ചങ്ങനാശേരി: ഭരണ പ്രതിപക്ഷ രാഷ്ട്രീയത്തിന്റെ മറവില്‍ ചങ്ങനാശേരി നഗരത്തിലും സമീപഗ്രാമങ്ങളിലും തഴച്ചുവളരുന്ന ക്രിമിനല്‍ സംഘങ്ങളെ അമര്‍ച്ച ചെയ്യാന്‍ എല്ലാതലങ്ങളില്‍ നിന്നും നടപടി വേണമെന്ന ആവശ്യം ശക്തമാകുന്നു. ചെറുതും വലുതുമായ സംഘങ്ങളാണ് ക്രിമിനല്‍ പശ്ചാത്തലങ്ങളുടെ വളക്കൂറില്‍ വളരുന്നത്. ചില രാഷ്ട്രീയനേതാക്കളുടെ പിന്‍തുണയും പ്രോത്സാഹനവുമാണ് ക്രിമനില്‍ സംഘങ്ങള്‍ വളരാന്‍ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
നഗരത്തിലെ മുന്‍ ക്രിമിനല്‍, അധോലോക സംഘങ്ങളില്‍ പലരും നാടുവിടുകയും പലരും ഒതുങ്ങി കഴിയുകയും ചെയ്തതോടെ പോലീസ് ഇക്കൂട്ടരുടെമേലുള്ള ശ്രദ്ധ കുറച്ചിരുന്നു. ഇതോടെയാണ് വീണ്ടും ചെറുപ്പക്കാരായ ക്രിമിനല്‍ സംഘങ്ങള്‍ വളരാന്‍ ഇടയാക്കിയത്. ചില നേതാക്കള്‍ നിലനില്പിന്റെ ഭാഗമായി ക്രിമനില്‍ സംഘങ്ങള്‍ക്ക് പണവും സഹായങ്ങളും നല്‍കി പ്രോത്സാഹിപ്പിക്കുന്നതായും പറയപ്പെടുന്നു. ഇവര്‍ക്ക് സിനിമ ടിക്കറ്റ കരിഞ്ചന്തക്കും അനധികൃത മദ്യവില്പനക്കും കഞ്ചാവ് വില്പനക്കും നേതാക്കള്‍ സഹായങ്ങള്‍ നല്‍കാറുണ്ടെന്നും ഇത്തരം സംഘങ്ങള്‍ കേസുകളില്‍ ഉള്‍പ്പെട്ടാല്‍ പോലീസിലും എക്‌സൈസിലും സ്വാധീനം ചെലുത്തി പഴുതുകളിട്ട് കേസെടുപ്പിക്കാറുണ്ടെന്നും ആക്ഷേപമുണ്ട്.
ഇത്തരം സംഘങ്ങള്‍ പെരുന്ന ബസ് സ്റ്റാന്‍ഡ് കേന്ദ്രീകരിച്ചും ഫാത്തിമാപുരം, പൊട്ടശേരി, മോര്‍ക്കുളങ്ങര, പോത്തോട് ഭാഗങ്ങളിലും കഞ്ചാവും മയക്കുമരുന്നും വില്പന നടത്തുന്നതായി സൂചനകളുണ്ട്. അന്യ സംസ്ഥാനങ്ങളില്‍ നിന്നും കടത്തിക്കൊണ്ടുവന്ന് ചങ്ങനാശേരി, തിരുവല്ല, കറുകച്ചാല്‍, മാന്താനം ഭാഗങ്ങളില്‍ വിദ്യാര്‍ഥികള്‍ക്കും യുവാക്കള്‍ക്കും കഞ്ചാവും മയക്കുമരുന്നും വിതരണം ചെയ്യുന്ന സംഘങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്.