ചരിത്രത്തിലേക്ക് പെയ്‌സിന്റെ എയ്‌സ്

  fb-liyandar   മാത്തുക്കുട്ടി ടി. കൂട്ടുമ്മേല്‍
രാജ്യം കണ്ട ഏറ്റവും മികച്ച കായികതാരങ്ങളിലൊരാളായ ലിയാന്‍ഡര്‍ പെയ്‌സ് വലിയ നേട്ടത്തിനരികിലാണ്. ഇന്ത്യക്കുവേണ്ടി ഏറ്റവും കൂടുതല്‍ തവണ ഒളിമ്പിക്‌സില്‍ പങ്കെടുത്ത താരമെന്ന ഖ്യാതി പെയ്‌സിന് സ്വന്തമാകാന്‍ ഏതാനും ദിവസംകൂടി മതി. ഏഴ് ഒളിമ്പിക്‌സില്‍ മത്സരിക്കുന്ന ലോകത്തിലെ തന്നെ ആദ്യത്തെ ടെന്നീസ് താരവും 43കാരനായ പെയ്‌സാണ്, അതും തുടര്‍ച്ചയായി.

ഇന്ത്യയുടെ, ലോകം കണ്ട മികച്ച ടെന്നീസ് താരമായ പെയ്‌സ് നേരിട്ടല്ല ഒളിമ്പിക്‌സ് യോഗ്യത നേടിയത്. ഇപ്രാവശ്യം രോഹന്‍ ബൊപ്പണ്ണ ഡബിള്‍സ് റാങ്കിംഗില്‍ പത്താമത് എത്തിയപ്പോള്‍ റിയോ ഒളിമ്പിക്‌സ് ഡബിള്‍സില്‍ തനിക്ക് ഇഷ്ടമുള്ളയാളെ പങ്കാളിയാക്കാമെന്നായി. ബൊപ്പണ്ണയുടെ പരിഗണനയെ ആശ്രയിച്ചിരിക്കും പെയ്‌സിന്റെ ഒളിമ്പിക്‌സ് സ്വപ്നങ്ങള്‍. ബൊപ്പണ്ണ, പെയ്‌സിനു പകരം സാകേത് മൈനേനിയുടെ പേര് നിര്‍ദേശിച്ചു. ഇതോടെ പെയ്‌സിന്റെ ഒളിമ്പിക് മോഹങ്ങള്‍ തകരുമെന്നു തോന്നി. ഇന്ത്യകണ്ട ഏറ്റവും മികച്ച ടെന്നീസ് താരത്തിനു പകരം മൈനേനി ബൊപ്പണ്ണയ്‌ക്കൊപ്പം ചേരുന്നതില്‍ ഓള്‍ ഇന്ത്യ ടെന്നീസ് അസോസിയേഷന് താത്പര്യമുണ്ടായിരുന്നില്ല.

രാജ്യത്തിന്റെ താത്പര്യത്തിനൊപ്പം നിന്ന അസോസിയേഷന്‍ മെഡല്‍ സാധ്യത പരിഗണിച്ച് പെയ്‌സിനെ ബൊപ്പണ്ണയുടെ പങ്കാളിയാക്കി റിയോയിലേക്കുള്ള ടീമിനെ പ്രഖ്യാപിച്ചു. ഡേവിസ് കപ്പ് മത്സരത്തില്‍ ഇരുവരും അഭിപ്രായ വ്യത്യാസങ്ങളെയും അനിഷ്ടങ്ങളെയും പുറത്തുനിര്‍ത്തി കോര്‍ട്ടിലിറങ്ങിയപ്പോള്‍ ഇന്ത്യക്കു മികച്ച ജയം നേടാനായി. ഈ ഒത്തിണക്കം റിയോയിലെ ടെന്നീസ് കോര്‍ട്ടില്‍ ആവര്‍ത്തിച്ചാല്‍ പെയ്‌സ്-ബൊപ്പണ്ണ സഖ്യം റിയോയില്‍ പോഡിയത്തില്‍ നില്‍ക്കും. 1996ല്‍ സിംഗിള്‍സില്‍ നേടിയ വെങ്കലമെഡലിനുശേഷം ഒരു മെഡല്‍ കൂടി നേടി ടെന്നീസില്‍നിന്നു തന്നെ വിടപറയുക എന്ന സ്വപ്നവുമായാണ് പെയ്‌സ് റിയോയിലിറങ്ങുക.

