കടുത്ത പനിയുമായി ചികിത്സ തേടിയ ആള്‍ ഖത്തറിലേക്ക് തിരികെ മടങ്ങിയെന്ന് വിവരം ലഭിച്ചുവെന്ന് ഡോ. ഷിനു ശ്യാമളന്‍ ! വിമാനത്താവളത്തിലെ സംവിധാനത്തെക്കുറിച്ച് ചോദ്യമുയരുമ്പോള്‍…

ഇന്ത്യയുള്‍പ്പെടെ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച 14 രാജ്യങ്ങളില്‍ നിന്നുള്ള യാത്രികര്‍ക്ക് ഖത്തര്‍ താല്‍ക്കാലിക വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്. ഈ അവസരത്തില്‍ ഡോ.ഷിനു ശ്യാമളന്‍ പങ്കു വയ്ക്കുന്ന കുറിപ്പ് ഏവരെയും ഞെട്ടിക്കുകയാണ്. കടുത്ത പനിയുമായി ചികിത്സ തേടിയ ആള്‍ ഖത്തറിലേക്ക് മടങ്ങിപ്പോയെന്ന് വിവരം ലഭിച്ചതായാണ് ഡോക്ടര്‍ ഷിനു അറിയിക്കുന്നത്.

നല്ല പനിയുള്ള ആളെ ഖത്തറിലേക്ക് പോകാന്‍ വിമാനത്താവളത്തില്‍ അനുവദിക്കുമോ എന്ന് ഡോക്ടര്‍ ചോദിക്കുന്നു. ജനുവരി അവസാനം നാട്ടില്‍ വന്ന ഇയാള്‍ കഴിഞ്ഞ ആഴ്ചകളില്‍ ഡല്‍ഹി-ആഗ്ര സന്ദര്‍ശിച്ചിരുന്നു. കടുത്ത പനിയുള്ള ആള്‍ ഇന്ന് നാട് വിട്ടു പോയെന്നാണ് അറിഞ്ഞത്. വിമാനത്താവളത്തില്‍ എന്താണ് പരിശോധിക്കുന്നതെന്നും ഡോക്ടര്‍ ചോദിക്കുന്നു.

കഴിഞ്ഞ ദിവസം ഡോക്ടറെ കാണാന്‍ എത്തിയ ഇവര്‍ പറഞ്ഞ കാര്യങ്ങളില്‍ സംശയം തോന്നിയിരുന്നുവെന്നാണ് ഷിനു ശ്യാമളന്‍ പറയുന്നത്. ഇതേക്കുറിച്ചു വിശദീകരിച്ചു ഇന്നലെ ഡോ. ഷിനു പോസ്റ്റിട്ടിരുന്നു. ഇതിനു പിന്നാലെയാണ് ഇവര്‍ ഖത്തറിലേക്ക് പോയ കാര്യം ഷിനു പങ്കുവെച്ചത്.

ഡോ. ഷിനു ശ്യാമളന്റെ ആദ്യ പോസ്റ്റ് ഇങ്ങനെ…

ഖത്തറില്‍ നിന്ന് നാട്ടില്‍ വന്ന ഒരാള്‍ ഇന്ന് വൈകിട്ട് ആറു മണിക്ക് ക്ലിനിക്കില്‍ വന്നു. കടുത്ത പനിയുണ്ട്. 101 ഡിഗ്രി.

രണ്ടു ദിവസം മുന്‍പ് അയാള്‍ ഏതോ സര്‍ക്കാര്‍ ആശുപത്രിയില്‍ പോയിരുന്നു എന്നു പറഞ്ഞു.

എന്നാണ് നാട്ടില്‍ വന്നതെന്ന് ഞാന്‍ ചോദിച്ചു.
അയാളുടെ ഭാര്യ പറഞ്ഞു ‘ഫെബ്രുവരി 30’

അയാള്‍ പറഞ്ഞു ‘അല്ല ജനുവരി 30’.

