ഡോക്ടറുടെ അവകാശം സിപിഎം നിഷേധിക്കുന്നു: കെ. സുധാകരന്‍

knr-sudhakaranകല്യാശേരി: കല്യാശേരിയില്‍ നിര്‍ഭയമായി ആരോഗ്യസേവനം നടത്താനുള്ള ഡോക്ടറുടെ അവകാശം പോലും സിപിഎമ്മുകാര്‍ നിഷേധിക്കുന്നതായി കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്‍.  സിപിഎം പ്രവര്‍ത്തകരുടെ ഭീഷണി മൂലം ആയുര്‍വേദ ക്ലിനിക്ക് അടച്ചിടേണ്ടിവന്നതായി  ആക്ഷേപം ഉന്നയിച്ച ഡോ. നീതയുടെ കല്യാശേരിയിലെ വീട് സന്ദര്‍ശിച്ചതായിരുന്നു സുധാകരന്‍. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിച്ചാല്‍ രാഷ്ട്രീയമായി തന്നെ നേരിടുമെന്നും അദ്ദേഹം പറഞ്ഞു.

കല്യാശേരി ദേശീയപാതയ്ക്കരികില്‍ ഏതാനും വര്‍ഷമായി പ്രവര്‍ത്തിക്കുന്ന ഡോ. നീതയുടെ ആയുര്‍വേദ ക്ലിനിക് പ്രവര്‍ത്തിപ്പിക്കാന്‍ അനുവദിക്കുന്നില്ലെന്ന് കാണിച്ച് ഡോക്ടര്‍ കേന്ദ്ര വനിതാ കമ്മീഷനും മനുഷ്യാവകാശ കമ്മീഷനും പരാതി നല്‍കിയിരുന്നു. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ നീതയുടെ മാതാവ് ഭാനു വിദ്യാധരന്‍ കല്യാശേരി പഞ്ചായത്തിലെ 11ാം വാര്‍ഡില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിച്ചിരുന്നു.

ഇതേതുടര്‍ന്നുണ്ടായ രാഷ്ട്രീയ വിരോധമാണ് ക്ലിനിക്കിനെതിരേ തിരിയാന്‍ കാരണമായതെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ആരോപണം. കെ. സുധാകരനോടൊപ്പം അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ്, വി.വി. പുരുഷോത്തമന്‍, കാപ്പാടന്‍ ശശിധരന്‍, കൂനത്തറ മോഹനന്‍, പി.കെ. മൊയ്തീന്‍ കുഞ്ഞി, അമൃത രാമകൃഷ്ണന്‍, പി.കെ. ശ്രീകുമാര്‍ തുടങ്ങിയ നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ സുധാകരനൊപ്പമുണ്ടായിരുന്നു.

Related posts