ടൈറ്റാണെന്നു പറഞ്ഞിട്ട് എക്‌സിറ്റ് പോള്‍ വന്നപ്പോള്‍! എക്‌സിറ്റ് പോളില്‍ ഞെട്ടി യുഡിഎഫ് കേന്ദ്രങ്ങള്‍, ഇടതുപക്ഷത്തിനു പ്രതീക്ഷ, ഇനി നെഞ്ചിടിപ്പിന്റെ നിമിഷങ്ങള്‍

LDFകോട്ടയം: ഇടതു വലതു മുന്നണികള്‍ തമ്മില്‍ ഇഞ്ചോടിച്ചു മത്സരമാണെന്ന പ്രതീതിയും ചര്‍ച്ചയുമാണ് പ്രാചാരണ ഘട്ടങ്ങളില്‍ നിറഞ്ഞുനിന്നതെങ്കിലും മിക്ക എക്‌സിറ്റ് പോള്‍ ഫലങ്ങളും പ്രവചിക്കുന്നത് ഇടതിന്റെ വലിയ മുന്നേറ്റം. ടൈംസ് നൗ, ടുഡേയ്‌സ് ചാണക്യ, അക്‌സിസ് മൈ ഇന്ത്യ സര്‍വേകളെല്ലാം ഇടതിനു കാര്യമായ മുന്നേറ്റമാണ് പ്രവചിച്ചത്.
ന്യൂസ് നേഷന്‍ മാത്രമാണ് ഇഞ്ചോടിച്ചു മത്സരമാണെന്ന പ്രവചനം നടത്തിയത്. ഇവരുടെ സര്‍വേയില്‍ യുഡിഎഫ് 70 ഉം എല്‍ഡിഎഫ് 69 ഉം ആണ്. എന്‍ഡിഎയ്ക്ക് ഒരു സീറ്റ് കിട്ടാന്‍ സാധ്യതയുണ്ടെന്നും പ്രവചിക്കുന്നു. ബിജെപി അക്കൗണ്ട് തുറക്കാനുള്ള സാധ്യത എല്ലാ എക്‌സിറ്റ് പോളുകളും മുന്നോട്ടുവയ്ക്കുന്നു.

അതേസമയം, ബിജെപി മുന്നണി കാടിളക്കിയുള്ള പ്രചാരണം നടത്തിയിട്ടും അവരുടെ വോട്ടിംഗ് ശതമാനം കൂടുമെന്നു പ്രവചിച്ചത്  ഏതാണ്ട് ഒരു സര്‍വേയില്‍ മാത്രം. തദ്ദേശ തെരഞ്ഞെടുപ്പില്‍ നേടിയ 15 ശതമാനം വോട്ടിനേക്കാള്‍ മുകളിലേക്കു പോകുമെന്നായിരുന്നു ബിജെപി കേന്ദ്രങ്ങളുടെ വിലയിരുത്തല്‍. എന്നാല്‍, ഒരു എക്‌സിറ്റ് പോള്‍ ഒഴിച്ചുള്ളവയില്‍ 11 ശതമാനത്തില്‍ താഴെ നില്‍ക്കും ബിജെപിയുടെ വോട്ടിംഗ് ശതമാനം എന്നാണു പ്രവചിച്ചിരിക്കുന്നത്. കൂടുതല്‍ പ്രവചിച്ചവര്‍ തന്നെ തദ്ദേശ തെരഞ്ഞെടുപ്പില്‍ കിട്ടിയ 15 ശതമാനമാണ് പ്രവചിച്ചിരിക്കുന്നത്.

ഇതു ശരിയാണെങ്കില്‍ ബിജെപി-ബിഡിജെസ് കൂട്ടുകെട്ട് ക്ലിക്ക് ചെയ്തില്ല എന്നു വേണം വിലയിരുത്താന്‍. ഫലം ഈ നിലയ്ക്കു മുന്നോട്ടുപോയാല്‍ വോട്ടെണ്ണലിനു ശേഷം ബിജെപി-ബിഡിജെഎസ് കൂട്ടുകെട്ടില്‍ വിള്ളല്‍ ഉണ്ടാകാനുള്ള സാധ്യതയുമുണ്ട്. തുഷാര്‍ വെള്ളാപ്പള്ളിക്ക് കേന്ദ്രമന്ത്രി സ്ഥാനമോ എംപിസ്ഥാനമോ നല്‍കാത്തതിന്റെ അതൃപ്തി ഇപ്പോള്‍ത്തന്നെ ബിഡിജെഎസ് നേതൃത്വത്തിനുണ്ട്.

ഇതിനിടയില്‍ സുരേഷ് ഗോപിക്ക് ബിജെപി എംപിസ്ഥാനം നല്‍കുകയും ചെയ്തത് ബിഡിജെ എസിനെ കൂടുതല്‍ ചൊടിപ്പിച്ചതായാണ് സൂചന. ആദ്യം ബിഡിജെഎസ് ശക്തി തെളിയിക്കട്ടെ എന്ന നിലപാടാണ് ബിജെപി കേന്ദ്രനേതൃത്വം സ്വീകരിച്ചിരിക്കുന്നത്. ഈ തെരഞ്ഞെടുപ്പില്‍ ഗണ്യമായ നേട്ടം ഉണ്ടാക്കാനാ യില്ലെങ്കില്‍ കേരളത്തിലെ എന്‍ഡിഎ മുന്നിണിയുടെയും ബിഡിജെഎസ് പാര്‍ട്ടിയുടെയും നിലനില്‍പ്പുതന്നെ അവതാളത്തിലാകും.

