കോടികളുണ്ടായിട്ടെന്താ, രാഷ്ട്രീയ വടംവലി തീരണ്ടേ… ശാപമോക്ഷം തേടി ചാലക്കുടി ഗവ. ബോയ്‌സ് ഹൈസ്കൂള്‍

tcr-kodikalചാലക്കുടി: കെട്ടിടനിര്‍മാണത്തിനും സ്റ്റേഡിയത്തിനും കോടികള്‍ അനുവദിച്ചിട്ടും രാഷ്ട്രീയ വടംവലിമൂലം ഗവ. മോഡല്‍ ബോയ്‌സ് ഹൈസ്കൂളിനു ശാപമോക്ഷമായില്ല. പുതുക്കിപ്പണിയുമ്പോള്‍ സ്കൂള്‍ കെട്ടിടം എവിടെ വേണമെന്ന കാര്യത്തിലുള്ള അഭിപ്രായ വ്യത്യാസമാണു വിലങ്ങുതടിയായിരിക്കുന്നത്. ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള സ്കൂള്‍ കെട്ടിടങ്ങള്‍  (ക്ലാസുമുറികളും ഓഫീസുകളും) ചോര്‍ന്നൊലിക്കുകയാണ്. ഫയലുകള്‍ നനഞ്ഞു നശിച്ചു. ഗത്യന്തരമില്ലാതെ ഓഫീസ് മുറിയുടെ മുകളില്‍ ടാര്‍പായ വലിച്ചുകെട്ടിയിരിക്കുകയാണ്.

ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിനു പുറമെ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, ഗവ. ടീച്ചേഴ്‌സ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റിയൂട്ട്, ഗവ. ലോവര്‍ പ്രൈമറി സ്കൂള്‍, നഴ്‌സറി സ്കൂള്‍ എന്നിവയും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. 1900ല്‍ സ്ഥാപിതമായ സ്കൂളില്‍ നിരവധി കെട്ടിടങ്ങള്‍ യാതൊരു പ്രവര്‍ത്തനവുമില്ലാതെ തകര്‍ന്നുവീഴാറായ നിലയിലാണ്. കെട്ടിടത്തിലെ ഓഫീസ്മുറികളും മറ്റും കുത്തിതുറന്ന് നിരവധി മോഷണങ്ങള്‍ ഇവിടെ നടന്നിട്ടുണ്ട്. മൂന്ന് ഏക്കറില്‍പരം സ്ഥലത്തായി നഗരത്തിന്റെ ഹൃദയഭാഗത്താണ് സ്കൂള്‍ സ്ഥിതിചെയ്യുന്നത്. സ്കൂളിനെ സംസ്ഥാനത്തിനകത്തും പുറത്തും പ്രശസ്തമാക്കിയത് സ്കൂളിന്റെ ആറ് ഏക്കര്‍ വിസ്തീര്‍ണമുള്ള സ്കൂള്‍ ഗ്രൗണ്ടായിരുന്നു.

1987-ല്‍ ഹൈസ്കൂള്‍ ഗ്രൗണ്ടിനെ കീറിമുറിച്ചുകൊണ്ട് ദേശീയപാത ബൈപാസ് കടന്നുപോയപ്പോള്‍ നാട്ടുകാര്‍ നോക്കിനില്ക്കാനേ കഴിഞ്ഞുള്ളൂ. ഇതോടെ നിരവധി കായിക മാമാങ്കങ്ങല്‍ക്കും ടൂര്‍ണമെന്റുകള്‍ക്കും വേദിയായിരുന്ന ഹൈസ്കൂള്‍ ഗ്രൗണ്ട് ഓര്‍മയായി മാറി.നഷ്ടപ്പെട്ടുപോയ ഹൈസ്കൂള്‍ ഗ്രൗണ്ട് തിരികെ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് പഴയ ഫുട്‌ബോള്‍ താരങ്ങളും ഫുട്‌ബോള്‍ പ്രേമികളും രംഗത്തുവന്നതോടെയാണ് സ്കൂള്‍ വീണ്ടും ചര്‍ച്ചയായത്. ആദ്യം നഷ്ടപ്പെട്ട ഗ്രൗണ്ടിനു പകരം ലഭിച്ച ഉപയോഗശൂന്യമായ സ്കൂള്‍ ഗ്രൗണ്ടിലേക്ക് സ്കൂള്‍ കെട്ടിടം മാറ്റിനിര്‍മിച്ച് നിലവിലുള്ള സ്ഥലം സ്‌റ്റേഡിയമായി മാറ്റണമെന്ന നിര്‍ദേശമായിരുന്നു. കെ.കരുണാകരന്‍ ചാലക്കുടി എംപിയായിരുന്ന കാലത്ത് ഇതിനു വേണ്ട ഫണ്ടും അനുവദിച്ചു. എന്നാല്‍ സ്കൂള്‍ പിടിഎയുടെയും അധ്യാപകരുടെയും എതിര്‍പ്പിനെ തുടര്‍ന്ന് നടപ്പിലായില്ല.

