തത്കാലം മരവിപ്പിക്കേണ്ട..! ഹെല്‍മറ്റില്ലാതെ പെട്രോളില്ല: ഉത്തരവ് തത്കാലം പിന്‍വലിക്കില്ല; ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടായാല്‍ സര്‍ക്കാര്‍ പുനപരിശോധന നടത്തുമെന്നും മന്ത്രി

Helmetതിരുവനന്തപുരം: ഹെല്‍മറ്റില്ലാതെ ഇരുചക്ര വാഹനങ്ങളില്‍ എത്തുന്നവര്‍ക്ക് പെട്രോള്‍ നല്‍കരുതെന്ന ഗതാഗത കമ്മീഷണറുടെ ഉത്തരവ് തത്കാലം മരവിപ്പിക്കേണ്‌ടെന്ന് സര്‍ക്കാര്‍ തീരുമാനിച്ചു. ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രനാണ് ഉത്തരവ് നിലനില്‍ക്കുമെന്ന് ഇന്ന് അറിയിച്ചത്. ഉത്തരവ് കാരണം ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടായാല്‍ സര്‍ക്കാര്‍ പുനപരിശോധന നടത്തുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഹെല്‍മറ്റ് ഇല്ലാതെ എത്തുന്നവര്‍ക്ക് ഓഗസ്റ്റ് ഒന്നു മുതല്‍ പമ്പുകളില്‍ നിന്ന് പെട്രോള്‍ നല്‍കേണെ്ടന്ന് ട്രാന്‍സ്‌പോര്‍ട് കമ്മിഷണര്‍ ടോമിന്‍ ജെ. തച്ചങ്കരി ഉത്തരവിറക്കിയിരുന്നു. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളിലാണ് പരീക്ഷണ അടിസ്ഥാനത്തിലാണ് പദ്ധതി നടപ്പാക്കുക. ഇരുചക്രവാഹനങ്ങള്‍ വഴിയുള്ള മരണനിരക്ക് ക്രമാതീതമായി വര്‍ധിച്ച സാഹചര്യത്തിലാണ് മോട്ടോര്‍ വാഹനവകുപ്പിന്റ നിയന്ത്രണം.

ഉത്തരവ് പ്രകാരം അടുത്ത മാസം ഒന്നു മുതല്‍ ഹെല്‍മറ്റ് ധരിക്കാതെ മൂന്ന് നഗരങ്ങളിലെ പമ്പുകളില്‍ എത്തുന്ന ഇരുചക്ര വാഹനങ്ങള്‍ക്ക് പെട്രോള്‍ ലഭിക്കില്ല. ആദ്യഘട്ടം വിജയിച്ചാല്‍ ഉത്തരവ് സംസ്ഥാന വ്യാപകമായി നടപ്പാക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ഉത്തരവ് സൂചിപ്പിച്ച് പമ്പുകളില്‍ ബോര്‍ഡ് സ്ഥാപിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഉത്തരവ് പാലിക്കുന്നുണ്‌ടോ എന്ന് പരിശോധിക്കാന്‍ പമ്പുകളില്‍ നരീക്ഷണ കാമറകളും സ്ഥാപിക്കും. ആദ്യ 15 ദിവസം ഉത്തരവ് ലംഘിച്ചാല്‍ പിഴ ശിക്ഷയുണ്ടാവില്ല. എന്നാല്‍ ഇതിനു ശേഷം പിഴ ചുമത്തി തുടങ്ങാനാണ് നിലവില്‍ മോട്ടോര്‍ വാഹന വകുപ്പ് ആലോചിക്കുന്നത്.

Related posts