ഒളിമ്പിക് ടെന്നീസില്‍ ഇന്ത്യ

വിജയ് അമൃത്‌രാജ്, രമേഷ് കൃഷ്ണന്‍, സാക്ഷി മേനോന്‍ ഇങ്ങനെ പലരും ഇന്ത്യന്‍ ടെന്നീസിന്റെ പേര് ഉയര്‍ത്തിയവരാണ്. ഇന്ത്യന്‍ ടെന്നീസ് ഡേവിസ് കപ്പ് ഫൈനലില്‍ വരെ പ്രവേശിച്ച കാലമുണ്ടായിരുന്നു. എന്നാല്‍ ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ പേര് ഉയര്‍ന്നു കേട്ടത് 1996 അറ്റ്‌ലാന്‍ഡ ഒളിമ്പിക്‌സില്‍. സെമി ഫൈനലില്‍ ആന്ദ്രെ അഗാസിയോടു തോറ്റ ലിയാന്‍ഡര്‍ പെയ്‌സ് പക്ഷേ വെങ്കല മെഡല്‍ ജേതാവായി. ഇന്ത്യക്കു ടെന്നീസില്‍ ആദ്യ മെഡല്‍. ആ വെങ്കലത്തിനു സ്വര്‍ണത്തേക്കാള്‍ തിളക്കമുണ്ടായിരുന്നു. പതിനാറു വര്‍ഷമായി ഇന്ത്യക്ക് ഒളിമ്പിക്‌സില്‍ മെഡലുകള്‍ ഒന്നുമില്ലായിരുന്നു. 1980ല മോസ്‌കോ ഒളിമ്പിക്‌സില്‍ ഹോക്കിയില്‍നേടിയ സ്വര്‍ണമെഡലിനു ശേഷം ഇന്ത്യ നേടുന്ന ഒരു മെഡല്‍.

1973 ജൂണ്‍ 17നു കോല്‍ക്കത്തയിലെ കായിക പാരമ്പര്യമുള്ള കുടുംബത്തിലായിരുന്നു പെയ്‌സിന്റെ ജനനം. പിതാവ് വാസ് പെയ്‌സ് 1972ലെ മ്യൂണിക് ഒളിമ്പിക്‌സില്‍ വെങ്കലം നേടിയ ഹോക്കി ടീമില്‍ അംഗമായിരുന്നു. അച്ഛനും മകനും ഒളിമ്പിക്‌സില്‍ മെഡല്‍ നേട്ടക്കാരായി, അമ്മ ജെന്നിഫര്‍ 1980ലെ ഏഷ്യന്‍ ബാസ്കറ്റ്‌ബോള്‍ ടീമിലെ അംഗവുമായിരുന്നു.

പെയ്‌സ് സിംഗിള്‍സില്‍ നേടിയ വെങ്കലത്തിനുശേഷം ഇന്ത്യക്ക് ടെന്നീസില്‍ മെഡല്‍ നേട്ടം ഉണ്ടാക്കാനായില്ല. 2016 ഒളിമ്പിക്‌സില്‍ ഇന്ത്യക്കു പല പ്രതീക്ഷകളുമുണ്ട് പെയ്‌സ്-ബൊപ്പണ്ണ പുരുഷ ഡബിള്‍സിലും സാനിയ മിര്‍സ-രോഹന്‍ ബൊപ്പണ്ണ മിക്‌സഡ് ഡബിള്‍സിലും ഇന്ത്യക്കു മെഡല്‍ നേടാന്‍ സാധ്യതകളുണ്ട്. ലിയാന്‍ഡര്‍ പെയ്‌സ്, രോഹന്‍ ബൊപ്പണ്ണ, സാനിയ മിര്‍സ, പ്രാര്‍ഥന തോംബ്രെ എന്നിവരാണ് റിയോയില്‍ ഇന്ത്യന്‍ പതാകയുടെ കീഴില്‍ മത്സരിക്കുന്നത്.