യുഡിഎഫ് കേന്ദ്രങ്ങളില്‍ ഞെട്ടല്‍

കോട്ടയം: കേരളത്തിലെ എണ്ണം പറഞ്ഞ വികസന പ്രവര്‍ത്തനങ്ങളുടെ കണക്കുനിരത്തി തെരഞ്ഞെടുപ്പിനെ നേരിട്ടിട്ടും എക്‌സിറ്റ്‌പോളുകള്‍ യുഡിഎഫിനു തിരിച്ചടിയെന്നു പ്രവചിച്ചതില്‍ യുഡിഎഫ് കേന്ദ്രങ്ങള്‍ക്കു ഞെട്ടല്‍. ഏതാണ്ട് എല്ലാ എക്‌സിറ്റ് പോളുകളും എല്‍ഡിഎഫിന്റെ മുന്നേറ്റമാണു പ്രവചിച്ചിരിക്കുന്നത്. ന്യൂസ് നേഷന്‍ മാത്രമാണ് യുഡിഎഫിനു നേരിയ മുന്‍തൂക്കം പ്രവചിച്ചത്. അവര്‍പോലും ഒരു സീറ്റിന്റെ മുന്‍തൂക്കമാണ് യുഡിഎഫിനു നല്‍കിയിരിക്കുന്നത്. എക്‌സിറ്റ് പോളുകള്‍ യാഥാര്‍ഥ്യത്തിനു നിരക്കുന്നതല്ല എന്നു പറഞ്ഞുതള്ളിക്കളയാനാണു പ്രമുഖനേതാക്കള്‍ ഇപ്പോള്‍ ശ്രമിക്കുന്നത്. മന്ത്രി കെ.എം.മാണിയും കെ.ബാബുവും  അടക്കം ഉമ്മന്‍ ചാണ്ടി മന്ത്രിസഭയിലെ അഞ്ചു മന്ത്രിമാര്‍ തോല്‍ക്കുമെന്ന പ്രവചനവും യുഡിഎഫിനെ ആശങ്കയിലാക്കിയിട്ടുണ്ട്.

യുഡിഎഫിന്റെ ശക്തികേന്ദ്രമായ എറണാകുളം ജില്ലയിലടക്കം കനത്ത തിരിച്ചടി നേരിടുമെന്ന പ്രവചനത്തെ നേതാക്കള്‍ തള്ളിക്കളയുന്നു. സിപിഎം-ബിജെപി രഹസ്യധാരണ ഉണ്ടായാല്‍ മാത്രമേ ഇങ്ങനെ സംഭവിക്കാന്‍ ഇടയുള്ളെന്നാണ് മന്ത്രി കെ.ബാബു മാധ്യമങ്ങളോടു പറഞ്ഞത്.അതേസമയം, പല എക്‌സിറ്റ്‌പോളുകളിലും പൊരുത്തക്കേടുകളുണ്ടെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. കേരള കോണ്‍ഗ്രസ്-എമ്മിനു മൂന്നു സീറ്റ് മാത്രമെന്നു പ്രവചിച്ച ഒരു എക്‌സിറ്റ് പോള്‍ പക്ഷേ, മന്ത്രി പി.ജെ.ജോസഫും മോന്‍സും റോഷി അഗസ്റ്റിനും ജയിക്കുമെന്നും ഏറ്റുമാനൂരില്‍ സുരേഷ്കുറുപ്പ് തോല്‍ക്കുമെന്നും പ്രവചിച്ചിട്ടുണ്ട്. കോട്ടയം ജില്ലയില്‍ യുഡിഎഫ് ആറു സീറ്റ് നേടുമെന്നും ഇതേ സര്‍വേ പറയുന്നു. കോട്ടയം ജില്ലയില്‍ യുഡിഎഫ് ആറു സീറ്റ് നേടണമെങ്കില്‍ കേരള കോണ്‍ഗ്രസിന്റെ കൂടുതല്‍ പേര്‍ ജയിക്കേണ്ടി വരും. അപ്പോള്‍ ആദ്യം പറഞ്ഞ മൂന്നു സീറ്റുമായി അതു പൊരുത്തപ്പെടുന്നില്ല.

എക്‌സിറ്റ്‌പോള്‍ എല്‍ഡിഎഫ് കേന്ദ്രങ്ങളില്‍ ആവേശം പകര്‍ന്നിട്ടുണ്ട്. അതേസമയം, ബിജെപികേന്ദ്രങ്ങള്‍ക്ക് അത്ര സന്തോഷമില്ല. ബിജെപി സീറ്റ് നേടുമെന്ന് ഉറപ്പിച്ച് ഒരു സര്‍വേയും പറയാത്തതാണ് അവരുടെ ആശങ്ക. നേടാന്‍ സാധ്യതയുണ്ടെന്നു മാത്രമാണ് എക്‌സിറ്റ് പോളുകളുടെ പ്രവചനം. മാത്രമല്ല, ബിജെപിയുടെ വോട്ടു ശതമാനം കൂടില്ലെന്നു പ്രവചിച്ചിരിക്കുന്നതും അവര്‍ക്കു ആശങ്കയുണ്ടാക്കുന്നു. ദേശീയ നേതാക്കള്‍ വരെയിറങ്ങി കാടിളക്കി പ്രചാരണം നടത്തിയിട്ടും വോട്ടിംഗ് ശതമാനം കൂടിയില്ലെങ്കില്‍ അതു ബിജെപിക്ക് നാണക്കേടാണ്.

Related posts