി നിയമവിരുദ്ധമായി പാടം നികത്തുന്നതിനും മറ്റുമായിരിക്കും മണ്ണ് കടത്തുക.

പ്രത്യേക അനുമതിയുടെ മറവില്‍ വന്‍തോതില്‍ മണ്ണ് കടത്തുന്നു. കരാര്‍ജോലിക്ക് മണ്ണെത്തിക്കുമ്പോള്‍ കിട്ടുന്നതിന്റെ ഇരട്ടിത്തുക സ്വകാര്യനിലമുടമകളില്‍നിന്ന് ലഭിക്കും. പ്രത്യേക അനുമതിയുടെ പാസ് പതിച്ച വാഹനങ്ങളില്‍ മണ്ണ് കടത്തുമ്പോള്‍ പോലീസ്, റവന്യൂ അധികൃതരുടെ പരിശോധന ഉണ്ടാകില്ല. രാത്രിയില്‍ നടന്നുകൊണ്ടിരിക്കുന്ന മണ്ണ് ഖനനം പകലും നടത്താനും കഴിയും. നേരത്തെ ഒരാശ്രമത്തിലെ നിര്‍മാണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് നിരവധി ലോഡ് മണ്ണാണ് കിഴക്കന്‍മേഖലയില്‍നിന്ന് കടത്തിക്കൊണ്ടുപോയത്. ഇത് ഉപയോഗിച്ച് ഏലാപാടങ്ങള്‍തന്നെ നികത്തിയതായി അന്ന് ആരോപണമുയര്‍ന്നിരുന്നു. വന്‍കിട പദ്ധതികള്‍ക്കുവേണ്ടി മണ്ണ് കടത്തിപൂര്‍ത്തിയായി കഴിയുമ്പോള്‍ കിഴക്കന്‍മേഖല ഊഷരമാകും.

കുന്നുകളും സമതലങ്ങളും കുഴിതോണ്ടുന്നതിനൊപ്പം ജലസ്രോതസുകളും ഇല്ലാതാകും. ജില്ലയുടെ കിഴക്കന്‍മേഖലയില്‍ പലയിടത്തും ഇപ്പോള്‍തന്നെ കുടിവെള്ളം കിട്ടാക്കനിയാണ്. വര്‍ഷത്തില്‍ ആറുമാസം പോലും കുടിവെള്ളം ലഭിക്കാത്ത സ്ഥിതിയാണുള്ളത് .പുഴകളും തോടുകളും ജലാശയങ്ങളും കൊണ്ട് സമൃദ്ധമായിരുന്ന ജില്ലയിലാണ് ആളുകള്‍ കുടിവെള്ളം വിലകൊടുത്തു വാങ്ങുന്നത്. ഇപ്പോഴത്തെ വന്‍കിട പദ്ധതികള്‍ക്കുവേണ്ടി യുള്ള മണ്ണെടുപ്പ് ഏറെ താമസിയാതെ ഇവിടം മരുഭൂമിക്ക് സമാനമായി മാറ്റുമെന്നതില്‍ തര്‍ക്കമില്ല.

Related posts