പെയ്‌സ് ഒളിമ്പിക്‌സില്‍

1992ലെ ബാഴ്‌സലോണ ഒളിമ്പിക്‌സില്‍ പെയ്‌സ് രമേഷ് കൃഷ്ണനൊപ്പം ഡബിള്‍സില്‍ ഇന്ത്യയെ പ്രതിനിധാനം ചെയ്തു. ഈ സഖ്യം ക്വാര്‍ട്ടര്‍ ഫൈനല്‍ വരെയെത്തി. 1996 ഒളിമ്പിക്‌സില്‍ സിംഗിള്‍സില്‍ മത്സരിച്ച പെയ്‌സ് ആദ്യ റൗണ്ടില്‍ റിച്ചി റെനേബര്‍ഗിന്റെ പോരാട്ടം അതിജീവിച്ച് രണ്ടാം റൗണ്ടിലെത്തി. രണ്ടു പേരും ഓരോ സെറ്റ് വീതം നേടിയിരിക്കേ റെനേബര്‍ഗ് പരിക്കിനെത്തുര്‍ന്നു പിന്മാറിയതാണ് പെയ്‌സിനു തുണയായത്. പിന്നീടുള്ള മത്സരങ്ങളില്‍ വെനസ്വേലയുടെ നിക്കോളസ് പെരേര (6-2, 6-3), സ്വീഡന്റെ തോമസ് എന്‍ക്വിസ്റ്റ് (7-5, 7-6), ഇറ്റലിയുടെ റെന്‍സോ ഫുര്‍ലാന്‍ (6-1, 7-5) എന്നിവരെ തോല്‍പ്പിച്ച് സെമിയിലെത്തി.

സെമിയില്‍ കാത്തിരുന്നത് ലോക ഒന്നാം നമ്പര്‍ താരം അമേരിക്കയുടെ അഗാസി. അഗാസിയോടു (7-6, 6-3) പൊരുതി തോറ്റു. ഇതോടെ വെങ്കല മെഡലിനു പെയ്‌സിനിറങ്ങാമെന്നായി. എതിരാളി ബ്രസീലിന്റെ ഫെര്‍ണാണേ്ടാ മെലിഗെനി. ആദ്യ സെറ്റ് പെയ്‌സിനു നഷ്ടമായി. അടുത്ത സെറ്റുകളില്‍ പെയ്‌സ് എതിരാളിയെ നിഷ്പ്രഭനാക്കി കോര്‍ട്ട് വാണതോടെ മത്സരവും വെങ്കല മെഡലും കിട്ടി. 3-6, 6-2, 6-4നായിരുന്നു ഇന്ത്യന്‍ താരത്തിന്റെ ജയം. വിജയത്തിന്റെ സന്തോഷത്തില്‍ പെയ്‌സിന്റെ കണ്ണിലൂടെ വിജയത്തിന്റെ ആഹ്ലാദത്തിന്റെ കണ്ണീര്‍ ഒഴുകി. അങ്ങനെ ഇന്ത്യക്കു ഒളിമ്പിക്‌സ് ടെന്നീസില്‍ ആദ്യ മെഡല്‍.

