ഡിഫ്ത്തീരിയ: പ്രതിരോധ വാക്‌സിന്‍ എടുക്കാത്തവരുടെ പട്ടിക തയാറാക്കുന്നു

difteeriaകോഴിക്കോട്: ജില്ലയില്‍ ഇതിനകം 20 പേര്‍ക്ക് ഡിഫ്ത്തീരിയ രോഗം കണ്ടെത്തിയ പശ്ചാത്തലത്തില്‍ പ്രതിരോധ കുത്തിവയ്പ്പുള്‍പ്പെടെയുള്ള നടപടികള്‍ ഊര്‍ജിതമാക്കാന്‍  കളക്ടറേറ്റില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. സ്കൂള്‍ കുട്ടികളില്‍ തീരെ വാക്‌സിന്‍ എടുക്കാത്തവരുടെയും ഭാഗികമായി മാത്രം എടുത്തവരുടേയും പട്ടിക തയാറാക്കി വരികയാണ്. ഇതനുസരിച്ച് സ്കൂളുകള്‍, ആംഗന്‍വാടികള്‍ തുടങ്ങിയവ കേന്ദ്രീകരിച്ച് പ്രതിരോധ കുത്തിവയ്പുകള്‍ നടത്തും. സ്കൂളുകള്‍ കേന്ദ്രീകരിച്ച് ഇതേക്കുറിച്ചുള്ള ബോധവത്ക്കരണം വ്യാപിപ്പിക്കാനും പദ്ധതിയുണ്ട്.

ഡിഫ്ത്തീരിയ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പ്രദേശങ്ങളിലെ മുതിര്‍ന്നവര്‍ക്കും വാക്‌സിനേഷന്‍ നല്‍കാന്‍ യോഗം തീരുമാനിച്ചു. രോഗം ചികിത്സിച്ചുഭേദമാക്കുക കൂടുതല്‍ പ്രയാസമാണെന്നതിനാല്‍ പരമാവധി പകരുന്നത് തടയുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച ഡെപ്യൂട്ടി കലക്ടര്‍  (ഡി.എം) അബ്ദുന്നാസര്‍ ബി പറഞ്ഞു.പ്രതിരോധ കുത്തിവയ്പിനോട് ചിലര്‍ക്കുണ്ടായിരുന്ന വിമുഖത പുതിയ സാഹചര്യത്തില്‍ കുറഞ്ഞുവരുന്നതായി യോഗത്തില്‍ സംസാരിച്ച ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.എല്‍ സരിത അറിയിച്ചു. നാളിതുവരെ കുത്തിവയ്‌പെടുക്കാന്‍ വിസമ്മതിച്ചിരുന്ന ഒരു കുടുംബത്തിലെ മുഴുവന്‍ പേരും കഴിഞ്ഞ ദിവസം കുത്തിവയ്‌പെടുക്കാനെത്തി.

കുത്തിവയ്പു മൂലം ഉണ്ടാകുമെന്നു തങ്ങള്‍ കരുതുന്ന പ്രശ്‌നങ്ങളേക്കാള്‍ വലുതാണ് ഡിഫ്ത്തീരിയ ഉയര്‍ത്തിയിരിക്കുന്ന ഭീഷണിയെന്ന തിരിച്ചറിവാണ് മനംമാറ്റത്തിന് തങ്ങളെ പ്രേരിപ്പിച്ചതെന്ന് കുടുംബനാഥര്‍ പറഞ്ഞതായും അവര്‍ അറിയിച്ചു. രോഗികളുമായി ഇടപഴകുന്നവര്‍ ടിഡി വാക്‌സിനെടുക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. വാക്‌സിനെതിരേ തെറ്റിദ്ധാരണാജനകമായ പ്രചാരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരേ നടപടിയെടുക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നും അവര്‍ അറിയിച്ചു.

സ്വയം പ്രതിരോധം തീര്‍ത്ത് ആശുപത്രി അധികൃതര്‍
നാദാപുരം: ഡിഫ്തീരിയ രോഗം പടര്‍ന്നു പിടിക്കുന്നതിനിടയില്‍ പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജിതമാക്കുതിന്റെ ഭാഗമായി സ്വയം പ്രതിരോധം തീര്‍ത്ത് ആശുപത്രി അധികൃതര്‍. നാദാപുരം: ഗവ താലൂക്ക് ആശുപത്രിയിലെ സ്റ്റാഫ് കൗണ്‍സില്‍ മുന്‍കൈയെടുത്താണ് പരിപാടി സംഘടിപ്പിച്ചത്. ആശുപത്രിയിലെ 78 ജീവനക്കാര്‍ക്കാണ് ഇന്നലെയും ഇന്നുമായി കുത്തിവയ്പ് എടുക്കാനുളള സൗകര്യം ഒരുക്കിയത്.
മൂന്നു തവണയായി എടുക്കേണ്ട കുത്തിവയ്പിന്റെ ഓന്നാംഘട്ട കുത്തിവയ്പാണ് നടത്തുന്നത്. ആശുപത്രി സൂപ്രണ്ട് ഗീത ഗുരുദാസ് കുത്തിവയ്‌പെടുത്ത് പരിപാടി ഉദ്ഘാടനം ചെയ്തു. ഡോ. ദിപിന്‍ കുമാര്‍, ഡോ. ഹാരിസ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എം.കെ.സുരേഷ് ബാബു, എം.ടി. മജീഷ്, സ്റ്റാഫ് നഴ്‌സുമാര്‍, ജെഎച്ച്‌ഐമാര്‍ എന്നിവര്‍ സംബന്ധിച്ചു.

നാദാപുരം, വളയം മേഖലകളില്‍ ജാഗ്രതാ നിര്‍ദേശം

നാദാപുരം: ചെക്യാട് ഗ്രാമപഞ്ചായത്തില്‍ 29 കാരിക്ക് ഡിഫ്തീരിയ രോഗബാധ സ്ഥിരീകരിച്ചതിനെ തുടര്‍്ന്ന് നാദാപുരം,വളയം,പാറക്കടവ് ഭാഗങ്ങളില്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ കര്‍ശന നിര്‍ദേശം നല്‍കി. ഇക്കഴിഞ്ഞ ദിവസമാണ് യുവതിക്ക് രോഗബാധ സ്ഥിരീകരിച്ചത്. ഇവര്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.   ഈ മേഖലയില്‍ നിരവധി പേര്‍ പ്രതിരോധ കുത്തിവയ്പ് എടുക്കാത്തവരുണ്ടെന്നും ഗവ ആശുപത്രികളിലും ഹെല്‍ത്ത് സെന്ററുകളിലും ആംഗന്‍വാടികളിലും കുത്തിവയ്പിനുളള സൗകര്യമുണ്ടെുന്നം ഇത് പരമാവധി ഉപയോഗപ്പെടുത്തണമെും ആശുപത്രി സൂപ്രണ്ട് ഗീത ഗുരുദാസന്‍ പറഞ്ഞു.

Related posts