പുതുക്കാടിന്റെ പ്രഥമ മന്ത്രിയായി പ്രഫ.സി. രവീന്ദ്രനാഥ്

tcr-ministerകൊടകര: നിയമസഭയുടെ ചരിത്രത്തില്‍ ഒട്ടേറെ അടയാളപ്പെടുത്തലു കളുമായാണ്  പ്രഫ.സി. രവീന്ദ്രനാഥ് മന്ത്രിസഭയിലെത്തുന്നത്.  പുതുക്കാട് മണ്ഡലത്തിന്റെ പ്രഥമ എംഎല്‍എ എന്ന പദവിക്ക് പൊന്‍തൂവല്‍ ചാര്‍ത്തികൊണ്ട് പുതുക്കാടിന്റെ  പ്രഥമ മന്ത്രി എന്ന  വിശേഷണവും പ്രഫ.സി. രവീന്ദ്രനാഥ് സ്വന്തമാക്കുന്നു. സംസ്ഥാനത്ത് അധികമാര്‍ക്കും അവകാശപ്പെടാനില്ലാത്ത തരത്തില്‍   ഓരോ തെരഞ്ഞടുപ്പിലും ഗണ്യമായി ഭൂരിപക്ഷം ഉയര്‍ത്തി ജനപിന്തുണ വര്‍ധിപ്പിച്ച ജനപ്രതിനിധി എന്ന വിശേഷണവും രവീന്ദ്രന്‍ മാഷിന് സ്വന്തം.

2006ല്‍ ആദ്യമായി കൊടകര മണ്ഡലത്തില്‍ മത്സരിച്ചപ്പോള്‍ 19000ത്തിലേറെ വോട്ടുകള്‍ക്ക് വിജയിച്ച രവീന്ദ്രന്‍ മാഷ് 211ല്‍ ഭൂരിപക്ഷം 26000ത്തിലേറെയാക്കി വര്‍ധിപ്പിച്ചു. മൂന്നാമൂഴത്തില്‍ 38000ത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷം നേടി സംസ്ഥാനത്തെ ഏറ്റവും കൂടുതല്‍  ഭൂരിപക്ഷത്തോടെ തെരഞ്ഞെടുക്കപ്പെട്ട  പത്തുപേരിലൊരാളായി അദ്ദേഹം മാറി. കൊടകര പഞ്ചായത്തിനെ കയ്യൊഴിഞ്ഞ് പറപ്പൂക്കര, വല്ലച്ചിറ പഞ്ചായത്തുകളെ സ്വീകരിച്ച് പുതുക്കാട് എന്ന് പേരുമാറ്റിയ പഴയ കൊടകര മണ്ഡലത്തില്‍ നിന്ന് നേരത്തെ മൂന്നുപേര്‍ മന്ത്രിസഭയിലെത്തിയിട്ടുണ്ട്.

1970 ഒക്ടോബര്‍ 4 മുതല്‍ 1977 വരെ മുഖ്യമന്ത്രിയായിരുന്ന സി.അച്യുതമേനോന്‍ കൊടകരയെയാണ് പ്രതനിധീകരിച്ചത്. 1980  ജൂണ്‍ 25 മുതല്‍ 81 ഒക്ടോബര്‍ 20 വരെ ഗതാഗതമന്ത്രിയായിരുന്ന ലോനപ്പന്‍ നമ്പാടനും   കൊടകര മണ്ഡലത്തിന്റെ പ്രതിനിധിയായിരുന്നു. 91 ജൂലയ് 2 മുതല്‍ 94 നവംബര്‍ 16 വരെയും 2004 സെപ്തംബര്‍ 5 മുതല്‍ 2005 ഫെബ്രുവരി 10 വരെയും വനം മന്ത്രിയായിരുന്ന കെ.പി. വിശ്വനാഥനും കൊടകരയെയാണ് പ്രതിനിധാനം ചെയ്തിരുന്നു.

Related posts