ഗാന്ധിനഗർ: വിവിധ അപകടങ്ങളിൽപ്പെട്ട് ആശുപത്രിയിലെത്തും മുൻപ് മരണപ്പെടുന്നവരുടെ മൃതദേഹങ്ങൾ കോവിഡ് പരിശോധനാ ഫലം വരുന്നതുവരെ കാത്തു നിൽക്കാതെ ജില്ലാ ആരോഗ്യ വകുപ്പിന്റെ നിർദേപ്രകാരം അതാത് മേഖലകളിലുള്ള പ്രൈമറി ഹെൽത്ത് സെന്റർ, ആരോഗ്യ പ്രവർത്തകർ, ബന്ധുക്കൾ എന്നിവരുടെ സാന്നിധ്യത്തിൽ വിട്ടുനല്കും.
തുടർന്നു മൃതദേഹം ഏറ്റുവാങ്ങി കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് സംസ്കരിച്ചാൽ മതിയെന്നാണ് ആരോഗ്യ വകുപ്പിന്റെ നിർദേശം. അതേസമയം ഈ നിർദേശം ഗുരുതരമായ പ്രത്യാഘാതമുണ്ടാക്കുമെന്ന് ബന്ധുക്കളും ജീവനക്കാരും പറയുന്നു.
ലോകാരോഗ്യ സംഘടനയുടെ നിർദേശ പ്രകാരം ഓഗസ്റ്റ് ആറിന് ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി പുറത്തിറക്കിയ ഉത്തരവിലാണ് മൃതദേഹം സംസ്കരിക്കുന്നതു സംബന്ധിച്ച് പുതിയ മാർഗനിർദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്.
ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഒരു രോഗി മരിച്ചാൽ മൃതദേഹത്തിൽ നിന്ന് മൂന്നു തവണ കോവിഡ് പരിശോശനയ്ക്കുള്ള സ്രവം ശേഖരിക്കണം അതിൽ ഒരെണ്ണം ബന്ധപ്പെട്ട ആശുപത്രിയിലും, ഒരെണ്ണം ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്കും അയക്കുക.
മറ്റൊരെണ്ണം ആശുപത്രിയിൽ സൂക്ഷിക്കുക. തുടർന്ന് ജില്ലാ മെഡിക്കൽ ഓഫീസറിന്റെ നിർദ്ദേശപ്രകാരം അതത് മേഖലകളിലുള്ള പ്രൈമറി ഹെൽത്ത് സെന്ററുകളിലെ ആരോഗ്യ പ്രവർത്തകർ മൃതദേഹം ബന്ധുക്കളുടെ സാന്നിധ്യത്തിൽ ഏറ്റുവാങ്ങി കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് 12 അടി താഴ്ചയിൽ കുഴിച്ചിടുകയോ, കത്തിക്കുകയോ ചെയ്യുക. മൃതദേഹം പോലീസ് ഇൻക്വസ്റ്റ് ചെയ്യുന്പോഴും, പോസ്റ്റ്മോർട്ടം നടത്തുന്പോഴും ഇവർ നിർബന്ധമായും പിപിഇ കിറ്റ് ധരിച്ചിരിക്കണം. ഈ സർക്കുലറാണ് വിവാദമായിരിക്കുന്നത്.
കോവിഡ് പ്രോട്ടോക്കോൾ പാലിച്ച്, മതാചാര ചടങ്ങുകളും, ബന്ധുക്കളുടെ സാന്നിധ്യവുമില്ലാതെ മൃതദേഹം സംസ്കരിച്ചശേഷം കോവിഡില്ലെന്നാണ് പരിശോധനാ ഫലമെങ്കിൽ പിന്നെ എന്തു ചെയ്യാൻ സാധിക്കുമെന്നാണ് ബന്ധുക്കൾ ചോദിക്കുന്നത്. മോർച്ചറികളിൽ മൃതദേഹം സൂക്ഷിക്കാൻ ഇടം ലഭിക്കാത്തതാണ് കാരണമായി അധികൃതർ പറയുന്നത്.