ജോസ് തെറ്റയിലിന്റെ സ്ഥാനാര്‍ഥിത്വം സംസ്ഥാന കമ്മറ്റിയിലും തീരുമാനമായില്ല; മാറി നില്‍ക്കാന്‍ ആവശ്യമുയര്‍ന്നത് ലൈംഗിക ആരോപണങ്ങളെ തുടര്‍ന്ന്

jOSEഅങ്കമാലി: ജനതാദള്‍ (എസ്) ന്റെ അങ്കമാലിയിലെ സ്ഥാനാര്‍ഥിയെ തിരുമാനിക്കാനായി പാര്‍ട്ടി മണ്ഡലം കമ്മറ്റി നാളെ യോഗം ചേരും. രാവിലെ  11ന് അങ്കമാലി ജി.ബി പാലസില്‍ രണ്ടു നിരീക്ഷകരുടെ സാന്നിദ്ധ്യത്തിലാണ് യോഗം. 23 അംഗങ്ങളാണ് മണ്ഡലം കമ്മറ്റിയിലുള്ളത്. മണ്ഡലം കമ്മറ്റിയുടെ തീരുമാനവുമായി നിരീക്ഷകര്‍ പാര്‍ട്ടി ജില്ലാക്കമ്മിറ്റി യോഗം ചേര്‍ന്ന ശേഷമായിരിക്കും സംസ്ഥാന കമ്മറ്റിക്ക് ലിസ്റ്റ് നല്‍കുക. ഇന്നലെ  തിരുവനന്തപുരത്ത് ചേര്‍ന്ന സംസ്ഥാന കമ്മറ്റി യോഗത്തില്‍ ജോസ് തെറ്റയിലിന്റെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് തര്‍ക്കം ഉണ്ടായതിനെ തുടര്‍ന്നാണ് തീരുമാനം  എടുക്കാനായി പാര്‍ട്ടി  കീഴ്ഘടകത്തിലേക്ക് വിട്ടത്.

ജോസ് തെറ്റയിലിനെതിരെയുള്ള ലൈംഗിക ആരോപണങ്ങളെ തുടര്‍ന്നാണ് അദ്ദേഹത്തോട് മാറി നില്‍ക്കാന്‍ ആവശ്യമുയര്‍ന്നത്. ആരോപണങ്ങളെ  തുടര്‍ന്ന് അദ്ദേഹം മത്സര രംഗത്തു നിന്നു മാറി നില്‍ക്കുമെന്ന പ്രതീതി ആദ്യഘട്ടത്തില്‍ ഉണ്ടായിരുന്നുവെങ്കിലും ഒരു വട്ടം കൂടി മത്സരിക്കുവാന്‍ തയാറാണെന്ന നിലപാടിലാണ് അദ്ദേഹമിപ്പോള്‍. പാര്‍ട്ടി അദ്ദേഹത്തിന്റെ പേരു നിര്‍ദ്ദേശിച്ചാല്‍ എല്‍ഡിഎഫ് ഉള്‍ക്കൊള്ളുമോ എന്ന ആശങ്ക നേതൃത്വത്തിനുണ്ട്. മണ്ഡലത്തില്‍ സേവ് എല്‍.ഡി.എഫിന്റെ പേരില്‍ കഴിഞ്ഞ ദിവസം    പ്രചരിച്ച നോട്ടീസിനെക്കുറിച്ചും യോഗത്തില്‍ ചര്‍ച്ച ഉണ്ടാകും.

Related posts