ചന്ദന്‍നായിക്കിന് ഇതു സ്വപ്നസാഫല്യം

sp-chandഭുവനേശ്വര്‍: ചന്ദന്‍ നായിക്കിന് ഇപ്പോഴും അതു വിശ്വസിക്കാനാവുന്നില്ല. ഇല്ലായ്മകളുടെ നടുവില്‍ വളര്‍ന്ന തനിക്ക് സ്വപ്നം കാണാന്‍ പോലുമാകാത്ത ഇടത്തിലേക്ക് എത്തിച്ചേര്‍ന്നതിന്റെ ആനന്ദത്തിലാണ് ചന്ദന്‍. ഭുവനേശ്വറിലെ സബര്‍ സാഹി എന്ന ചേരിയില്‍ കഴിയുന്ന ചന്ദന്‍ ലോകോത്തര ജര്‍മന്‍ ക്ലബ് ബയേണ്‍ മ്യൂണിക്കിന്റെ അക്കാഡമിയിലേക്കു തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു.

രണ്ടു മാസത്തെ പരിശീലനമാണ് ബയേണില്‍ ചന്ദനു ലഭിക്കുന്നത്. മികവു പുലര്‍ത്തിയാല്‍ ചന്ദനു തുടര്‍പരിശീലനത്തിലായി അവിടെ തുടരാം. ഒരിക്കല്‍ ഇന്ത്യന്‍ ടീമില്‍ കളിക്കുക എന്നതാണ് തന്റെ ഏറ്റവും വലിയ സ്വപ്നമെന്ന് ലയണല്‍ മെസിയെ ആരാധിക്കുന്ന ചന്ദന്‍ പറഞ്ഞു. ഭുവനേശ്വര്‍ സ്വദേശിയായ ജയദേവ് മഹാപത്രയാണ് ചന്ദന്റെ പരിശീലകന്‍.

ചന്ദന്റെ ചെറുപ്പത്തില്‍ത്തന്നെ അച്ഛന്‍ ആ കുടുംബത്തെ ഉപേക്ഷിച്ചു പോയി. പിന്നീട് അന്യവീടുകളില്‍ ജോലിയെടുത്താണ് ചന്ദന്റെ അമ്മ അവനെ വളര്‍ത്തിയത്. ചന്ദനില്‍ മികച്ച കഴിവുകള്‍ ഉണെ്ടന്ന് ജയദേവ് പറയുന്നു. ഇന്നാണ് ചന്ദന്‍ ജര്‍മനിയിലേക്കു പോകുന്നത്.

Related posts