ജില്ലാ ആശുപത്രി പരിസരത്തു മാലിന്യങ്ങള്‍ കത്തിക്കുന്നു; നാട്ടുകാരും രോഗികളും ഭീഷണിയില്‍

alp-wasteകോഴഞ്ചേരി: ആശുപത്രി വളപ്പില്‍ മാലിന്യങ്ങള്‍ കത്തിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നതായി ആക്ഷേപം. കോഴഞ്ചേരിയിലുള്ള ജില്ലാ ആശുപത്രിയുടെ വളപ്പിലാണ്  ശസ്ത്രക്രിയ തീയറ്ററിലെയും പ്രസവ-ഡ്രസിംഗ് മുറികളിലെയും ബയോളജിക്കല്‍ മാലിന്യങ്ങള്‍ ഉള്‍പ്പെടെയുള്ളവ അലക്ഷ്യമായി കൂട്ടിയിട്ടു കത്തിക്കുന്നത്. ആശുപത്രി വളപ്പിന്റെ നാല് വശത്തും ഇവ കൂട്ടിയിട്ടു പകല്‍ സമയങ്ങളിലാണ് കത്തിക്കുന്നത്. ശസ്ത്രക്രിയ ചെയ്ത രോഗികള്‍ കിടക്കുന്ന വാര്‍ഡിന്റെ തൊട്ടുതാഴെയും മാലിന്യങ്ങള്‍ കത്തിക്കുന്നുണ്ട്.

കത്തിക്കുന്നതില്‍നിന്നുണ്ടാകുന്ന അസഹനീയമായ ഗന്ധം ചികിത്സ തേടിയെത്തുന്ന രോഗികള്‍ക്ക് അതീവ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളാണ് ഉണ്ടാക്കുന്നതെന്ന് നാട്ടുകാരും പരിസ്ഥിതിപ്രവര്‍ത്തകരും കുറ്റപ്പെടുത്തുന്നു. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ ഉടമസ്ഥതയിലുള്ള ഇമേജ് എന്ന സ്ഥാപനമാണ് സര്‍ക്കാര്‍ -സ്വകാര്യ ആശുപത്രികളിലെ ബയോളജിക്കല്‍ മാലിന്യമുള്‍പ്പെടെയുള്ളവ ശേഖരിച്ച് കൊണ്ടുപോയി സംസ്കരിക്കേണ്ടത്. മാലിന്യങ്ങള്‍ തരംതിരിച്ചാണ്  ശേഖരിക്കുന്നത്. ഇതിന് പ്രത്യേക കളറിലുള്ള വിവിധയിനം ബക്കറ്റുകളും ബോക്‌സുകളിലും ആശുപത്രികളില്‍ സ്ഥാപിക്കുകയും ഇവിടെനിന്നാണ് മാലിന്യങ്ങള്‍ ഇമേജ് എന്ന സ്ഥാപനം ശേഖരിച്ചുകൊണ്ടുപോകാറുമുണ്ട്.

എന്നാല്‍ ജില്ലാ ആശുപത്രിയില്‍ ഇത്തരത്തില്‍ മാലിന്യങ്ങള്‍ തരംതിരിച്ച് ശേഖരിക്കുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒന്നുംതന്നെ ക്രമീകരിച്ചിട്ടില്ല. കഴിഞ്ഞവര്‍ഷം ആശുപത്രി വളപ്പില്‍ ആധുനിക ശേഷിയുള്ള  വാട്ടര്‍ ടാങ്ക് നിര്‍മിക്കുന്നതിനുവേണ്ടി അസംസ്കൃത സാധനങ്ങള്‍ ലോറിയില്‍ കൊണ്ടുവരുന്നതിന് ആശുപത്രിയുടെ ചുറ്റുമതില്‍ പൊളിച്ചു നീക്കിയിരുന്നു. ടാങ്കിന്റെ നിര്‍മാണം കഴിഞ്ഞുവെങ്കി ലും പൊളിച്ച മതില്‍ ഇതുവരെയും പുനര്‍നിര്‍മിച്ചിട്ടില്ല. ഇതുമൂലം പൂര്‍ണമായും കത്തിനശിക്കാത്ത ബയോളജിക്കല്‍ മാലിന്യങ്ങളും, ചോരപുരണ്ട പഞ്ഞി,  ആശുപത്രിയില്‍ ഉപയോഗിക്കുന്ന തുണികള്‍ തുടങ്ങിയവ പക്ഷിമൃഗാദികളും നായ്ക്കളും ആശുപത്രിക്ക് സമീപത്തുള്ള വീടുകളുടെ പറമ്പിലും കിണറുകളിലും ടെറസിലും മുറ്റത്തും കൊണ്ടിടുകയാണെന്ന് സമീപവാസിയായ ഡോ. ജഗന്‍ പറഞ്ഞു.

ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളാണ് ഇതുമൂലം ഉണ്ടാകുന്നതെന്നും അയല്‍വാസികള്‍ പറഞ്ഞു. നിരവധി തവണ വിഷയം ആശുപത്രി അധികൃതരെ അറിയിച്ചിട്ടും ഒരു നടപടികളും സ്വീകരിച്ചിട്ടില്ല. ഇതിനെ തുടര്‍ന്ന് ആശുപത്രിയിലെ മാലിന്യങ്ങള്‍ ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ മനുഷ്യാവകാശ കമ്മീഷനിലും കോടതിയുടെ ശ്രദ്ധയിലും കൊണ്ടുവരുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായി സമീപവാസികള്‍ പറഞ്ഞു. ആയിരക്കണക്കിന് രോഗികളും നൂറുകണക്കിന് ശസ്ത്രക്രിയകളും നടക്കുന്ന ആശുപത്രിയില്‍ മാലിന്യങ്ങള്‍ സംസ്കരിക്കുന്നതിനും ശുചിത്വപൂര്‍ണമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിനുമുള്ള ഒരു നടപടികളും ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റിയുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ലെന്ന പരാതിയും നിലനില്‍ക്കുകയാണ്.

Related posts