ജെസ്‌നയെക്കുറിച്ച് ക്രൈംബ്രാഞ്ചിന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായി സൂചന ! കൂടുതല്‍ വെളിപ്പെടുത്തലുകള്‍ വരും ദിവസങ്ങളിലുണ്ടാകും

കാണാതായ കോളജ് വിദ്യാര്‍ഥിനി ജെസ്‌ന മരിയ ജയിംസിനെക്കുറിച്ച് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായി സൂചന. 2018 മാര്‍ച്ച് 22 നാണ് കൊല്ലമുള സന്തോഷ്‌കവല കുന്നത്തുവീട്ടില്‍ ജെസ്‌നയെ കാണാതാകുന്നത്.

കാഞ്ഞിരപ്പള്ളി എസ്ഡി കോളജിലെ രണ്ടാം വര്‍ഷ ബി.കോം വിദ്യാര്‍ഥിനിയായിരുന്നു ജെസ്‌ന. രണ്ടു വര്‍ഷം പിന്നിടുമ്പോള്‍ കേസില്‍ ക്രൈംബ്രാഞ്ചിന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായാണ് സൂചന. കൂടുതല്‍ വെളിപ്പെടുത്തലുകള്‍ വരും ദിവസങ്ങളിലുണ്ടായേക്കും.

കേസ് അന്വേഷണത്തിന് പ്രത്യേക പൊലീസ് സംഘത്തെ നിയമിച്ചെങ്കിലും ജെസ്‌നയെക്കുറിച്ച് ഒരു വിവരവും കണ്ടെത്താനായില്ല.

പിന്നീടാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത്. ക്രൈംബ്രാഞ്ച് മേധാവി ടോമിന്‍ ജെ.തച്ചങ്കരി ഐപിഎസിന്റെ നേതൃത്വത്തിലാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നത്.

മുണ്ടക്കയം പുഞ്ചവയലിലുള്ള ബന്ധുവിന്റെ വീട്ടിലേക്കു പോകാനായി ഇറങ്ങിയ എരുമേലി വരെ സ്വകാര്യ ബസില്‍ എത്തിയതായി മൊഴിയുണ്ട്.

പിന്നീട് ജെസ്‌നയെ ആരും കണ്ടിട്ടില്ല. ജെസ്‌നയെ കാണാതായ ദിവസം പിതാവ് എരുമേലി പൊലീസ് സ്റ്റേഷനിലും പിറ്റേദിവസം വെച്ചൂച്ചിറ പൊലീസ് സ്റ്റേഷനിലും പരാതി നല്‍കി.

വീട്ടില്‍നിന്ന് പോകുമ്പോള്‍ ജെസ്‌ന മൊബൈല്‍ ഫോണ്‍ കൊണ്ടുപോയിരുന്നില്ല. വീട്ടിലുണ്ടായിരുന്ന ഫോണ്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും ഒരു തെളിവും ലഭിച്ചില്ല.

അന്വേഷണം മുന്നോട്ടു പോകാത്ത സാഹചര്യത്തിലാണ് തിരുവല്ല ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചത്.

ആയിരക്കണക്കിന് ടെലിഫോണ്‍ നമ്പരുകള്‍ സൂക്ഷ്മ പരിശോധനയ്ക്കു വിധേയമാക്കിയെങ്കിലും ഒരു പ്രയോജനവുമുണ്ടായില്ല. ജെസ്‌നയ്ക്കായി പൊലീസ് കുടകിലും ബെംഗളൂരുവിലുമെല്ലാം അന്വേഷണം നടത്തി.

ജെസ്‌നയെയും സുഹൃത്തിനെയും ബംഗളൂരുവിലെ ഒരു സ്ഥാപനത്തില്‍ കണ്ടതായി ഗേറ്റ് കീപ്പറായ മലയാളി വിവരം നല്‍കിയെങ്കിലും ജെസ്‌നയല്ലെന്നു പിന്നീട് വ്യക്തമായി.

ബെംഗളൂരു എയര്‍പോര്‍ട്ടിലും മെട്രോയിലും ജെസ്‌നയെ കണ്ടതായി സന്ദേശങ്ങള്‍ ലഭിച്ചതനുസരിച്ച് പൊലീസ് സംഘം പലതവണ ബെംഗളൂരുവിലെത്തി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. അവയൊന്നും ജെസ്‌നയുടേതായിരുന്നില്ല.

സംഭവദിവസം 16 തവണ ജെസ്‌നയെ ഫോണില്‍ വിളിച്ച ആണ്‍ സുഹൃത്തിനെ പലതവണ ചോദ്യം ചെയ്‌തെങ്കിലും തെളിവുകള്‍ ലഭിച്ചില്ല.

പിന്നീട് ജെസ്‌നയെ കണ്ടെത്തുന്നവര്‍ ഒരു ലക്ഷം രൂപ പ്രഖ്യാപിച്ചതോടെ നിരവധി ആളുകള്‍ പോലീസുമായി ബന്ധപ്പെട്ടെങ്കിലും ഒരു പ്രയോജനവുമുണ്ടായില്ല. പിന്നീട് തുക അഞ്ചു ലക്ഷമാക്കി ഉയര്‍ത്തിയെങ്കിലും ജെസ്‌ന കാണാമറയത്ത് തന്നെ തുടര്‍ന്നു.

Related posts

Leave a Comment