കാഠ്മണ്ഡു: നേപ്പാളിൽ സമൂഹമാധ്യമങ്ങൾ നിരോധിച്ചതിനു പിന്നാലെ നടന്ന ജെൻസി പ്രക്ഷോഭത്തിനൊടുവിൽ പ്രധാനമന്ത്രി കെ.പി ശർമ്മ ഒലി രാജിവച്ചതിനു പിന്നാലെ രാജ്യത്തിന്റെ അധികാരം സൈന്യം ഏറ്റെടുത്തു. പ്രതിഷേധക്കാർ ശാന്തരാകണമെന്ന് കരസേനാ മേധാവി ജനറൽ അശോക് രാജ് സിഗ്ഡൽ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
പ്രതിഷേധക്കാർ പ്രക്ഷോഭം നിർത്തിവച്ച് ചർച്ചകളിൽ ഏർപ്പെടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ചില ഗ്രൂപ്പുകൾ അശാന്തി മുതലെടുക്കുകയാണെന്ന് സിഗ്ഡൽ പ്രസ്താവനയിൽ പറഞ്ഞു. നശീകരണ പ്രവർത്തനങ്ങൾ, കൊള്ളയ ടിക്കൽ, തീവയ്പ് എന്നിവയ്ക്കെതിരേ നേപ്പാൾ സൈന്യം പ്രതിഷേധക്കാർക്കു മുന്നറിയിപ്പ് നൽകിയിരുന്നു.
ഇത്തരം പ്രവർത്തനങ്ങൾ തുടർന്നാൽ, സൈന്യം ഉൾപ്പെടെയുള്ള എല്ലാ സുരക്ഷാസേനകളും ക്രമസമാ ധാനം പുനഃസ്ഥാപിക്കാൻ നിർണായക നടപടികൾ സ്വീകരിക്കുമെന്നും സിഗ്ഡൽ വ്യക്തമാക്കി. സെപ്റ്റംബർ 8 ന് പൊട്ടിപ്പുറപ്പെട്ട കലാപത്തിൽ കുറഞ്ഞത് 22 പേർ കൊല്ലപ്പെടുകയും 300 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. രാജ്യത്തുടനീളമുള്ള ജയിലുകളിലേക്ക് പ്രതിഷേധക്കാർ ഇരച്ചുകയറി, ഏകദേശം 900 തടവുകാരെ മോചിപ്പിച്ചതായി റിപ്പോർട്ടുണ്ട്. “പ്രശ്നത്തിന് ഒരു പരിഹാരം കാണുന്നതിനും അത് രാഷ്ട്രീയമായി പരിഹരിക്കാൻ സഹായിക്കുന്നതിനുമായി” താൻ സ്ഥാനമൊഴിയുകയാണെന്ന് ഒലി രാജിക്കത്തിൽ പറഞ്ഞു.
മുന്പെങ്ങും നേപ്പാൾ കണ്ടിട്ടില്ലാത്ത വിധത്തിലുള്ള സംഭവങ്ങളാണ് രണ്ടു ദിവസമായി അരങ്ങേറിയത്.കെ. പി. ശർമ ഒലിയുടെ വസതി കത്തിച്ചു. ധനമന്ത്രി ബിഷ്ണു പ്രസാദ് പൗഡലിനെ കാഠ്മണ്ഡുവിലെ തെരുവുകളിലൂടെ ഓടിച്ചു. പ്രതിഷേധക്കാർ പാർലമെന്റ് മന്ദിരത്തിനു തീയിടുകയും പോലീസുമായി ഏറ്റുമുട്ടുകയും മുൻ പ്രധാനമന്ത്രി ഷേർ ബഹാദൂർ ദ്യൂബ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളുടെ വീടുകൾ ആക്രമിക്കുകയും ചെയ്തു.
നേപ്പാൾ കമ്യൂണിക്കേഷൻ ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിനുകീഴിൽ രജിസ്റ്റർ ചെയ്യാത്തതിനെ തുടർന്നായിരുന്നു സോഷ്യൽ മീഡിയ സൈറ്റുകൾക്ക് രാജ്യത്ത് വിലക്ക് ഏർപ്പെടുത്തിയത്. രജിസ്റ്റർ ചെയ്യാൻ സോഷ്യൽ മീഡിയ കമ്പനികൾക്ക് ഓഗസ്റ്റ് 28 മുതൽ ഒരാഴ്ച സമയം നൽകി യിരുന്നു. ഇക്കാര്യം വ്യക്തമാക്കി നോട്ടീസും നൽകി. എന്നാൽ മെറ്റ (ഫേസ്ബുക്ക്, ഇൻസ്റ്റ, വാട്ട്സ്ആപ്പ്), ആൽഫബെറ്റ് (യൂട്യൂബ്), എക്സ്, റെഡ്ഡിറ്റ്, ലിങ്ക്ഡ് ഇൻ എന്നിവയൊന്നും രജിസ്റ്റർ ചെയ്തില്ല. ഇതോടെയാണ് ഇവയ്ക്ക് നിരോധനം ഏർപ്പെടുത്തിയത്. സോഷ്യൽ മീഡിയ വിലക്ക് നീക്കിയെങ്കിലും പ്രതിഷേധങ്ങൾ രൂക്ഷമാവുകയും അത് കലാപമായി പടരുകയുമായിരുന്നു.