‘ജയന്‍” മുണ്ടക്കയത്ത്! നാട്ടുകാര്‍ക്ക് കൗതുകം…! ചെറുപ്രായത്തില്‍തന്നെ ജയനോടു കടുത്ത ആരാധന; വലുതായപ്പോള്‍ ജയന്റെ രൂപസാദൃശ്യവും

jayanമുണ്ടക്കയം: ചെറുപ്രായത്തില്‍തന്നെ ജയനോടു കടുത്ത ആരാധന; വലുതായപ്പോള്‍ ജയന്റെ രൂപസാദൃശ്യവും. മുണ്ടക്കയം 31-ാം മൈല്‍ മംഗലത്തുവീട്ടില്‍ എം.സി. പോളിലൂടെ അനശ്വരനായ ജയനെ നിരവധി വേദികളില്‍ നാട്ടുകാര്‍ കണ്ടുതുടങ്ങി.  പുരുഷ സൗന്ദര്യത്തിന്റെ മൂര്‍ത്തിമദ്ഭാവം ജയനിലൂടെ മലയാള സിനിമയില്‍ അരങ്ങേറിയിരുന്ന കാലത്ത് ജയന്റെ ഓ രോ ചലനവും സ്വായത്തമാക്കി ജയന്റെ വസ്ത്രധാരണ ശൈലിയായ ബെല്‍ബോട്ടം പാന്റ്്‌സ്, വ്യത്യസ്ത നിറങ്ങളിലുള്ള ഇറുകിയ ഷര്‍ട്ട്, കറുത്ത ബൂട്ട്‌സ് എന്നിവ അനുകരിക്കുകയെന്നത് ഒരുകാലത്തെ യുവാക്കളുടെ ഹരമായിരുന്നു.

എന്നാല്‍, ഇതൊക്കെയും ജീവിതത്തില്‍ പകര്‍ത്തി ജയനോടുള്ള സ്‌നേഹവും ആദരവും കാട്ടുകയാണ് ഹോട്ടല്‍ നടത്തി ജീവിതം പുലര്‍ത്തുന്ന പോള്‍. ഇതിനു ഭാര്യ ജിനിയും മകള്‍ ലാറയും പൂര്‍ണ പിന്തുണ നല്‍കുന്നു. ശരീരപ്രകൃതവും മുഖസാദൃശ്യവും ഒരുപോലെ ഒത്തുചേര്‍ന്നപ്പോള്‍  പ്രദേശവാസികള്‍ പോളിനെ കാണുമ്പോള്‍ ജയനെന്നു വിളിച്ചു തുടങ്ങി. തുടര്‍ന്നങ്ങോട്ട് പോളെന്നു പറഞ്ഞാല്‍ ആര്‍ക്കും അറിയില്ല.

മുണ്ടക്കയത്തിന്റെ ജയനെ കണ്ടോയെന്ന് ചോദിക്കേണ്ട അവസ്ഥയിലായി. വെള്ളിത്തിരയില്‍ പാട്ടിനൊപ്പം മാസ്മരിക ചുവടുകളുമായി എത്തുന്ന ജയന്‍ എന്നും ജനങ്ങളുടെ ഹരമായിരുന്നു. പിന്നീടങ്ങോട്ട് ചെറിയ ചെറിയ പരിപാടികളില്‍ ജയനെ അനുകരിച്ച് പോള്‍ വേദികള്‍ കീഴടക്കിയത് ജയന്റെ അതേ ശബ്ദം അനുകരിച്ചായിരുന്നു.

റോയല്‍ എന്‍ഫീല്‍ഡില്‍ ജയന്റെ ൈസ്റ്റലിലാണ് പോളിന്റ യാത്ര. കല്ല്യാണമുള്‍പ്പെടെയുള്ള ആഘോഷങ്ങളില്‍ പോളെത്തുമ്പോള്‍ യുവജനങ്ങളും മറ്റും ശ്രദ്ധിക്കുകയും പോളിനൊപ്പം സെല്‍ഫിയെടുക്കുകയും ചെയ്തിരുന്നു. മേക്കപ്പില്ലാതെ പോളിനെ കണ്ടാലും ജയനോട് സാദൃശ്യം തോന്നും.

പോളിന് മേക്കപ്പിടുന്നതും മറ്റ് സഹായങ്ങള്‍ ചെയ്യുന്നതും ജിനിയും മകള്‍ ലാറയുമാണ്. ജയനോടുള്ള ആരാധന വര്‍ധിച്ചതോടെ ജയന്റെ വീട്ടില്‍ പോവുകയും ബന്ധുക്കളുമൊത്ത് സമയം ചെലവഴിച്ചതും പോളിന്റെ ജീവിതത്തില്‍ വിലമതിക്കാനാവാത്ത നിമിഷങ്ങളാണ്.

Related posts