കോല്‍ക്കത്ത പഞ്ചാബിനെ ആറു വിക്കറ്റിനു തുരത്തി

sp-karikkuമൊഹാലി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കോല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനു മൂന്നാം ജയം. കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെ ആറു വിക്കറ്റിനാണ് കോല്‍ക്കത്ത പരാജയപ്പെടുത്തിയത്. സ്‌കോര്‍: കിംഗ്‌സ് ഇലവന്‍ പഞ്ചാബ്- 20 ഓവറില്‍ എട്ടിന് 138. കോല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്- 17.1 ഓവറില്‍ നാലിന് 141.28 പന്തില്‍ 53 റണ്‍സെടുത്ത ഓപ്പണര്‍ റോബിന്‍ ഉത്തപ്പയുടെ പ്രകടനമാണ് കോല്‍ക്കത്തയുടെ വിജയത്തില്‍ അടിത്തറയായത്. ഗംഭീര്‍ 34 റണ്‍സെടുത്തു.

ടോസ് നേടിയ കോല്‍ക്കത്ത ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. പതിയെ തുടങ്ങിയ പഞ്ചാബിന് നാലാം ഓവറില്‍ മനന്‍ വോറ(8)യുടെ രൂപത്തില്‍ ആദ്യ വിക്കറ്റ് നഷ്ടമായി. മോര്‍ക്കലിനെ ഉയര്‍ത്തിയടിക്കാനുള്ള വോറയുടെ ശ്രമം ഡീപ് മിഡ് വിക്കറ്റില്‍ ഷക്കീബ് അല്‍ ഹസന്റെ കൈകളിലവസാനിച്ചു. മുരളി വിജയ്ക്കു കൂട്ടായി ഷോണ്‍ മാര്‍ഷ് എത്തിയതോടെ സ്‌കോര്‍ പതിയെ ഉയരാന്‍ തുടങ്ങി. എന്നാല്‍, ആ ആശ്വാസത്തിന് അധികം ആയുസുണ്ടായിരുന്നില്ല. എട്ടാം ഓവറിന്റെ അവസാന പന്തില്‍ വിജയിയെ ബൗള്‍ഡാക്കി പീയൂഷ് ചൗള കോല്‍ക്കത്തയ്ക്ക് മേല്‍ക്കൈ നല്‍കി. 26 റണ്‍സായിരുന്നു വിജയുടെ സമ്പാദ്യം.

തുടര്‍ന്നെത്തിയ വൃദ്ധിമാന്‍ സാഹ(8)യ്ക്കും അധികം നേരം ക്രീസില്‍ തുടരാനായില്ല. നരെയ്‌ന്റെ പന്തില്‍ ഉത്തപ്പ ക്യാച്ചെടുക്കുമ്പോള്‍ സ്‌കോര്‍ബോര്‍ഡില്‍ 59 റണ്‍സ് മാത്രം. അടുത്തത് മോശം ഫോം തുടരുന്ന ക്യാപ്റ്റന്‍ ഡേവിഡ് മില്ലറുടെ ഊഴമായിരുന്നു. ആറു റണ്‍സെടുത്ത മില്ലറിനെ യൂസഫ് പഠാന്റെ പന്തില്‍ വിക്കറ്റിനു പിന്നില്‍ ഉത്തപ്പ പിടികൂടി.

പൂനയ്‌ക്കെതിരായ മത്സരത്തില്‍ വെടിക്കെട്ട് പ്രകടനം പുറത്തെടുത്ത ഗ്ലെന്‍ മാക്‌സ്‌വെല്‍ ഇത്തവണ നനഞ്ഞ പടക്കമായി. നരെയ്‌ന്റെ പന്തില്‍ സ്വിച്ച് ഹിറ്റിനു ശ്രമിച്ച മാക്‌സ്‌വെല്‍ കവറില്‍ പീയൂഷ് ചൗളയുടെ കൈകളില്‍ അവസാനിച്ചു. ഏഴു പന്തില്‍ കേവലം നാലു റണ്‍സ് നേടാനേ മാക്‌സ് വെല്ലിനായുള്ളൂ. തുടര്‍ന്നെത്തിയ അക്്ഷര്‍ പട്ടേല്‍, മോഹിത് ശര്‍മ, പ്രദീപ് സാഹു എന്നിവര്‍ക്കും രണ്ടക്കം കാണാനായില്ല. അര്‍ധശതകം നേടിയ ഷോണ്‍ മാര്‍ഷി(56)നൊപ്പം ഒമ്പതു റണ്‍സുമായി കൈല്‍ ആബട്ട് പുറത്താകാതെനിന്നു. പഞ്ചാബ് ഇന്നിംഗ്‌സില്‍ മാര്‍ഷും വിജയും ഒഴികെ ആരും ഇരട്ടയക്കം കടന്നില്ല. കോല്‍ക്കത്തയ്ക്കു വേണ്ടി നരെയ്‌നും മോര്‍ക്കലും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.

മറുപടി ബാറ്റിംഗിനിറങ്ങിയ ഗംഭീറും ഉത്തപ്പയും ചേര്‍ന്ന് സ്വപ്ന തുല്യ തുടക്കമാണ് കോല്‍ക്കത്തയ്ക്കു നല്‍കിയത്. ഇരുവരും ചേര്‍ന്ന് എട്ടോവറില്‍ 8.3 ഓഴറില്‍ 82 റണ്‍സിന്റെ കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്. എന്നാല്‍, ഉത്തപ്പയും ഗംഭീറും(34) പുറത്തായ ശേഷം കോല്‍ക്കത്ത തകര്‍ച്ചയെ നേരിട്ടു.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് പോയിന്റ് നില

ടീം, കളി, ജയം, തോല്‍വി, സമനില, പോയിന്റ്

ഗുജറാത്ത് ലയണ്‍സ് 3-3-0-0-6
കോല്‍ക്കത്ത 4-3-1-0-6
ഡല്‍ഹി 3-2-1-0-4
ബാംഗളൂര്‍ 2-1-1-0-2
പൂന 3-1-2-0-2
ഹൈദരാബാദ് 3-1-2-0-2
മുംബൈ 4-1-3-0-2
പഞ്ചാബ് 4-1-3-0-2

ടോപ് 5 ബാറ്റ്‌സ്മാന്‍

(മത്സരം, റണ്‍സ്, ഉയര്‍ന്ന സ്‌കോര്‍)

ഗൗതം ഗംഭീര്‍ 4-226-90*
ആരോണ്‍ ഫിഞ്ച് 3-191-74
ക്വിന്റണ്‍ ഡി കോക്ക് 3-184-108
ഡുപ്ലസി 3-170-69
വാര്‍ണര്‍ 3-161-90*

ടോപ് 5 ബൗളര്‍

താരം, മത്സരം, വിക്കറ്റ്, മികച്ചപ്രകടനം

മുരുഗന്‍ അശ്വിന്‍ 3-6-3/36
മക്ക്ലനേഗന്‍ 4-6-4/21
ഡ്വയ്ന്‍ ബ്രാവോ 3-6-4/22
അമിത് മിശ്ര 3-5-4/11
ആന്ദ്രെ റസല്‍ 4-5-3/24.

Related posts