ഫെബ്രുവരി 30 തീയതി പറഞ്ഞപ്പോള്‍ സംശയം തോന്നി.

ഇഞ്ചക്ഷന്‍ എടുത്തു പനി വേഗം കുറയുമെന്ന് കരുതിയാണത്രേ അയാള്‍ കാണിക്കുവാന്‍ വന്നത്. ഇഞ്ചക്ഷന്‍ എടുത്തു പനി മാറില്ലെന്ന് ഞാന്‍ പറഞ്ഞു.

നിങ്ങള്‍ ആരോഗ്യവകുപ്പില്‍ ഖത്തറില്‍ നിന്ന് വന്ന വിവരം അറിയിച്ചോ?

ഇല്ല എന്ന് മറുപടി.

അവര്‍ കുറച്ചു ദിവസം മുന്‍പ് ഫ്ളൈറ്റില്‍ ഡല്‍ഹിയിലും ആഗ്രയിലും ടൂറും പോയിരുന്നതായി പറഞ്ഞു.

ഒ. പി. യില്‍ പാതി കിളി പോയെങ്കിലും. അഡ്രസ് ചോദിച്ചപ്പോള്‍ ആകെ സ്ഥലവും വീട്ടു പേരും പറഞ്ഞു. കൂടുതല്‍ ഒന്നും അയാള്‍ പറഞ്ഞില്ല.

ഞാന്‍ പറഞ്ഞെങ്കിലും അയാള്‍ക്ക് ആരോഗ്യ വകുപ്പില്‍ അറിയിക്കുവാന്‍ ഇപ്പോഴും താല്‍പര്യമില്ല
നാളെ ഫ്ളൈറ്റ് ഉണ്ടെന്നും പറഞ്ഞു. ഫോണ്‍ നമ്പര്‍ തന്നില്ല. അയാള്‍ ഒ.പി ചീട്ടും എടുത്തു എന്തോ പന്തികേട് തോന്നിയ പോലെ ഇറങ്ങി പോയി .

കിട്ടിയത് അയാള്‍ വന്ന വണ്ടി നമ്പര്‍ ആണ്.

ഞാനിത് എഴുതുന്നത് അയാള്‍ പറഞ്ഞ തീയതി ‘ജനുവരി 30’ സത്യമാണോ എന്ന് സംശയം ഉള്ളതുകൊണ്ടാണ്. 30 ശെരിയാണെങ്കില്‍ 28 ദിവസം കഴിഞ്ഞു. പേടിക്കേണ്ടത് ഉണ്ടാകില്ല. അത് കള്ളമാണെങ്കില്‍ ഒരുപാട് പേരുടെ ലൈഫ് അറ്റ് റിസ്‌ക്കാണ്.

അയാള്‍ പോയ സര്‍ക്കാര്‍ ആശുപത്രിയില്‍ അയാള്‍ ഇതൊന്നും പറഞ്ഞിട്ടില്ല. അവടെ ഉണ്ടായിരുന്നവര്‍ മുതല്‍ അയാള്‍ സഞ്ചരിച്ച വഴികളില്‍ ഒക്കെ എത്ര പേര്‍. ഞാന്‍ അതില്‍ ഒരാള്‍ മാത്രം. നാലു മണിക്കൂറായി ടെന്‍ഷനുണ്ട്.

എന്തായാലും എല്ലാം കൂടി ആരോഗ്യവകുപ്പില്‍ കൊടുത്തിട്ടുണ്ട്. അയാള്‍ നാളെ ഖത്തറില്‍ പോകും മുന്‍പ് വേണ്ട നടപടി സ്വീകരിക്കുമെന്ന് വിശ്വസിക്കുന്നു. ഒരുപാട് പേരുടെ ജീവന് അപകടമുണ്ടോ എന്ന് സംശയം എനിക്കുള്ളതുകൊണ്ട് ഇതിവിടെ എഴുതുന്നു.

