തലശേരിയില്‍ നക്ഷത്ര ഒറ്റനമ്പര്‍ ചൂതാട്ട കേന്ദ്രത്തില്‍ റെയ്ഡ്; 11 പേര്‍ അറസ്റ്റില്‍

ktm-arrestതലശേരി: ഭക്ഷണവും മദ്യവും ഉള്‍പ്പെടെ ആഢംബര സൗകര്യങ്ങളോടെ പ്രവര്‍ത്തിച്ചുവന്ന നക്ഷത്ര ഒറ്റനമ്പര്‍ ചൂതാട്ട കേന്ദ്രം തലശേരി നഗരമധ്യത്തില്‍ കണ്ടെത്തി. വേഷം മാറിയെത്തിയ പോലീസ് സംഘം ചൂതാട്ട കേന്ദ്രം വളഞ്ഞ് നടത്തിയ റെയ്ഡില്‍ 11 പേര്‍ അറസ്റ്റിലായി. ഇവരില്‍നിന്നും 1,15,100 രൂപയും പിടികൂടി. മഞ്ഞോടി കീഴന്തിമുക്കില്‍ സ്വകാര്യവ്യക്തിയുടെ വീടിനു മുകളിലെ നിലയില്‍ പ്രവര്‍ത്തിച്ചുവന്ന ചൂതാട്ടകേന്ദ്രത്തിലാണ് ഇന്നലെ രാത്രി പോലീസ് മിന്നല്‍ റെയ്ഡ് നടത്തിയത്. ലോട്ടറിയുടെ മൊത്തവിതരണ കേന്ദ്രം എന്ന പേരിലാണ് ചൂതാട്ടകേന്ദ്രം പ്രവര്‍ത്തിച്ചിരുന്നത്. ജില്ലയുടെ വിവിധഭാഗങ്ങളില്‍നിന്ന് നിരവധിപ്പേര്‍ ഇവിടെ ചൂതാട്ടത്തിനെത്തിയിരുന്നു.

വീടിന്റെ താഴത്തെ നിലയില്‍ വീട്ടുടമസ്ഥന്റെ കുടുംബാംഗങ്ങളായ രണ്ടു സ്ത്രീകള്‍ മാത്രമാണ് താമസിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു. നിരവധിപ്പേര്‍ എത്തുന്നതിനെ കുറിച്ച് പരിസരവാസികള്‍ അന്വേഷിച്ചപ്പോള്‍ ലോട്ടറി ജീവനക്കാര്‍ ഭക്ഷണം കഴിക്കാന്‍ വരുന്നതെന്നാണ് ഇവര്‍ പറഞ്ഞിരുന്നത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ടൗണ്‍ സിഐ പി.എം. മനോജ്, പ്രിന്‍സിപ്പല്‍ എസ്‌ഐ സി. ഷാജു, ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേക സ്ക്വാഡിലെ അംഗങ്ങളായ എഎസ്‌ഐ അജയന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ബിജുലാല്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ വിനോദ്, സുജേഷ്, മനോജ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം രണ്ടു ഗ്രൂപ്പുകളായി തിരിഞ്ഞ് ചൂതാട്ടകേന്ദ്രം വളയുകയായിരുന്നു.

പ്രിന്‍സിപ്പല്‍ എസ്‌ഐ ഷാജുവിന്റെ നേതൃത്വത്തില്‍ വേഷം മാറിയെത്തിയ പോലീസ് ചൂതാട്ടകേന്ദ്രം വളഞ്ഞശേഷമാണ് സിഐ മനോജിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തുന്നത്. തുടര്‍ന്നാണ് ഇവരെ അറസ്റ്റ്‌ചെയ്യുന്നത്. ചൂതാട്ടകേന്ദ്രത്തില്‍ ഒഴിഞ്ഞ മദ്യക്കുപ്പികളും ഭക്ഷണസാധനങ്ങളും ഉള്‍പ്പെടെ കണ്ടെത്തിയതായി പോലീസ് പറഞ്ഞു. പന്ന്യന്നൂരിലെ പ്രകാശന്‍ (45), തട്ടാരിമുക്കിലെ രവീന്ദ്രന്‍ (66), മുഴപ്പിലങ്ങാട്ടെ സാജിദ് (39), പാറപ്രത്തെ അനില്‍ കുമാര്‍ (43), ചെമ്പാട്ടെ മോഹനന്‍ (62), എകരത്ത് പീടികയിലെ പ്രജേഷ് (47), നമ്പ്യാര്‍പീടികയിലെ റെജി (45), മുഴപ്പിലങ്ങാട്ടെ സാദിഖ് (41), മനേക്കരയിലെ വിനീഷ് (31), അഴിയൂരിലെ സമീര്‍ (41), ചാലിലെ സുബീര്‍ (65) എന്നിവരാണ് അറസ്റ്റിലായത്.

ജില്ലാപോലീസ് മേധാവിയുടെ പ്രത്യേക നിര്‍ദേശപ്രകാരം പ്രതികള്‍ക്കെതിരേ ജാമ്യമില്ലാവകുപ്പുകള്‍ ഉള്‍പ്പെടെ ലോട്ടറി ആക്ട് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. പ്രതികളെ ഇന്നു കോടതിയില്‍ ഹാജരാക്കും. തലശേരി കേന്ദ്രീകരിച്ച് ലക്ഷക്കണക്കിനു രൂപയുടെ ഒറ്റനമ്പര്‍ ചൂതാട്ടമാണ് നടന്നുവരുന്നത്. ഈ കേന്ദ്രത്തില്‍ തന്നെ ദിവസേന 10 ലക്ഷം രൂപയുടെ ഒറ്റനമ്പര്‍ ചൂതാട്ടം നടക്കുന്നതായാണ് പോലീസിന് വിവരം ലഭിച്ചിരിക്കുന്നത്. മാത്രവുമല്ല തലശേരി നഗരത്തിലെ ഒറ്റനമ്പര്‍ ചൂതാട്ടം നിയന്ത്രിച്ചിരുന്നത് ഈ കേന്ദ്രത്തില്‍നിന്നായിരുന്നുവെന്നു പോലീസ് പറഞ്ഞു.  പുതിയ ബസ്സ്റ്റാന്‍ഡ് പരിസരം, പഴയ ബസ്സ്റ്റാന്‍ഡ് പരിസരം എന്നിവിടങ്ങളിലും മൊബൈല്‍കേന്ദ്രങ്ങളായി ഒറ്റ നമ്പര്‍ ചൂതാട്ട കേന്ദ്രം പ്രവര്‍ത്തിക്കുന്നുണ്ട്.

Related posts