ചൈനീസ് കുടകള്‍ക്ക് പ്രിയമേറി; ജയ്പൂര്‍ നിവാസികള്‍ക്കു കര്‍ക്കിടകം ബെസ്റ്റ് മാസം

tcr-jayapoorഷാജന്‍ ആലുവ
തൃശൂര്‍: ചൈനയില്‍ നിന്നും മുംബൈയിലെത്തി അവിടെ നിന്ന് ജയ്പൂരിലെ കുടക്കച്ചവടക്കാര്‍ വഴി ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക് ചൈനീസ് വര്‍ണക്കുടകള്‍ എത്തുന്നു. കുടമാറ്റങ്ങളുടെ നാട്ടിലേക്ക് വിലകുറഞ്ഞതും വലിയതുമായ കുടകളുമായി എത്തിയ ജയ്പൂര്‍ നിവാസികള്‍ക്ക് ഈ കര്‍ക്കിടക മാസം പഞ്ഞ മാസമല്ല, മറിച്ച് ബെസ്റ്റ് മാസം. തൃശൂരിലും കേരളത്തിന്റെ വിവിധഭാഗങ്ങളിലും വലിയ വര്‍ണക്കുടകളുമായി ജയ്പൂരില്‍ നിന്നുള്ളവര്‍ തമ്പടിച്ചിട്ടുണ്ട്. ഗ്രാമങ്ങളിലും നഗരങ്ങളിലും ദേശീയപാതയുടെ ഇരുവശങ്ങളിലും നിവര്‍ത്തിവെച്ച വലിയ വര്‍ണക്കുടകള്‍ക്ക് ഡിമാന്റേറെയാണ്.  തൃശൂരില്‍ മാത്രം നൂറോളം പേര്‍ കുട വില്പനക്കായി എത്തിയിട്ടുണ്ടെന്ന് ഇവര്‍ പറയുന്നു.

വിവിധ വര്‍ണങ്ങളിലും വലിപ്പത്തിലുമുള്ള കുടകള്‍ വഴിയരികില്‍ നിവര്‍ത്തിയും  കൂട്ടമായും വെച്ചിരിക്കുന്ന ഭംഗിയുള്ള  കാഴ്ചയില്‍ ആകൃഷ്ടരായി വില ചോദിച്ച് എത്തുന്നവരില്‍ മിക്കവരും കുടവാങ്ങിയേ മടങ്ങാറുള്ളു. 300നു മുകളില്‍ വില പറയുന്നത് കേട്ട് ആവശ്യക്കാരന്‍ വാങ്ങാതെ മടങ്ങാന്‍ ഒരുങ്ങുമ്പോള്‍ അവര്‍ വില കുറയ്ക്കാന്‍ തയ്യാറാകും. കൊടുക്കാനും വാങ്ങാനും തയാറുള്ള ഒരു വില ഉറപ്പിക്കും വരെ വിലപേശല്‍ തുടരും. ഒടുവില്‍ കുട വാങ്ങിപ്പിക്കുന്നിടത്താണ് ഇവരുടെ ബിസിനസ് തന്ത്രം. 300ന്റെ കുട 130നും 150നും കിട്ടുമെന്ന് കുട വാങ്ങിയവര്‍ പറയുന്നു.

