ഗൃഹനാഥനെ രാത്രി വീട്ടില്‍ക്കയറി വെട്ടിക്കൊന്നു, ഭാര്യ ഗുരുതരാവസ്ഥയില്‍

വിഴിഞ്ഞം: വീട്ടിനുള്ളില്‍ ഉറങ്ങികിടക്കുകയായിരുന്ന ഗൃഹനാഥനെ അക്രമി സംഘം വെട്ടിക്കൊലപ്പെടുത്തി. വെട്ടേറ്റ ഭാര്യയെ ഗുരുതരാവസ്ഥയില്‍  തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൂങ്കുളം കോളിയൂര്‍ ചാനല്‍കര ചരുവിള പുത്തന്‍വീട്ടില്‍ ദാസന്‍ എന്ന് വിളിക്കുന്ന മരിയദാസന്‍ (45) ആണ് മരിച്ചത്. ഇദ്ദേഹത്തിന്റെ ഭാര്യ ഷീജ (42) യെ ഗുരുതര പരിക്കുകളോടെ മെഡിക്കല്‍ കോളജാശുപത്രിയില്‍ പ്രവേശിപ്പിച്ചു.

murder--polce-copy

ഇന്നലെ അര്‍ധരാത്രിയോടെയായിരുന്നു സംഭവം. വീടിന്റെ പിറക് വശത്തെ വാതില്‍ തകര്‍ത്ത് അകത്ത് കടന്ന അക്രമികള്‍ ഹാളില്‍  ഉറങ്ങികിടക്കുകയായിരുന്ന ദാസനെയും ഭാര്യയെയും വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. തൊട്ടടുത്ത് മുറിയില്‍ ഉറങ്ങികിടക്കുകയായിരുന്ന ദാസന്റെ മക്കളായ അന്‍സിയും അഭയയുമാണ് മാതാപിതാക്കളെ രക്തത്തില്‍ കുളിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടില്‍ വളര്‍ത്തുന്ന പൂച്ചയുടെ കരച്ചില്‍ കേട്ടാണ് കുട്ടികള്‍ ഉണര്‍ന്ന് ലൈറ്റിട്ടത്.  ലൈറ്റിട്ടപ്പോഴാണ് ദാസനെയും ഷീജയെയും വെട്ടേറ്റ നിലയില്‍ കണ്ടത്. മക്കള്‍ വിവരമറിയിച്ചതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്.
ബന്ധുക്കളും നാട്ടുകാരും ദാസനെയും ഷീജയെയും മെഡിക്കല്‍ കോളജാശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ദാസന്‍ മരണപ്പെട്ടിരുന്നു. തലയ്ക്ക് മാരകമായ വെട്ടേറ്റ നിലയിലായിരുന്നു ഇരുവരെയും നാട്ടുകാരും ബന്ധുക്കളും കണ്ടത്. ദാസന്റെ കണ്ണുകള്‍ കുത്തിപ്പൊട്ടിച്ച നിലയിലായിരുന്നു.

സിപിഎം പൂങ്കുളം ബ്രാഞ്ച് കമ്മിറ്റി അംഗമാണ് ദാസന്‍. വീടിനോട് ചേര്‍ന്ന് ഒരു പലചരക്ക് കട നടത്തുന്നുണ്ട്. ഈ സമീപകാലത്ത് തന്റെ കടയ്ക്ക് സമീപം പരസ്യമായി മദ്യപാനം നടത്തുന്ന ചിലര്‍ക്കെതിരേ ദാസന്‍ പോലീസിലും കോര്‍പറേഷനിലും പരാതി നല്‍കിയിരുന്നു. കൊലപാതകത്തിന് പിന്നില്‍ മോഷണ ശ്രമവും പോലീസ് സംശയിക്കുന്നുണ്ട്. ഷീജയുടെ താലിമാല മോഷണം പോയിട്ടുണ്ട്. കൂടാതെ അലമാരയിലെ സാധനങ്ങള്‍ വാരിവലിച്ചിട്ട നിലയിലാണ് കണ്ടെത്തിയത്.  എഡിജിപി സന്ധ്യ, ഐജി. മനോജ് എബ്രഹാം, സിറ്റി പോലീസ് കമ്മീഷണര്‍ സ്പര്‍ജന്‍കുമാര്‍, ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മീഷണര്‍ സുധാകരന്‍പിള്ള എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘവും ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു.

Related posts