ചുവപ്പുനാടയില്‍ കുടുങ്ങി മാരിടൈം മ്യൂസിയം

ekm-maritimeപറവൂര്‍: മുസിരിസ് പൈതൃക പദ്ധതിയില്‍ ഉള്‍പ്പെടുത്തി യാഥാര്‍ഥ്യമാക്കാന്‍ തീരുമാനിച്ചവയില്‍ ഏറ്റവും ആകര്‍ഷകമായ ഒന്നായിരുന്നു പറവൂര്‍ മേഖലയില്‍ സ്ഥാപിക്കുന്ന മാരിടൈം മ്യൂസിയം. പറവൂര്‍-ചിറ്റാറ്റുകര പഞ്ചായത്തിലെ പട്ടണം എന്ന സ്ഥലത്തെ വിശാലമായ കൈപ്രംകെട്ടാണു മ്യൂസിയം സ്ഥാപിക്കാനായി തെരഞ്ഞെടുത്തത്. പുരാതന തുറമുഖത്തിന്റെ ചരിത്രാവശിഷ്ടങ്ങള്‍ ഉത്ഖനനത്തിലൂടെ കണെ്ടടുത്ത പ്രദേശമാണിത്. മ്യൂസിയത്തിനാവശ്യമായ കൈപ്രംകെട്ടും പരിസരവും ഏറ്റെടുക്കുന്നതിനു മുസിരിസ് ഹെറിറ്റേജ് ബോര്‍ഡ് ഏഴുമാസം മുമ്പ് 10.3 കോടി രൂപ അനുവദിച്ചിരുന്നു. എറണാകുളം ജില്ലാ കളക്ടര്‍ക്കു ബോര്‍ഡ് അധികൃതര്‍ പണം കൈമാറുകയും ചെയ്തു. എന്നാല്‍ ലാന്‍ഡ് അക്വിസിഷന്‍ നടത്തി വില നിശ്ചയിച്ചു പണം ഭൂവുടമകള്‍ക്കു കൈമാറി സ്ഥലം ഏറ്റെടുക്കുന്നതിനുള്ള നടപടികള്‍ ഇഴയുകയാണ്.

ലോക പൈതൃക ടൂറിസം പദ്ധതിയായ മുസിരിസ് പൈതൃക പദ്ധതിയില്‍ ഏറ്റവും ചെലവുവരുന്ന പദ്ധതിയാണു മാരിടൈം മ്യൂസിയം. മുസിരിസ് പദ്ധതിയുടെ മാസ്റ്റര്‍ പ്ലാന്‍ തയാറാക്കിയപ്പോള്‍തന്നെ മ്യൂസിയത്തിനുള്ള പ്രോജക്ടും തയാറാക്കിയിരുന്നു. ലോക സ്‌പൈസസ് റൂട്ടിന്റെ പ്രധാനകേന്ദ്രമായിരുന്ന മുസിരിസില്‍ റോമാക്കാരും ബാബിലോണിയക്കാരും അസീറിയന്‍മാരുമൊക്കെ സ്വര്‍ണവുമായി വന്ന് ഏലക്കാ യും കുരുമുളകും കറുവാപ്പട്ടയുമായി മടങ്ങിയിരുന്നതായി ചരിത്രം പറയുന്നു. ഇതിന്റെ ഓര്‍മപ്പെടുത്തലായിട്ടാണു പട്ടണത്ത് മാരിടൈം മ്യൂസിയം സ്ഥാപിക്കാന്‍ പദ്ധതി തയാറാക്കിയത്.

മുപ്പത്തിയൊന്നു രാജ്യങ്ങളുമായി മുസിരിസിനു വാണിജ്യ-വ്യാപാരബന്ധം ഉണ്ടായിരുന്നതായി ചരിത്രരേഖകളിലുണ്ട്. ഒരുകാലത്തു യവന പായ്ക്കപ്പലുകള്‍ ഇവിടെ നങ്കൂരമിട്ടിരുന്നു. ഇതിന്റെ തുടര്‍ച്ചയായി റോമാക്കാരും ഗ്രീക്കുകാരും അറബികളും എത്തി. അക്കാലത്തെ പായ്ക്കപ്പലുകള്‍ യഥാര്‍ഥരീതിയില്‍തന്നെ പുനര്‍നിര്‍മിച്ചു കാഴ്ച ഒരുക്കുകയാണു മാരിടൈം മ്യൂസിയത്തില്‍ ലക്ഷ്യമിടുന്നത്. പഴയ നൂറ്റാണ്ടിന്റെ സംസ്കാരവും രീതികളും മനസിലാക്കാന്‍ ഓരോ രാജ്യത്തിന്റെയും കപ്പലുകളില്‍ വീഡിയോ, ഓഡിയോ സംവിധാനങ്ങളും ഒരുക്കും.

31 രാജ്യങ്ങളുടെ പായ്ക്കപ്പലുകള്‍ ഈവിധം തയാറാക്കി ഓരോ മ്യൂസിയമാക്കിമാറ്റും. ഒരു കപ്പലില്‍നിന്നു മറ്റു കപ്പലുകളിലേക്കു പോകുന്നതിനു ചെറിയ വള്ളങ്ങള്‍ ഉണ്ടാകും.ചരിത്രരേഖകളില്‍നിന്ന് ഓരോ കപ്പലുകളുടെയും പഴയകാല സ്‌കെച്ചുകള്‍ ശേഖരിച്ചിട്ടുണ്ട്. ലോകരാജ്യങ്ങള്‍ തമ്മിലുള്ള വാണിജ്യബന്ധങ്ങളും സംസ്കാരവും വെളിപ്പെടുത്തുന്ന ഇത്തരമൊരു മ്യൂസിയം ലോകത്തുതന്നെ ഇതാദ്യമാണെന്നു പറയുന്നു. യുനസ്‌കോയാണ് ഇക്കാര്യങ്ങള്‍ക്കുള്ള സാങ്കേതിക സഹായം നല്‍കുന്നത്.

സ്ഥലമേറ്റെടുക്കല്‍ അനിശ്ചിതമായി നീളുന്നതിനിടെ ഇടതുസര്‍ക്കാര്‍ മുസിരിസ് പൈതൃക പദ്ധതി സജീവമാക്കുമെന്നു പ്രഖ്യാപിക്കുകയും ഇടക്കാല ബജറ്റില്‍ പതിനെട്ട് കോടി രൂപ ഉള്‍പ്പെടുത്തുകയും ചെയ്തതു പ്രതീക്ഷ പകര്‍ന്നിട്ടുണ്ട്. വി.ഡി. സതീശന്‍ എംഎല്‍എയും പദ്ധതി നടപ്പാക്കുന്നതിനു മുന്‍കൈയെടുക്കുന്നു. മുസിരിസ് പൈതൃക ബോര്‍ഡ് അടുത്തദിവസം യോഗം ചേര്‍ന്നു പണം ഉപയോഗിക്കേണ്ടകാര്യങ്ങളില്‍ മുന്‍ഗണനാക്രമം തീരുമാനിക്കും. മുസിരിസ് പൈതൃക ടൂറിസം പദ്ധതി ലോകരാജ്യങ്ങളില്‍ പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി 150 വിദേശരാജ്യങ്ങളെ ഉള്‍പ്പെടുത്തി ടൂര്‍ ഓപ്പറേഷന്‍ ലോഞ്ചിംഗ് അടുത്ത സെപ്റ്റംബര്‍ 30നും നടത്തും.

Related posts