കോട്ടയം ജില്ലയില്‍ ബിജെപി അഞ്ചിടത്ത്, ബിഡിജെസ് മൂന്നിടത്ത്, പിസി തോമസ് വിഭാഗം രണ്ടിടത്ത്

alp-bjpbjdsകോട്ടയം: ജില്ലയില്‍ കോട്ടയം, പുതുപ്പള്ളി, ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി എന്നീ നിയമസഭാ മണ്ഡലങ്ങളിലാണ് ബിജെപി മത്സരിക്കുന്നത്. വൈക്കം, പൂഞ്ഞാര്‍, ഏറ്റുമാനൂര്‍ മണ്ഡലങ്ങളില്‍ ബിഡിജെഎസും കടുത്തുരുത്തി, പാലാ മണ്ഡലങ്ങളില്‍ കേരള കോണ്‍ഗ്രസ് പി.സി. തോമസ് വിഭാഗത്തിനും നല്കാന്‍ ധാരണയായി. പുതുപ്പള്ളിയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരേ ബിജെപി സംസ്ഥാന വൈസ്പ്രസിഡന്റ് ജോര്‍ജ് കുര്യനെ നേരത്തെ സംസ്ഥാന നേതൃത്വം പ്രഖ്യാപിച്ചിരുന്നു. ബാക്കിയുള്ള സീറ്റുകളിലെ സ്ഥാനാര്‍ഥി പട്ടിക സംസ്ഥാന നേതൃത്വത്തിനു സമര്‍പ്പിച്ചിട്ടുണ്ട്. കോട്ടയം മണ്ഡലത്തില്‍നിന്നു മുന്‍ ജില്ലാ പ്രസിഡന്റ് ഏറ്റുമാനൂര്‍ രാധാകൃഷ്ണന്‍, ബിഎംഎസ് സംസ്ഥാന വൈസ്പ്രസിഡന്റ് എം.എസ്. കരുണാകരന്‍ എന്നിവരുടെ പേരുകളാണു പരിഗണനയില്‍.

ചങ്ങനാശേരിയില്‍ സംസ്ഥാന കമ്മിറ്റിയംഗം ബി. രാധാകൃഷ്ണമേനോന്‍, കെ.ജി. രാജ്‌മോഹന്‍, എം.ബി. രാജഗോപാല്‍ എന്നിവരെയാണു പരിഗണിക്കുന്നത്. കാഞ്ഞിരപ്പള്ളി മണ്ഡലത്തില്‍ മുന്‍ എംഎല്‍എയും ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗവുമായ അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ പേരാണ് ജില്ലാ നേതൃത്വം സംസ്ഥാനകമ്മിറ്റിക്കു മുമ്പാകെ സമര്‍പ്പിച്ചിരിക്കുന്നത്. എന്നാല്‍ താന്‍ മത്സരരംഗത്തേക്കില്ലെന്നു അല്‍ഫോന്‍സ് കണ്ണന്താനം വ്യക്തമാക്കി.ബിഡിജെഎസിനു വൈക്കം, ഏറ്റുമാനൂര്‍, പൂഞ്ഞാര്‍ മണ്ഡലങ്ങളാണ് അനുവദിച്ചിരിക്കുന്നത്. ഇതില്‍ ഏറ്റുമാനൂരിലേക്ക് എസ്എന്‍ഡിപി യോഗം കോട്ടയം താലൂക്ക് യൂണിയന്‍ പ്രസിഡന്റ് എ.ജി. തങ്കപ്പനെയാണ് നിര്‍ദേശിച്ചിരിക്കുന്നത്.

എന്നാല്‍ ആരോഗ്യപ്രശ്‌നങ്ങളാല്‍ അദ്ദേഹം മത്സരിക്കാനില്ലെന്നാണ് സൂചന. എ.ജി. തങ്കപ്പന്‍ മത്സരിക്കുന്നില്ലെങ്കില്‍ ബിഡിജെഎസ് ജില്ലാ കണ്‍വീനര്‍ കൂടിയായ കെ.എം. സന്തോഷ്കുമാര്‍ ഏറ്റുമാനൂരില്‍ സ്ഥാനാര്‍ഥിയാകും. വൈക്കത്ത് കെപിഎംഎസ് സംസ്ഥാനപ്രസിഡന്റ് എന്‍.കെ. നീലകണ്ഠന്‍ മാസ്റ്റര്‍ സ്ഥാനാര്‍ഥിയാകുമെന്ന് ഉറപ്പായിട്ടുണ്ട്. പൂഞ്ഞാറില്‍ ലാലിറ്റ് എസ്. തകടിയേല്‍, ശ്രീപാദം ശ്രീകുമാര്‍, രാജു സഗരിക എന്നിവരുടെ പേരുകളാണു പരിഗണനയിലുള്ളത്.പാലായും കടത്തുരുത്തിയും കേരള കോണ്‍ഗ്രസ് പി.സി. തോമസ് വിഭാഗത്തിനു നല്‍കാനാണ് ധാരണ. പാലായില്‍ പി.സി. തോമസിന്റെ പേരാണു പ്രഥമ പരിഗണനയില്‍. കടുത്തുരുത്തിയില്‍ സ്റ്റീഫന്‍ ചാഴികാടനെയാണു പരിഗണിക്കുന്നത്.

Related posts