കഴിഞ്ഞ നഗരസഭ കൗണ്‍സിലിന് ഇന്റര്‍നാഷണല്‍ കോച്ച് ടി.കെ. ചാത്തുണ്ണിയുടെ നേതൃത്വത്തില്‍ ഫുട്‌ബോള്‍ കളിക്കാര്‍ സ്‌റ്റേഡിയം നിര്‍മിക്കണമെന്ന ആവശ്യവുമായി നിവേദനം നല്കി. തുടര്‍ന്ന് പിന്തുണയുമായി ബി.ഡി.ദേവസി എംഎല്‍എയും രംഗത്തുവന്നു. സ്റ്റേഡിയം നിര്‍മിക്കണമെന്ന കാര്യത്തില്‍ സര്‍വകക്ഷിയോഗത്തില്‍ എല്ലാവരും ഏക അഭിപ്രായക്കാരായിരുന്നു. എന്നാല്‍ സ്കൂള്‍ കെട്ടിടം എവിടെ മാറ്റിപണിയുമെന്ന കാര്യത്തില്‍ ഉണ്ടായ ഭിന്ന അഭിപ്രായം വിനയായി. ഏതായാലും അന്നത്തെ നഗരസഭ ഒരു കോടി രൂപ പാസാക്കി. തുടര്‍ന്ന് വന്ന കൗണ്‍സിലും ബജറ്റില്‍ ഒരു കോടി രൂപ വകയിരുത്തി. പുതിയ സ്കൂള്‍ കെട്ടിടം നിര്‍മിക്കുന്നതിന് എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍നിന്നും ഒരു കോടി രൂപയും അനുവദിച്ചു. പൊതു വിദ്യാഭ്യാസ വകുപ്പില്‍നിന്നും ഭരണാനുമതിയും കഴിഞ്ഞ ഫെബ്രുവരിയില്‍ ലഭിച്ചിരുന്നു.

ദേശീയപാതയോടു ചേര്‍ന്ന് അന്തര്‍ദേശീയ നിലവാരത്തിലുള്ള സ്‌റ്റേഡിയം നിര്‍മിക്കണമെന്നാണ് ഫുട്‌ബോള്‍ താരങ്ങളുടെ നിര്‍ദേശം. നിലവിലുള്ള സ്കൂള്‍ കെട്ടിടങ്ങള്‍ ഹൈവേയ്ക്ക് എടുത്തുപോയ ഗ്രൗണ്ടിന് പകരം ലഭിച്ച ഗ്രൗണ്ടില്‍ യു ഷേപ്പില്‍ പുതിയ സ്കൂള്‍ കോംപ്ലക്‌സ് നിര്‍മിക്കണമെന്നും ഇപ്പോള്‍ സ്കൂള്‍ നില്‍ക്കുന്ന സ്ഥലവും ചേര്‍ത്ത് ചുറ്റും റിംഗ് റോഡ് ഉണ്ടാക്കി സ്‌പോര്‍ട്‌സിന് എട്ടു ട്രാക്ക് ഉള്‍പ്പെടെ സ്റ്റേഡിയത്തിന് മാസ്റ്റര്‍ പ്ലാന്‍ തയാറാക്കണമെന്നും നിര്‍ദേശിച്ചിരുന്നു. സ്കൂള്‍ കെട്ടിടം മാറ്റുന്നതില്‍ എതിര്‍പ്പ് ഉയരുമെന്നതിനാല്‍ സ്കൂള്‍ നിലവിലുള്ള സ്ഥലത്തുതന്നെ റിഫ്രാക്ടറീസിന്റെ ഭാഗത്ത് മൂന്നുനിലകളിലായി നിര്‍മിക്കണമെന്നതായിരുന്നു അന്നത്തെ കൗണ്‍സിലില്‍ നിര്‍ദേശിച്ചത്.

എന്നാല്‍ സ്കൂള്‍ കെട്ടിടം ദേശീയപാതയുടെ സമീപം പണിയണമെന്നായിരുന്നു അന്ന് എംഎല്‍എ നിര്‍ദേശിച്ചത്. എന്തായാലും സ്കൂള്‍ കെട്ടിടം എവിടെ പണിയണമെന്ന കാര്യത്തില്‍ ഒരു സമവായം ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല. ഇതിന്റെ പേരില്‍ പാവം വിദ്യാര്‍ഥികളാണ് ദുരിതം അനുഭവിക്കുന്നത്. വളരെ മോശമായിരുന്ന അവസ്ഥയില്‍നിന്നും സ്കൂള്‍ പഠനത്തില്‍ നല്ല നിലയിലേക്ക് ഉയര്‍ന്നിരിക്കയാണ്. ചരിത്രത്തിലാദ്യമായി എസ്എസ്എല്‍സിക്ക് നൂറ് ശതമാനം വിജയവും നേടി. ചാലക്കുടിയിലേയും പരിസരങ്ങളിലേയും സാധാരണക്കാരായ കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. കായികമേളകളിലും ഫുട്‌ബോള്‍ ടൂര്‍ണമെന്റുകളിലും വിദ്യാര്‍ഥികള്‍ പഴയ പ്രതാപത്തിലേക്ക് എത്തിയിരിക്കയാണ്. അന്തരിച്ച കേന്ദ്രമന്ത്രി പനമ്പിള്ളി ഗോവിന്ദമേനോനും പത്മപുരസ്കാരം നേടിയ വൈദ്യഭൂഷണം രാഘവന്‍ തിരുമുല്പാട് തുടങ്ങി ഒട്ടേറെ പ്രശസ്ത വ്യക്തികള്‍ പഠിച്ച വിദ്യാലയമാണ്.

Related posts