ഇത്ര മാത്രമേ ഉറപ്പ് വരുത്തേണ്ടത് ഉള്ളു. അയാള്‍ നാട്ടില്‍ വന്നത് ജനുവരി 30 ആണോ?

അതുകൊണ്ട് എനിക്കിത്രയെ പറയുവാനുള്ളു. എല്ലാ ആരോഗ്യ പ്രവര്‍ത്തകരും ജനങ്ങളും ജാഗ്രത പാലിക്കുക. മാസ്‌ക്ക് മറ്റും പ്രതിരോധ നടപടികള്‍ സ്വീകരിക്കുക.എത്ര പേര്‍ ഇതുപോലെ (പത്തനംതിട്ടയില്‍ മൂന്ന് പേര്‍ ചെയ്തത് പോലെ) ആരോഗ്യവകുപ്പിനെ അറിയിക്കാതെ കൊറോണ ബാധിത രാജ്യങ്ങളില്‍ നിന്ന് വന്ന് കൈയും വീശി നടക്കുന്നുണ്ടാകും? അറിയില്ല. ഭയമുണ്ട്. അതുകൊണ്ട് നാം ജാഗ്രത പാലിക്കുക.

ഡോ. ഷിനു

ഈ പോസ്റ്റിന്റെ തുടര്‍ച്ചയായി ഷിനു ഇട്ട പുതിയ പോസ്റ്റിന്റെ പൂര്‍ണ രൂപം ഇങ്ങനെ…

അയാള്‍ ഇന്ന് ഫ്‌ലൈറ്റിന് പോയത്രെ. അയാളുടെ അളിയന്‍ പറയുന്നു. നല്ല പനിയുള്ള ആളെ ഇങ്ങനെ ഖത്തറിലേക്ക് പോകുവാന്‍ ഒക്കെ എയര്‍പോര്‍ട്ടില്‍ അനുവദിക്കുമോ? ജനുവരി അവസാനം നാട്ടില്‍ വന്നു. ഈ കഴിഞ്ഞ ആഴ്ചകളില്‍ ഡല്‍ഹി- ആഗ്ര (ഒരുപാട് വിദേശികള്‍ വരുന്ന സ്ഥലങ്ങളല്ലേ) സന്ദര്‍ശിച്ചു കടുത്ത പനിയുള്ള ആള്‍ ഇന്ന് നാട് വിട്ടു പോയത്രെ. എയര്‍പോര്‍ട്ടില്‍ എന്താണ് പിന്നെ ചെക്ക് ചെയ്യുന്നത്? പനിയുണ്ടോ എന്ന് നോക്കില്ലേ?

ഖത്തറില്‍ നിന്ന് നാട്ടിലെത്തിയ ആള്‍ പനിക്ക് ചികിത്സ തേടി സമീപിച്ചപ്പോള്‍ തോന്നിയ ചില സംശയങ്ങള്‍ ഷിനു ശ്യാമളന്‍ ഇന്നലെ പങ്കുവച്ചിരുന്നു. രോഗി ഖത്തറില്‍ നിന്ന് തിരിച്ചെത്തിയ തീയതി പറഞ്ഞതില്‍ വ്യക്തത കുറവുണ്ടെന്നായിരുന്നു ഡോക്ടര്‍ പറഞ്ഞത്.

അഡ്രസ് ചോദിച്ചപ്പോള്‍ സ്ഥലവും വീട്ടു പേരും മാത്രമാണ് പറഞ്ഞതെന്നും കൂടുതല്‍ ഒന്നും പറയാന്‍ അയാള്‍ തയ്യാറായില്ലെന്നും ഡോക്ടര്‍ പറഞ്ഞിരുന്നു. ഖത്തറില്‍ നിന്ന് വന്ന വിവരം ആരോഗ്യവകുപ്പില്‍ അറിയിച്ചോ എന്ന് ചോദിച്ചപ്പോള്‍ ഇല്ലെന്നായിരുന്നു മറുപടിയെന്നും ഡോക്ടര്‍ വ്യക്തമാക്കി.

Related posts

Leave a Comment