2000 സിഡ്‌നി ഒളിമ്പിക്‌സില്‍ സിംഗിള്‍സില്‍ ആദ്യ റൗണ്ടില്‍ പുറത്തായി. ഡബിള്‍സില്‍ പെയ്‌സ്- മഹേഷ് ഭൂപതി സഖ്യത്തിന് രണ്ടാം റൗണ്ട് വരെയേ എത്താനായുള്ളൂ. 2004 ആഥന്‍സ് ഒളിമ്പിക്‌സ് പുരുഷ ഡബിള്‍സില്‍ പെയ്‌സ്- മഹേഷ് ഭൂപതി സഖ്യം സെമി ഫൈനലെത്തി. സെമിയില്‍ ജര്‍മനിയുടെ നികോളസ് കീഫര്‍-റെയ്‌നര്‍ ഷട്‌ലര്‍ സഖ്യത്തോടു തോറ്റു. വെങ്കല മെഡലിനുള്ള മത്സരത്തില്‍ ക്രൊയേഷ്യയുടെ മരിയോ അന്‍സിക്-ഇവാന്‍ ജുബീസിക് സഖ്യത്തോടു പരാജയപ്പെട്ട പെയ്‌സ്-ഭൂപതി സഖ്യത്തിനു നാലാം സ്ഥാനം മാത്രം. 2008ലെ ബെയ്ജിംഗ് ഒളിമ്പിക്‌സില്‍ രണ്ടാം റൗണ്ടില്‍ പെയ്‌സ്-ഭൂപതി സഖ്യം പുറത്തായി. ടീം അംഗങ്ങളുടെ പടലപ്പിണക്കം കാരണം മികച്ചൊരു ഡബിള്‍സ് ടീമിനെ 2012 ലണ്ടന്‍ ഒളിമ്പിക്‌സിനു വിടാനായില്ല. പെയ്‌സിനൊപ്പം വിഷ്ണുവര്‍ധനും ഭൂപതിക്കൊപ്പം ബൊപ്പണ്ണയും ഇറങ്ങിയെങ്കിലും രണ്ടാം റൗണ്ടിനപ്പുറം കടക്കാന്‍ ആര്‍ക്കുമായില്ല.

റിക്കാര്‍ഡ്

ദേശീയപതാകയ്ക്കു കീഴില്‍ മത്സരിക്കാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നു. ചില ഗ്രാന്‍ഡ്‌സ്‌ലാം കിരീടങ്ങളില്‍ എന്റെ പേരിലുണ്ട്. അതിന്റെ ബ്രാക്കറ്റില്‍ ഇന്ത്യ എന്ന പേരും ഉണ്ടാകും. എന്റെ ഏഴാം ഒളിമ്പിക്‌സ് ചിലപ്പോള്‍ ഒരു വ്യക്തിഗത റിക്കാര്‍ഡായിരിക്കും. പക്ഷേ ഇത് ഇന്ത്യക്കു ചരിത്രപരമായ റിക്കാര്‍ഡാണ്. ഒരു കായികതാരം ടെന്നീസില്‍ ഇത്രയും ഒളിമ്പിക്‌സില്‍ പങ്കെടുക്കുന്നു എന്നത്. ഇപ്പോള്‍ ഞാന്‍ ഒളിമ്പിക്‌സിന്റെ പടിവാതില്‍ക്കലാണ്. ഒളിമ്പിക്‌സില്‍ പങ്കെടുക്കുന്നു എന്നതില്‍ കഴിഞ്ഞ വലിയ ബഹുമതിയില്ല. ഏഴാം ഒളിമ്പിക്‌സിലൂടെ ഇന്ത്യക്ക് ഒരു ലോക റിക്കാര്‍ഡ് നല്‍കാനായി – പെയ്‌സ് പറഞ്ഞു.

കാനഡയുടെ കുതിരയോട്ടക്കാരന്‍ ഇയാന്‍ മില്ലറുടെ പേരിലാണ് ഏറ്റവും കൂടുതല്‍ ഒളിമ്പിക്‌സില്‍ പങ്കെടുത്തതിന്റെ റിക്കാര്‍ഡ്; 10. ‘ടെന്നീസില്‍ മാര്‍ക് നോളസ്, ഡാനിയല്‍ നെസ്റ്റര്‍, അറാന്റക്‌സാ സാഞ്ചസ്-വികോറിയോ എന്നിവര്‍ അഞ്ച് ഒളിമ്പിക്‌സില്‍ ണ്ണത്തില്‍ പങ്കെടുത്തിട്ടുണ്ട്.

