ഗള്‍ഫിലേക്ക് വിമാനം കയറുന്നത് കണിക്കൊന്നയും വിഭവങ്ങളും

kkd-kaniകൊണേ്ടാട്ടി: ഗള്‍ഫ് നാട്ടിലെ മലയാളികള്‍ക്ക് ഗൃഹാതുരത്വത്തോടെ വിഷുക്കണിയും വിഭവങ്ങളുമൊരുക്കാന്‍ വിമാനം കയറുന്നത് കണിക്കൊന്ന മുതല്‍ നാടന്‍ പച്ചക്കറികള്‍ വരെ. വിഷു മുന്‍നിര്‍ത്തി കണിക്കൊന്ന, കണിവെളളരി, കണിച്ചക്ക മുതല്‍ പഴവര്‍ഗങ്ങള്‍ വരെ ഗള്‍ഫിലേക്ക് കയറ്റി അയയ്ക്കുന്നുണ്ട്.ദിവസേന കരിപ്പൂര്‍, നെടുമ്പാശേരി, തിരുവനന്തപുരം എന്നീ മൂന്ന് രാജ്യാന്തര വിമാനത്താവളങ്ങള്‍ വഴി ഇരുനൂറിലേറെ ടണ്‍ പഴം-പച്ചക്കറി ഉല്‍പ്പന്നങ്ങളാണ് വിഷു മുന്‍ നിര്‍ത്തി കയറ്റി അയക്കുന്നത്. വിഷു വിഭവങ്ങള്‍ക്ക് ഗള്‍ഫില്‍ ആവശ്യക്കാരേറിയതോടെ ഉല്‍പന്നങ്ങള്‍ ശേഖരിച്ച് അയക്കാന്‍ കയറ്റുമതി ഏജന്‍സികള്‍ മല്‍സരിക്കുകയാണ്.

പതിവ് പഴം- പച്ചക്കറികള്‍ക്ക് പുറമെ വിഷുക്കണിയും വിഭവങ്ങളുമാണ് കയറ്റുമതിയില്‍ പ്രത്യേകം ഇടംപിടിച്ചിരിക്കുന്നത്. കണിക്കൊന്ന, കണിവെളളരി, കണിച്ചക്ക, മാങ്ങ, വാഴത്തട്ട, വാഴക്കുല മുതല്‍ വിവിധ പച്ചക്കറികളും, ഭക്ഷണം വിളമ്പാന്‍ നാക്കിലയും കയറ്റുമതിയില്‍ പ്രധാനമാണ്. വിഷു സ്‌പെഷലായി തെങ്ങിന്‍ പൂക്കുലയും കയറ്റി അയക്കുന്നുണ്ട്. നാടന്‍ വിഭവങ്ങള്‍ക്കാണ് ഗള്‍ഫില്‍ ആവശ്യക്കാര്‍ ഏറെയുളളത്. ആയതിനാല്‍ തന്നെ നാടന്‍ വെളളരിയും, കണിക്കൊന്നയും ലഭിക്കാന്‍ ഏജന്റുമാര്‍ ഗ്രാമപ്രദേശങ്ങളിലെ വയലുകളില്‍ നിന്നുമാണ് ശേഖരിക്കുന്നത്. കണിച്ചക്കയ്ക്കും, ഇടിച്ചക്കയ്ക്കും വിദേശത്ത് വന്‍ ഡിമാന്‍ഡാണുളളത്.

തമിഴ്‌നാട്, കോയമ്പത്തൂര്‍ എന്നിവടങ്ങളില്‍ നിന്നെത്തിക്കുന്ന പച്ചക്കറികളാണ് കൂടുതലും കയറ്റുമതിയിലുളളത്. കയറ്റുമതി ഉല്‍പ്പന്നങ്ങള്‍ കേടുവരാതെ ഗള്‍ഫിലെത്തിക്കാന്‍ പ്രത്യേക പാക്ക് ചെയ്താണ് കയറ്റി അയക്കുന്നത്. ദുബായ്, അബൂദാബി, ഷാര്‍ജ, ഖത്തര്‍, ഒമാന്‍, സൗദി അറേബ്യ തുടങ്ങി വിവിധ ഗള്‍ഫ് രാജ്യങ്ങളിലേക്കാണ് വിമാനങ്ങള്‍ വഴി കൂടുതല്‍ കയറ്റുമതി. നെടുമ്പാശേരി, കരിപ്പൂര്‍ വിമാനത്താവളങ്ങള്‍ വഴിയാണ് ഗള്‍ഫിലേക്കുളള കയറ്റുമതി കൂടുതലും.

കരിപ്പൂരില്‍ വലിയ ജംപോ വിമാനങ്ങള്‍ പിന്‍വലിച്ചത് കാര്‍ഗോ കയറ്റുമതിയെ ബാധിച്ചെങ്കിലും ചെറിയ വിമാനങ്ങളിലും ഉല്‍പ്പന്നങ്ങള്‍ കയറ്റി അയക്കുന്നുണ്ട്. വിഷു, ഓണം നാളുകളിലേക്കാണ് കൂടുതല്‍ ഉല്‍പ്പന്നങ്ങള്‍ കയറ്റി അയക്കാറുളളത്. വിഷുവിന് കൊന്നപ്പൂവിനും, ഓണത്തിന് അത്തപ്പൂക്കള്‍ക്കുമാണ് സീസണില്‍ ഡിമാന്‍ഡ് കൂടുതലുളളതെന്ന് കയറ്റമതി ഏജന്റുമാര്‍ പറയുന്നു.

എയര്‍ ഇന്ത്യക്ക് പുറമെ വിദേശ വിമാനങ്ങളേയും കാര്‍ഗോ കയറ്റുമതിക്കായി ആശ്രയിക്കുന്നുണ്ട്. കരിപ്പൂരില്‍ പ്രവര്‍ത്തിക്കുന്ന കയറ്റുമതി ഏജന്റുമാരില്‍ നെടുമ്പാശേരിയെ കൂടി ആശ്രയിച്ചാണ് ഉല്‍പ്പന്നങ്ങള്‍ കയറ്റി അയക്കുന്നത്.കയറ്റുമതി തീരുവയും മറ്റും നാള്‍ക്കുനാള്‍ വര്‍ധിക്കുന്നതിനാല്‍ പലര്‍ക്കും കയറ്റുമതി മേഖലയില്‍ പിടിച്ചു നില്‍ക്കാനാവുന്നില്ലെന്ന് ഏജന്റുമാരും തൊഴിലാളികളും പറയുന്നു. കഴിഞ്ഞ ആഴ്ചമുതല്‍ എമിറേറ്റ്‌സ് വിമാനക്കമ്പനി ഒറ്റയടിക്ക് വിമാനക്കൂലി സര്‍ചാര്‍ജ് കിലോ 42 രൂപയില്‍ നിന്ന് 82 രൂപയാക്കിയാണ് ഉയര്‍ത്തിയത്.

Related posts