ഗതാഗത പരിഷ്കാരം ചര്‍ച്ച പരാജയം: നാളെ വ്യാപാരി ഹര്‍ത്താല്‍

KTM-HARTHALചാവക്കാട്: പരിഷ്കരിച്ച ഗതാഗതസംവിധാനത്തില്‍ മാറ്റം വരുത്തണമെന്ന ആവശ്യം നിരാകരിച്ചതില്‍ പ്രതിഷേധിച്ച് വ്യാപാരികള്‍ ഇന്ന് വൈകിട്ട് പന്തം കൊളുത്തി പ്രകടനവും നാളെ വ്യാപാരി ഹര്‍ത്താലും നടത്തുവാന്‍ ചാവക്കാട് മര്‍ച്ചന്റ്‌സ് അസോസിയേഷന്റെ അടിയന്തര എക്‌സിക്യൂട്ടീവ് യോഗം തീരുമാനിച്ചു.    ഇന്ന് വൈകിട്ട് 5.30ന് വ്യാപാരഭവന്‍ പരിസരത്ത് നിന്ന് ആരംഭിക്കുന്ന പന്തം കൊളുത്തി പ്രതിഷേധ പ്രകടനം ടൗണ്‍ ചുറ്റി നഗരസഭ ഓഫീസ് പരിസരത്ത് സമാപിക്കും. തുടര്‍ന്ന് പൊതുയോഗം. നാളെ കടകള്‍ അടച്ച് പണിമുടക്കി കച്ചവടക്കാര്‍ പ്രകടനവും പൊതുയോഗവും നടത്തും.

രാവിലെ ഒമ്പതിന് വ്യാപാരഭവന്‍ ഓഫീസില്‍ നിന്ന് ആരംഭിക്കുന്ന പ്രകടനം ടൗണ്‍ ചുറ്റി നഗരസഭ പരിസരത്ത് സമാപിക്കും. തുടര്‍ന്ന് പൊതുയോഗം നടത്തുമെന്ന് ഭാരവാഹികളായ കെ.വി.അബ്ദുള്‍ ഹമീദ്, ജോജി തോമസ്, കെ.കെ.സേതുമാധവന്‍ എന്നിവര്‍ അറിയിച്ചു. മര്‍ച്ചന്റ്‌സ് അസോസിയേഷനിലെ മുഴുവന്‍ അംഗങ്ങളും സഹകരിക്കുന്ന മറ്റ് വ്യാപാരികളും നാളെ മുഴുവന്‍ സമയം കടകള്‍ അടച്ച് പ്രതിഷേധിക്കാന്‍ എത്തുമെന്ന് മറ്റ് ഭാരവാഹികളായ പി.എം.ജാഫര്‍, പി.എസ്.അക്ബര്‍, സി.ടി.തമ്പി, ഷിബു ആന്റണി എന്നിവര്‍ പറഞ്ഞു.

കഴിഞ്ഞമാസം ഏഴിനാണ് നഗരത്തില്‍ ഗതാഗതസംവിധാനം പരിഷ്കരിച്ചത്. ഇത് ഒട്ടേറെ വ്യാപാരികളുടെ തൊഴിലിനെ ഗുരുതരമായി ബാധിച്ചതിനെ തുടര്‍ന്ന് ഗതാഗതസംവിധാനത്തില്‍ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ട് വ്യാപാരികള്‍ അധികൃതര്‍ക്ക് നിവേദനം നല്‍കി. എന്നാല്‍ ഒരു നടപടിയും ബന്ധപ്പെട്ടവര്‍ സ്വീകരിച്ചില്ല. ഒരു മാസം കഴിഞ്ഞാല്‍ വിഷയം പരിഗണിക്കാമെന്ന് ജനപ്രതിനിധികള്‍ വാക്കു പറഞ്ഞു. ഒന്നും സംഭവിച്ചില്ലെന്നു മാത്രമല്ല പരിഷ്കാരം കര്‍ശനമാക്കി.

ജനങ്ങള്‍ക്കും വാഹനങ്ങള്‍ക്കും കച്ചവടക്കാര്‍ക്കും ഗതാഗതപരിഷ്കാരം ദുരിതമാണെന്ന് ആരോപിച്ച് ഇക്കഴിഞ്ഞ എട്ടിന് വ്യാപാരികള്‍ രാവിലെ 11 വരെ കടകള്‍ അടച്ച് നഗരസഭയിലേക്ക് മാര്‍ച്ച് നടത്തി. പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ 18ന് വ്യാപാരി ഹര്‍ത്താല്‍ പ്രഖ്യാപിക്കുകയും സിഗ്നല്‍ ലൈറ്റ് സ്ഥാപിക്കാന്‍ ലക്ഷം രൂപ കൊടുക്കാമെന്നും വ്യാപാരികള്‍ ഉറപ്പു നല്‍കി. 14ന് ചര്‍ച്ച നടത്താമെന്ന് നഗരസഭ അധികൃതര്‍ അറിയിച്ചുവെങ്കിലും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ സ്ഥലത്തില്ലെന്ന കാരണത്താല്‍ ചര്‍ച്ച രണ്ടിലേക്ക് മാറ്റി. ഇതേതുടര്‍ന്ന് 18ന് നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്ന വ്യാപാരി ഹര്‍ത്താല്‍ മാറ്റിവച്ചു.

ഇന്നലെ നടന്ന ചര്‍ച്ചയില്‍ ഒരു വിട്ടു വീഴ്ചയ്ക്കും നഗരസഭ അധികൃതര്‍ തയാറാകാത്തതിനെ തുടര്‍ന്നാണ് ഇന്ന് പ്രതിഷേധപന്തം കൊളുത്തിയും നാളെ വ്യാപാരി ഹര്‍ത്താലും നടത്തുന്നതെന്ന് സെക്രട്ടറി ജോജി തോമസ് പറഞ്ഞു. എല്ലാ വിഭാഗത്തിലും പെട്ടവര്‍ക്ക് ദുരിതം മാത്രം സമ്മാനിച്ച പരിഷ്കാരത്തില്‍ മാറ്റം വരുത്തുകയില്ലെന്ന അധികൃതരുടെ വാശി ആരോടാണെന്ന് വ്യാപാരികള്‍ ചോദിക്കുന്നു.

നാല് ചക്രം തള്ള് വണ്ടിയില്‍ കപ്പലണ്ടി കച്ചവടം നടത്തുന്നവര്‍ മുതല്‍ വലിയ  വ്യാപാരികള്‍ക്ക് വരെയും ഇരുചക്രം മുതല്‍ വലിയ വാഹനങ്ങള്‍ക്ക് വരെയും പുതിയ സംവിധാനം ദുരിതമാണ്. ഇതില്‍ മാറ്റം വരുത്തണമെന്ന് വിവിധ രാഷ്ട്രീയ പാര്‍ട്ടികളും സംഘടനകളും ആവശ്യപ്പെട്ടു. ഉദ്യോഗസ്ഥര്‍ ചെവി കൊണ്ടില്ലെങ്കിലും ജനപ്രതിനിധികള്‍ ഉള്‍ക്കൊള്ളണമെന്ന് വ്യാപാരികള്‍ അഭ്യര്‍ഥിച്ചു.

Related posts