സിംഗിള്‍സിലും ഡബിള്‍സിലും

പെയ്‌സിന്റെ നേട്ടങ്ങള്‍ ഡബിള്‍സിലും സിംഗിള്‍സിലും നിറഞ്ഞുനില്‍ക്കുന്നതായിരുന്നു. പെയ്‌സ് ഡേവിസ് കപ്പില്‍ കളിച്ച ആദ്യ പത്ത് വര്‍ഷത്തില്‍ എട്ട് പ്രാവശ്യവും ഇന്ത്യ വേള്‍ഡ് ഗ്രൂപ്പില്‍ കളിച്ചിട്ടുണ്ട്. ഡേവിസ് കപ്പ് സിംഗിള്‍സില്‍ ഗൊരാന്‍ ഇവാനോവിച്ച്, വെയ്ന്‍ ഫെരേര, ഹെന്‍റി ലെകോന്റെ, അര്‍നാഡ് ബോട്ച്ച്, ജാക്കുബ് ഹാലെസെക് എന്നിവരെ പരാജയപ്പെടുത്തിയ ചരിത്രവും പെയ്‌സിനുണ്ട്. 1993 ല്‍ ഇന്ത്യ ഡേവിസ്കപ്പ് വേള്‍ഡ് ഗ്രൂപ്പില്‍ ഫ്രാന്‍സിനെ അവരുടെ നാട്ടില്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ തോല്‍പ്പിച്ചു. ഗ്രാന്‍ഡ്‌സ്്‌ലാം ടൂര്‍ണമെന്റുകളില്‍ എട്ട് ഡബിള്‍സ് കിരീടങ്ങളും പത്ത് മിക്‌സഡ് ഡബിള്‍സ് കിരീടങ്ങളും സ്വന്തമാക്കി. ഗ്രാന്‍ഡ്‌സ്‌ലാം കിരിടം നേടുന്ന പ്രായം കൂടിയ പുരുഷ താരവും പെയ്‌സ് തന്നെ. മൂന്നു പതിറ്റാണ്ടുകളായി ഗ്രാന്‍ഡ് സ്‌ലാം കിരീടങ്ങള്‍ സ്വന്തമാക്കുന്ന താരമെന്ന റിക്കാര്‍ഡ് ഓസ്‌ട്രേലിയന്‍ ടെന്നീസ് ഇതിഹാസം റോഡ് ലെവറുമായി പങ്കുവയ്ക്കുന്നു. ഈ വര്‍ഷത്തെ ഫ്രഞ്ച് ഓപ്പണ്‍ മിക്‌സഡ് ഡബിള്‍സില്‍ പെയ്‌സ് സഖ്യം ജേതാക്കളായിരുന്നു.

ലിയാന്‍ഡര്‍ അഡ്രിയാന്‍ പെയ്‌സ്
ജനനം-1973 ജൂണ്‍ 17, കോല്‍ക്കത്ത

നേട്ടങ്ങള്‍
1996 ഒളിമ്പിക്‌സ് വെങ്കലം
ഗ്രാന്‍ഡ്‌സ്്‌ലാം കിരീടങ്ങള്‍, ഡബിള്‍സ് (എട്ട്)
ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ 2012
ഫ്രഞ്ച് ഓപ്പണ്‍ 1999, 2001, 2009
വിംബിള്‍ഡണ്‍ 1999
യുഎസ് ഓപ്പണ്‍ 2006, 2009, 2013
മിക്‌സഡ് ഡബിള്‍സ് (പത്ത്)
ഓസ്‌ട്രേലിയന്‍ 2003, 2010, 2015
ഫ്രഞ്ച് ഓപ്പണ്‍ 2016
വിംബിള്‍ഡണ്‍ 1999, 2003, 2010, 2015
യുഎസ് ഓപ്പണ്‍ 2008, 2015
ടൂര്‍ ഫൈനല്‍സ്
1997, 1999, 2000, 2005 (ഫൈനല്‍)
1996-97 രാജീവ് ഗാന്ധി ഖേല്‍ രത്‌ന
1990 അര്‍ജുന അവാര്‍ഡ്
2001 പദ്മശ്രീ
2014 പദ്മഭൂഷണ്‍.

Related posts