മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ വാഹനങ്ങള്‍ മൂലമുള്ള അന്തരീക്ഷ മലിനീകരണം കുറവ്; ഹരിത ട്രൈബ്യൂണല്‍ വിധിക്കു സ്റ്റേ

carകൊച്ചി: ഡീസല്‍ വാഹനങ്ങള്‍ക്കു നിയന്ത്രണം ഏര്‍പ്പെടുത്തിയ ഹരിത ട്രൈബ്യൂണല്‍ വിധി ഹൈക്കോടതി രണ്ടു മാസത്തേക്കു സ്റ്റേ ചെയ്തു. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ വാഹനങ്ങള്‍ മൂലമുള്ള അന്തരീക്ഷ മലിനീകരണം കുറവാണെന്നു നിരീക്ഷിച്ച ഹൈക്കോടതി വസ്തുതകള്‍ പരിശോധിച്ചുള്ള വിധിയാണോ ഹരിത ട്രൈബ്യൂണല്‍ പുറപ്പെടുവിച്ചതെന്നും സംശയം പ്രകടിപ്പിച്ചു.

10 വര്‍ഷം പഴക്കമുള്ള 2,000 സീസിക്ക് മുകളിലായ വാഹനങ്ങള്‍ ഒരു മാസത്തിനകം നിരത്തുകളില്‍ നിന്നു പിന്‍വലിക്കണമെന്നും 2,000 സിസിക്ക് മുകളിലുള്ള പുതിയ ഡീസല്‍ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ നടത്തരുതെന്നുമായിരുന്നു ഹരിത ട്രൈബ്യൂണല്‍ വിധി. ഇതു ചോദ്യം ചെയ്ത് ടൊയോട്ടയുടെ കേരളത്തിലെ ഡീലര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി ട്രൈബ്യൂണല്‍ വിധിക്കു സ്റ്റേ ഏര്‍പ്പെടുത്തിയത്.

ഹരിത ട്രൈബ്യൂണല്‍ വിധിക്കെതിരേ സംസ്ഥാന സര്‍ക്കാരും ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കാന്‍ തീരുമാനിച്ചിരുന്നു. ട്രൈബ്യൂണല്‍ വിധി നടപ്പാക്കുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടുകള്‍ സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിക്കും. വിഷയം ചര്‍ച്ച ചെയ്യാന്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ടോമിന്‍ ജെ. തച്ചങ്കരി മുഖ്യമന്ത്രി പിണറായി വിജയനെ കഴിഞ്ഞ ദിവസം കണ്ടിരുന്നു. ഇതിനു പിന്നാലെയാണു സര്‍ക്കാര്‍ ട്രൈബ്യൂണല്‍ വിധിക്കെതിരേ അപ്പീല്‍ നല്‍കാന്‍ തീരുമാനിച്ചത്.

Related posts