ചികിത്സ കഴിഞ്ഞു മടങ്ങുമ്പോള്‍ കൂടെക്കൂട്ടാം മാറാരോഗം ! രോഗം പരത്തി മെഡിക്കല്‍ കോളജിലെ മാലിന്യകുഴി

tcr-wasteമുളങ്കുന്നത്തുകാവ്: മെഡിക്കല്‍ കോളജ് ആശുപത്രിയിലെ മാലിന്യകുഴി നിറഞ്ഞു കവിഞ്ഞു. പുതിയ ആശുപത്രിയിലെ ഭക്ഷണാവശിഷ്ടങ്ങള്‍ ഗ്ലൗസുകള്‍, സിരിഞ്ചുകള്‍, ബോട്ടിലുകള്‍, രോഗികള്‍ക്കുപയോഗിച്ച സിറഞ്ചുകള്‍, ബോട്ടിലുകള്‍, കോട്ടണ്‍ വേസ്റ്റ് തുടങ്ങിയ മാലിന്യങ്ങളാണ് വലിയ കുളം പോലുള്ള മാലിന്യകുഴിയില്‍ നിറഞ്ഞു കവിഞ്ഞിരിക്കുന്നത്. 2006ല്‍ ഉണ്ടാക്കിയതാണ് ഈ മാലിന്യ കുഴി. വര്‍ഷങ്ങള്‍ പഴക്കമുള്ള മാലിന്യങ്ങള്‍ ഈ കുഴിയില്‍ കിടന്ന് ചീഞ്ഞു നാറുകയാണ്. മഴ വരുന്നതോടെ ഈ കുഴിയില്‍ വെള്ളം നിറഞ്ഞ് അടുത്ത സ്ഥലങ്ങളിലേക്ക് ഒഴുകി സാംക്രമിക രോഗങ്ങളുടെ ഉദ്പാദന കേന്ദ്രമായി മെഡിക്കല്‍ കോളജു മാറും.

ഇതിനെല്ലാം പുറമെ ഈ കുഴിയില്‍ ഭക്ഷണാവശിഷ്ടങ്ങളും നിക്ഷേപിക്കുന്നുണ്ട്. ഇവ ഭക്ഷിക്കാന്‍ തെരുവുനായ്ക്കളും പശുക്കളും പക്ഷികളും എത്തി മാലിന്യം അടുത്ത പ്രദേശങ്ങളിലേക്ക് മാലിന്യം കൊണ്ടിടുകയാണിപ്പോള്‍. തെരുവുനായ്ക്കളുടെ ശല്യവും വര്‍ധിച്ചിരിക്കയാണ്. കൂട്ടമായി ഭക്ഷിക്കാനെത്തുന്ന തെരുവുനായ്ക്കള്‍ ഇതുവഴി പോകുന്നവരെ ആക്രമിക്കുന്നതും പതിവായി മാറിയിട്ടുണ്ട്. മാലിന്യം നിര്‍മാര്‍ജനം ചെയ്യാന്‍ സ്വന്തമായി ഇന്‍സിനേറ്റര്‍ ഇല്ലാത്ത ഏക മെഡിക്കല്‍ കോളജാണിത്. പുതിയ ഇന്‍സിനേറ്റര്‍ വാങ്ങിക്കാനുള്ള നടപടികള്‍ക്ക് വര്‍ഷങ്ങളുടെ പഴക്കമുണ്ട്.

അതുവരെ പുതിയൊരു കുഴി കൂടി ഉണ്ടാക്കി മാലിന്യം അതില്‍ നിക്ഷേപിക്കാനുള്ള നടപടികള്‍ എടുക്കാന്‍ അധികൃതര്‍ ഇനിയും തയ്യാറായിട്ടില്ല. ഇതേ അവസ്ഥ തന്നെയാണ് തൊട്ടടുത്ത നെഞ്ചുരോഗ ആശുപത്രിയിലും. ഇവിടുത്തെ മാലിന്യം ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനു കീഴിലുള്ള ഇമേജ് എന്ന സംഘടനയായിരുന്നു മാറ്റിയിരുന്നത്. ഈ ഇനത്തില്‍ മൂന്നു ലക്ഷം രൂപ കുടിശിക ആശുപത്രിയില്‍ അധികൃതര്‍ നല്‍കാനുള്ളതിനാല്‍ ഇവിടത്തെ മാലിന്യ നീക്കവും നിലച്ചിരിക്കയാണ്.

Related posts