ടൗണില്‍ ആട്ടിന്‍കൂട്ടത്തെ മേയാന്‍ വിടുന്നതായി പരാതി

pkd-aaduചിറ്റൂര്‍: തത്തമംഗലം ടൗണില്‍ അശ്രദ്ധമായി ആട്ടിന്‍കൂട്ടത്തെ മേയാന്‍ വിടുന്നത് വാഹനാപകടത്തിനും ഗതാഗതതടസത്തിനും കാരണമാകുന്നെന്ന് പരാതി. രണ്ടാഴ്ചമുമ്പ് റോഡില്‍നിന്ന ആട് എതിര്‍വശത്തേക്ക് ഓടിയതുമൂലം ഇരുചക്രവാഹനം ഇടിച്ചു ചത്തിരുന്നു. ബൈക്ക് മറിഞ്ഞ് യാത്രക്കാരനും പരിക്കേറ്റു.

അപകടത്തെ തുടര്‍ന്ന് സ്ഥലത്തെത്തിയ ഉടമ ആടിന്റെ വില ബൈക്ക് യാത്രക്കാരനോടു ആവശ്യപ്പെടുകയും ചെയ്തു. പൊതുനിരത്തില്‍ നാല്ക്കാലികളെ അഴിച്ചുവിടുന്നത് കുറ്റകരമാണെന്ന് നഗരസഭ മുന്നറിയിപ്പു നല്കിയിരുന്നു. എന്നാല്‍ നിയമവ്യവസ്ഥ ലംഘിക്കുന്ന നാല്‍ക്കാലി ഉടമകള്‍ക്കെതിരേ നടപടിയുണ്ടാകാത്തതാണ് ഇപ്പോഴും ഇതു തുടരുന്നതിനു കാരണമാകുന്നത്.

ആടുകള്‍ക്കു പുറമേ വീടുകളില്‍ വളര്‍ത്തുന്ന കുതിരകളും റോഡില്‍ കയറിനില്ക്കാറുണ്ട്. വേട്ടക്കറുപ്പന്‍ ക്ഷേത്രം മുതല്‍ മേട്ടുപ്പാളയം വരെ വീതികുറഞ്ഞ റോഡാണ്. തൃശൂര്‍-പൊള്ളാച്ചി അന്തര്‍സംസ്ഥാന ചരക്കുലോറികളും ചീറിപായുന്നത് ടൗണിലെ ഈ റോഡിലൂടെയാണ്. നാല്ക്കാലികള്‍ റോഡ് അതിക്രമിച്ചു സഞ്ചരിക്കുന്നതു തടയുന്നതിനു ഉടമയ്‌ക്കെതിരേ കര്‍ശന ശിക്ഷാനടപടികള്‍ സ്വീകരിക്കണമെന്നാണ് യാത്രക്കാര്‍  ആവശ്യപ്പെടുന്നത്.

Related posts