
സ്വന്തം ലേഖകൻ
തൃശൂർ: നാലോണനാളിൽ തൃശൂരിനെ വിറപ്പിച്ചിരുന്ന പുലിക്കളിയിലെ പൂപ്പുലി ചാത്തുണ്ണിയാശാന് പകരമായി ആരുണ്ട്….ആരുമില്ല…ആ പുലിയുടെ സ്ഥാനത്ത് മറ്റൊരു പുലിയുണ്ടാവില്ല. അതുറപ്പ്.
അതുകൊണ്ടു തന്നെ അയ്യന്തോൾ ദേശത്തിന്റെ പുലിക്കളി ടീമിൽ ഇത്തവണത്തെ പുലിക്കളിക്ക് 51 പുലികൾക്കു പകരം 50 പുലികളേ ഉണ്ടാകൂ.
ആ ഒരു പുലിയുടെ ഒഴിവ് നികത്താനാരുമില്ലെന്ന് പുലിക്കളി പ്രേമികളെ ഓർമിപ്പിച്ചും ആ പുലിയുടെ സിംഹാസനത്തിലേക്ക് പകരം വെക്കാനാരുമില്ലെന്ന് പ്രഖ്യാപിച്ചുമായിരിക്കും 2020ലെ പുലിക്കളിക്ക് അയ്യന്തോളിന്റെ പുലിപ്പടയിറങ്ങുക.
അയ്യന്തോൾ ദേശം പുലിക്കളി സംഘാടക സമിതിയുടെ വാർഷിക പൊതുയോഗത്തിലാണ് ഈ തീരുമാനമുണ്ടായത്. പൊതുയോഗത്തോടനുബന്ധിച്ച് ആദരവ് 2019ഉം കർഷക നഗറിലുള്ള പുലിമടയിൽ നടന്നു. മേയർ അജിത ജയരാജ് ഉദ്ഘാടനം ചെയ്തു.
തൃശൂർ സിറ്റി പോലീസ് അസി.കമ്മീഷണർ വി.കെ.രാജു വിശിഷ്ടാതിഥിയായിരുന്നു. പി.എസ്.സി കോച്ചിംഗിനും യോഗ പരിശീലനത്തിനും പുലിമട സൗജന്യമായി നൽകുന്ന അഡ്വ.ജോയ് സെബാസ്റ്റ്യൻ, അപകടത്തിൽ പെട്ട വഴിയാത്രക്കാരനെ രക്ഷിച്ച് ഡോ.സൗമ്യ, രാഷ്ട്രപതിയുടെ പോലീസ് മെഡൽ നേടിയ എഎസ്ഐ സന്തോഷ് കൊളങ്ങാട്ട് എന്നിവരെ മേയർ അജിത ജയരാജൻ ആദരിച്ചു.
സൗജന്യ പി.എസ്.സി കോച്ചിംഗിന് നേതൃത്വം നൽകുന്ന ധീരജ് കുട്ടൻകുളങ്ങര, സൗജന്യ യോഗ ക്ലാസ് നടത്തുന്ന സി.വി.പുരുഷോത്തമൻ, പി.ജി.സുകുമാരൻ എന്നിവരെ അസി.കമ്മീഷണർ വി.കെ.രാജു ആദരിച്ചു.
2019 ൽ വിജയത്തിന് കാരണക്കാരായ പുലിക്കളി പുലിക്കൊട്ട് കലാകാരൻമാരേയും ഉപഹാരങ്ങൾ നൽകി ആദരിച്ചു. തൃശൂർ വെസ്റ്റ് എസ്.ഐ. ബൈജു, നഗരസഭാ കൗണ്‍സിലർ വത്സല ബാബുരാജ്, സംഘാടകസമിതി ജോയിന്റ് സെക്രട്ടറി ശ്രീകൃഷ്ണൻ എന്നിവർ പങ്കെടുത്തു.
2020-21 വർഷത്തെ പുതിയ ഭാരവാഹികളായി മുൻ നഗരസഭ കൗണ്‍സിലർ ഉണ്ണികൃഷ്ണൻ ഈച്ചരത്ത്, ഗോപിനാഥൻ വിളക്കപ്പിളളി എന്നിവരെ വരണാധികാരികളായും രാജേഷ് പട്ടയത്ത് (പ്രസിഡന്റ്), കണ്ണൻ പറന്പത്ത്(സെക്രട്ടറി), എൻ.ആർ.ഡേവിസ്(ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.