ജിഷയുടെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം; സഹോദരിക്കു ജോലി; ഭൂമി വാങ്ങാനും വീട് വയ്ക്കാനും സര്‍ക്കാര്‍ ധനസഹായം നല്‍കി

JISHAതിരുവനന്തപുരം: പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട ജിഷയുടെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും സഹോദരിക്ക് എറണാകുളം ജില്ലയില്‍ സര്‍ക്കാര്‍ ജോലി നല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചു. ഇവര്‍ക്ക് വീട് വച്ചുനല്‍കാന്‍ വിവിധ കേന്ദ്രങ്ങളില്‍ നിന്നുള്ള സഹായവാഗ്ദാനങ്ങള്‍ ജില്ലാ കളക്ടര്‍ ഏകോപിപ്പിക്കും. ഇക്കാര്യങ്ങള്‍ അടിയന്തരമായി നടപ്പാക്കാന്‍ ചീഫ് സെക്രട്ടറിക്കു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍ദേശം നല്‍കി. ഇവ നടപ്പാക്കാന്‍ തെരഞ്ഞെടുപ്പു കമ്മീഷന്റെ അനുമതി തേടി.

ഭൂമി വാങ്ങാനും വീട് വയ്ക്കാനും സര്‍ക്കാര്‍ ധനസഹായം നല്‍കി

തിരുവനന്തപുരം: ജിഷയുടെ കുടുംബത്തിനു ഭൂമി വാങ്ങുന്നതിനും അവിടെ വീടുവയ്ക്കുന്നതിനും ധനസഹായം നല്‍കിയിരുന്നതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. 2014-15 ല്‍ പ്രത്യേക പരിഗണനയില്‍ ഉള്‍പ്പെടുത്തി ഭൂമി വാങ്ങുന്നതിന് 3.75 ലക്ഷം രൂപ ധനസഹായം അനുവദിച്ചു. ഈ തുക ഉപയോഗിച്ച് മുടക്കുഴ ഗ്രാമപഞ്ചായത്തില്‍ അഞ്ചു സെന്റ് വസ്തു വാങ്ങിയിരുന്നു. ഇവിടെ വീട് വയ്ക്കുന്നതിനായി പ്രത്യേക പരിഗണനാ വിഭാഗത്തില്‍ ഉള്‍പ്പെടുത്തി മൂന്നു ലക്ഷം രൂപയുടെ ഭവന നിര്‍മാണ ധന സഹായവും അനുവദിച്ചിരുന്നു.തറപണി പൂര്‍ത്തീകരിച്ചതിനാല്‍ രണ്ടാം ഗഡു തുക ഉള്‍പ്പെടെ മൊത്തം 1.2 ലക്ഷം രൂപ കൊടുത്തു. മൂന്നാം ഗഡുവായ 1.2 ലക്ഷം രൂപയും നാലാം ഗഡുവായ 45,000 രൂപയും പണിപൂര്‍ത്തിയാകുന്ന മുറയ്ക്ക് അനുവദിക്കുമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

Related posts