പത്തു വര്‍ഷത്തോളമായി ഉത്തരം കടകള്‍ നന്മുടെ നാട്ടില്‍ വില്പനക്കെത്തുന്നുണ്ടെങ്കിലും ഡിമാന്റ് വര്‍ധിച്ചത് അടുത്തിടെയാണ്. കഴിഞ്ഞ രണ്ടു വര്‍ഷം മുന്‍പു വരെ ഇത്തരം കുടകള്‍ക്ക് ആവശ്യക്കാരായി ഉണ്ടായിരുന്നത് ഫോട്ടോഗ്രാഫര്‍മാരും ക്യാമറാമാന്‍മാരും മാത്രമായിരുന്നു.  എന്നാല്‍ ഇന്ന് ഈ കുടകള്‍ക്ക് ആവശ്യക്കാര്‍ കൂടി. യുവാക്കള്‍ മുതല്‍ പ്രായമായവര്‍ വരെ ഇത്തരം കുടകള്‍ വാങ്ങാന്‍ തുടങ്ങി. വലിയ കുടയാണെന്നതും വളരെ അപൂര്‍വമായി മാത്രം കിട്ടുന്ന ഡിസൈനുകളില്‍ കുട കിട്ടുമെന്നതും ചെറുപ്പക്കാരെ ആകര്‍ഷിച്ചു. മഴ നനയാതെ നടക്കാന്‍ വലിയ കുട നല്ലതാണെന്നതുകൊണ്ട് പ്രായമായവരും ഇത് തെരഞ്ഞെടുക്കുന്നു.

മറ്റേത് സംസ്ഥാനത്തേക്കാളും ഈ ചൈനീസ് കുടയ്ക്ക് ഡിമാന്റ് കേരളത്തിലാണത്രെ. വിലപേശലാണ് കച്ചവടത്തില്‍ തങ്ങള്‍ക്ക് നേരിടേണ്ടി വരുന്ന ബുദ്ധിമുട്ടെന്ന് ഇവര്‍ പറയുന്നു. പലപ്പോഴും ഭാഷാപ്രശ്‌നവും ഇവര്‍ക്കുണ്ട്. എന്നാല്‍ അത്യാവശ്യം നന്നായി ” മലയാലം” പറയുന്നവരും ഇവര്‍ക്കൊപ്പമുണ്ട്. ഓരോരുത്തരും അമ്പതെണ്ണത്തിലധികം കുടകള്‍ ദിവസേന വില്‍ക്കാറുണ്ടെന്നാണ് ഇവരുടെ കണക്ക്. കച്ചവടം മോശമല്ലെന്നും മഴ ശക്തമായതോടെ കച്ചവടം കൂടിയിട്ടുണ്ടെന്നും ഇവര്‍ പറഞ്ഞു. ഈ കുടയ്ക്ക് ബലമുണ്ടോ, കാറ്റില്‍ കേടുവരുമോ എന്ന ആശങ്ക പലര്‍ക്കുമുണ്ടെന്നും എന്നാല്‍ കുടയ്ക്ക് നല്ല ബലമുണ്ടെന്നും കേടുവരില്ലെന്നും ഇവര്‍ വാക്കാല്‍ ഗ്യാരണ്ടി നല്‍കുന്നു.

ചൈനയില്‍ നിന്നും മുംബൈയിലെ മിനി മാര്‍ക്കറ്റിലെത്തുന്ന കുടകള്‍ വാങ്ങി പാഴ്‌സല്‍ സര്‍വീസ് വാഹനങ്ങളിലാണ് ഇവര്‍ കാസര്‍ഗോഡ് മുതല്‍ കന്യാകുമാരി വരെ വില്പനക്കെത്തിക്കുന്നത്. കുടുംബമായാണ് ഭൂരിഭാഗം കുട വില്പനക്കാരും ഇവിടെ എത്തുന്നത്. എന്നാല്‍ വരുന്നവര്‍ എല്ലാവരും കുട മാത്രമല്ല വില്‍ക്കുന്നത്. ഹൈവേകളില്‍ ട്രാഫിക് സിഗ്‌നലിനായി കാത്തുകിടക്കുന്ന വാഹനങ്ങള്‍ക്ക് അടുത്ത് ചെന്ന് കുടകള്‍ക്ക് പുറമെ ബെഡ്ഷീറ്റും കമ്പിളിയും മറ്റും ഇവര്‍ വില്പന നടത്തുന്നുണ്ട്. മഴ നിലച്ചാല്‍ കുടവില്പന മതിയാക്കി നാട്ടിലേക്ക്  മടങ്ങാനാണ് പദ്ധതി.

Related posts