ജില്ലയുടെ എംഎല്‍എ പട്ടികയ്ക്കു യുവത്വം

EKM-ANOOPekm-anvarസിജോ പൈനാടത്ത്

കൊച്ചി: നിയമസഭയിലേക്ക് എറണാകുളം ജില്ലയില്‍ നിന്ന് ഇനി കൂടുതല്‍ യുവശബ്ദങ്ങള്‍. ജില്ലയിലെ 14 എംഎല്‍എമാരില്‍ എട്ടുപേരും നാല്‍പതില്‍ താഴെ വയസുകാരാണ്. ജില്ലയില്‍ നിന്ന് ആറു പുതുമുഖങ്ങളാണ് നിയമസഭയിലേക്കു പോകുന്നത്. അവിവാഹിതരായ മൂന്ന് എംഎല്‍എമാരുണ്ട്. അങ്കമാലി യുഡിഎഫിനായി തിരിച്ചുപിടിച്ച റോജി എം. ജോണും കോതമംഗലത്തു ടി.യു. കുരുവിളയെ വീഴ്ത്തിയ ആന്റണി ജോണും എറണാകുളത്ത് വിജയം ആവര്‍ത്തിച്ച ഹൈബി ഈഡനുമാണ് പട്ടികയില്‍ പ്രായംകുറഞ്ഞവര്‍. മൂവര്‍ക്കും വയസ് 33. മൂവാറ്റുപുഴയില്‍ ജോസഫ് വാഴയ്ക്കനെ അട്ടിമറിച്ച എല്‍ദോ ഏബ്രഹാം 39 വയസുകാരനാണ്. റോജിയും ആന്റണിയും എല്‍ദോയും അവിവാഹിതര്‍.

ഇവര്‍ക്കൊപ്പം മന്ത്രി കെ. ബാബുവിനെതിരെ തിളക്കമാര്‍ന്ന ജയം സ്വന്തമാക്കിയ എം. സ്വരാജ് (36), പെരുമ്പാവൂരില്‍ സിറ്റിംഗ് എംഎല്‍എ സാജു പോളിനെ പരാജയപ്പെടുത്തിയ എല്‍ദോസ് കുന്നപ്പിള്ളി (38) എന്നിവരും നിയമസഭയിലേക്കു ജില്ലയില്‍ നിന്നുള്ള പുതുമുഖങ്ങളാണ്. യുഡിഎഫ് മന്ത്രിസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയായ അനൂപ് ജേക്കബ് (38) ഇക്കുറിയും പിറവത്തുനിന്നു ജയം സ്വന്തമാക്കി. 2011ലേതിനെക്കാള്‍ ഭൂരിപക്ഷം ഇരട്ടിയാക്കിയ ആലുവ എംഎല്‍എ അന്‍വര്‍ സാദത്തും (40) ചേരുന്നതോടെ ജില്ലയില്‍ നിന്നുള്ള യുവ എംഎല്‍എമാരുടെ പട്ടിക പൂര്‍ണം. അന്‍വര്‍ സാദത്ത്, അനൂപ് ജേക്കബ്, ഹൈബി ഈഡന്‍ എന്നിവര്‍ക്കു നിയമസഭയില്‍ രണ്ടാമൂഴമാണ്.

എംഫില്‍ ബിരുദധാരിയും ഇപ്പോള്‍ ജെഎന്‍യുവില്‍ ഗവേഷക വിദ്യാര്‍ഥിയുമായ റോജി എം. ജോണ്‍ തെരഞ്ഞടുപ്പിലൂടെ എന്‍എസ്‌യു ദേശീയ അധ്യക്ഷനായ ആദ്യ വ്യക്തിയാണ്. എഐസിസി വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയുമായുള്ള അടുപ്പവും വിദ്യര്‍ഥി സമരങ്ങളില്‍ നേടിയ ദേശീയശ്രദ്ധേയും റോജിക്കു നേട്ടമായി.

സിപിഐ മൂവാറ്റുപുഴ മണ്ഡലം സെക്രട്ടറി, ജില്ലാ കമ്മിറ്റി അംഗം, മൂവാറ്റുപുഴ സര്‍വീസ് സഹകരണ ബാങ്ക് ഡയറക്ടര്‍, പായിപ്ര ഗ്രാമപഞ്ചായത്ത് അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്ന എല്‍ദോ ഏബ്രഹാം ബിരുദധാരിയാണ്. എംകോം വിദ്യാര്‍ഥിയായ ആന്റണി ജോണ്‍ എസ്എഫ്‌ഐ മുന്‍ ജില്ലാ പ്രസിഡന്റ്, ഡിവൈഎഫ്‌ഐ ബ്ലോക്ക് സെക്രട്ടറി, ജില്ലാ സെക്രട്ടേറിയറ്റ് അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു. 2002ല്‍ കോതമംഗലം എംഎ കോളജ് യൂണിയന്‍ ചെയര്‍മാനായിരുന്നു.ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി, ദേശീയ വൈസ് പ്രസിഡന്റ്, സിപിഎം സംസ്ഥാന കമ്മിറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച എം. സ്വരാജ് സാമൂഹ്യശാസ്ത്രത്തില്‍ ബിരുദാനന്തരബിരുദവും നിയമ ബിരുദവും നേടിയിട്ടുണ്ട്.

ഡിസിസി വൈസ് പ്രസിഡന്റായ എല്‍ദോസ് കുന്നപ്പിള്ളി നിയമബിരുദവും ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്നു. കേരള കോണ്‍ഗ്രസ്-ജേക്കബ് പാര്‍ട്ടി ലീഡറായ ഭക്ഷ്യ, പൊതുവിതരണ മന്ത്രി അനൂപ് ജേക്കബ്, പിതാവ് മന്ത്രി ടി.എം. ജേക്കബിന്റെ നിര്യാണത്തെ തുടര്‍ന്ന് 2012ല്‍ പിറവത്ത് ഉപതെരഞ്ഞെടുപ്പില്‍ മത്സരിച്ചാണ് ആദ്യം നിയമസഭയിലെത്തിയത്. നിയമബിരുദധാരിയാണ്. എന്‍എസ്‌യു മുന്‍ ദേശീയ അധ്യക്ഷനായ ഹൈബി ഈഡന്‍ നിയമബിരുദധാരിയും കെപിസിസി അംഗവുമാണ്. കോണ്‍ഗ്രസ് നേതാവായിരുന്ന ജോര്‍ജ് ഈഡന്റെ മകനാണ്.

ഡിസിസി എക്‌സിക്യൂട്ടീവിലും കെപിസിസിയിലും അംഗമായ അന്‍വര്‍ സാദത്ത് ജില്ലാ പഞ്ചായത്ത് അംഗമായിരിക്കെയാണ് 2011ല്‍ ആദ്യം നിയമസഭയിലെത്തിയത്. കൊച്ചി മണ്ഡലത്തില്‍ ഡൊമിനിക് പ്രസന്റേഷനെ പരാജയപ്പെടുത്തിയ കെ.ജെ. മാക്‌സിയും (54) പതിനഞ്ചാം നിയമസഭയിലെ പുതുമുഖങ്ങളുടെ നിരയിലുണ്ടാകും. തൃക്കാക്കരയില്‍ ജയിച്ച പി.ടി. തോമസാണ് (65) ജില്ലയിലെ പ്രായം കൂടിയ എംഎല്‍എ. ലത്തിലെ ബിഡിജെഎസ് സ്ഥാനാര്‍ഥിയായ തുറവൂര്‍ സുരേഷും മികച്ച മുന്നേറ്റമാണ് കാഴ്ച്ചവച്ചത്.

Related posts