കൊല്ലത്ത് മുകേഷിന് പ്രതീക്ഷിച്ച ഭൂരിപക്ഷം കിട്ടിയില്ലെന്ന് സിപിഎം വിലയിരുത്തല്‍

klm-mukeshകൊല്ലം: സിനിമാതാരം എം.മുകേഷിന് കൊല്ലത്ത് പ്രതീക്ഷിച്ച ഭൂരിപക്ഷം ലഭിച്ചില്ലെന്ന് സിപിഎം വിലയിരുത്തല്‍. വോട്ടെടുപ്പ് കഴിഞ്ഞുള്ള വിശകലനത്തില്‍ മുകേഷ് ഏറ്റവും കുറഞ്ഞത് 25,000 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നാണ് പാര്‍ട്ടി ഏരിയാ ഘടകം ജില്ലാ നേതൃത്വത്തിന് റിപ്പോര്‍ട്ട് നല്‍കിയത്.തലനാരിഴ കീറിയുള്ള വിശകലനമാണ് ഏരിയാ ഘടകം നടത്തിയത്. പാര്‍ട്ടി വോട്ടുകളുടെ കണക്കുകള്‍ മാത്രം കൂട്ടിയാല്‍ തന്നെ 15,000 വോട്ടുകളുടെ ഭൂരിപക്ഷം അവര്‍ ഉറപ്പിച്ചു.സെലിബ്രറ്റി എന്ന നിലയില്‍ മുകേഷിന്റെ താരപരിവേഷത്തിന് അധികം 10,000 വോട്ടുകള്‍ കൂടി ലഭിക്കുമെന്നും അവര്‍ വിലയിരുത്തി.

എന്നാല്‍ പാര്‍ട്ടി വിശകലനത്തോട് പൂര്‍ണമായും പൊരുത്തപ്പെടാതെ 17,611 വോട്ടുകളുടെ ഭൂരിപക്ഷം മാത്രമേ അദ്ദേഹത്തിന് ലഭിച്ചുള്ളൂ. പാര്‍ട്ടി വോട്ടുകളും ഇടത് അനുകൂല തരംഗത്തിന്റെ ഭാഗമായുള്ള വോട്ടുകളും മാത്രമേ പെട്ടിയില്‍ വീണുള്ളൂ എന്നാണ് നിഗമനം.എങ്കിലും എല്‍ഡിഎഫിന് ആശ്വസിക്കാന്‍ ഏറെ വകയുണ്ട്. കഴിഞ്ഞ തവണ സിപിഎമ്മിലെ പി.കെ.ഗുരുദാസന്റെ ഭൂരിപക്ഷം 8540 വോട്ടുകളായിരുന്നു. അത് ഇത്തവണ ഇരട്ടിയിലധികമാക്കി മാറ്റാന്‍ മുകേഷിനായി.

ജില്ലയില്‍ ഇടതുപക്ഷത്തിന്റെ എപ്പോഴത്തെയും ഉറച്ചകോട്ടയായ ചടയമംഗലത്ത് സിപിഐയിലെ മുല്ലക്കര രത്‌നാകരന്റെ ഭൂരിപക്ഷത്തിലും കാര്യമായ കുറവുണ്ടായി.ഇത്തവണ 21298 വോട്ടുകളാണ് മുല്ലക്കരയുടെ ഭൂരിപക്ഷം. 2011-ലെ തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം 23624 ആയിരുന്നു. 1696 വോട്ടുകള്‍ ഭൂരിപക്ഷത്തില്‍ കുറഞ്ഞു. എതിര്‍സ്ഥാനാര്‍ഥി കോണ്‍ഗ്രസിലെ എം.എം.ഹസന്‍ ഉയര്‍ത്തിയ ശക്തമായ വെല്ലുവിളിയാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.അതേസമയം കുണ്ടറയില്‍ സിപിഎമ്മിലെ ജെ.മേഴ്‌സിക്കുട്ടിയമ്മയ്ക്ക് ലഭിച്ച 30,460 വോട്ടുകളുടെ ഭൂരിപക്ഷം പാര്‍ട്ടി കേന്ദങ്ങളെ അമ്പരപ്പിക്കുകയും ചെയ്തു. പരമാവധി  ഇരുപതിയായിരം വോട്ടിന്റെ മാര്‍ജിനാണ് ഇവിടെ സിപിഎമ്മും എല്‍ഡിഎഫും പ്രതീക്ഷിച്ചത്.

Related posts