തലശേരിയില്‍ ബാങ്കിനുള്ളില്‍ ജീവനക്കാരി വെടിയേറ്റു മരിച്ച കേസ്; ടെസ്റ്റ് ഫയര്‍ നടത്താന്‍ അന്വേഷണസംഘം കോടതിയുടെ അനുമതി തേടി

gunതലശേരി: നഗരമധ്യത്തിലെ ബാങ്ക് ജീവനക്കാരി ഓഫീസിനുള്ളില്‍ വെടിയേറ്റുമരിച്ച സംഭവത്തില്‍ ടെസ്റ്റ് ഫയറിന് അനുമതി തേടി അന്വേഷണസംഘം കോടതിയില്‍ ഹര്‍ജി നല്‍കി. ലോഗന്‍സ് റോഡിലെ റാണി പ്ലാസയില്‍ പ്രവര്‍ത്തിക്കുന്ന ഐഡിബിഐ ബാങ്ക് തലശേരി ശാഖയിലെ സെയില്‍സ് സെക്ഷന്‍ ജീവനക്കാരിയായ പുന്നോലിലെ വില്‍ന വിനോദ് (31) ബാങ്കിനുള്ളില്‍ വെടിയേറ്റു മരിച്ച കേസിലാണ് ദുരൂഹത നീക്കാന്‍ ടെസ്റ്റ് ഫയറിന് പോലീസ് കേടതിയുടെ അനുമതി തേടിയിട്ടുള്ളത്.

കോടതിയുടെ അനുമതി ലഭിച്ചാലുടന്‍ ടെസ്റ്റ് ഫയര്‍ നടത്തുമെന്ന് അന്വേഷണ സംഘത്തലവന്‍ ടൗണ്‍ സിഐ പി.എം. മനോജ് രാഷ്ട്രദീപികയോട് പറഞ്ഞു. വെടിവയ്പ്പ് നടന്ന ബാങ്കില്‍ ഫോറന്‍സിക് സംഘം നടത്തിയ പരിശോധനയില്‍ വെടിയേറ്റ് വില്‍നയുടെ തല ചിതറിയതില്‍ അസ്വാഭാവികത കണ്ടെത്തിയതോടെയാണ് ടെസ്റ്റ് ഫയര്‍ നടത്തണമെന്ന നിര്‍ദേശം വിദഗ്ധ സംഘത്തില്‍ നിന്നുണ്ടായത്.

പരിയാരം മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് മെഡിസിന്‍ തലവനും പോലീസ് സര്‍ജനുമായ ഡോ. ഗോപാലകൃഷ്ണപ്പിള്ളയുടെ നേതൃത്വത്തിലുള്ള വിദഗ്ധസംഘമാണ് സംഭവസ്ഥലത്ത് പരിശോധന നടത്തിയത്. ഒരു മീറ്ററിനപ്പുറത്തുനിന്നാണ് വെടിയുതിര്‍ന്നതെന്നാണ് പരിശോധനയില്‍ വ്യക്തമായിട്ടുള്ളത്. എന്നാല്‍ ഈ അകലത്തില്‍ വെടി ഉതിര്‍ന്നാല്‍ തലയോട്ടിയും തലച്ചോറും ചിതറിപ്പോകുന്ന തരത്തിലുള്ള പരിക്കേല്‍ക്കില്ലെന്നാണ് ഡോ. ഗോപാലകൃഷ്ണപ്പിള്ളയുടെ റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുള്ളത്. ഈ അകലത്തില്‍നിന്നും വെടിയുതിര്‍ന്നാല്‍ പെല്ലറ്റ് തുളച്ചുകയറുകയും തലക്കുള്ളില്‍ പരിക്കേല്‍ക്കുകയുമാണ് ചെയ്യുക. എന്നാല്‍ ഇവിടെ മുഖമൊഴിച്ച് തല പൂര്‍ണമായും ചിതറിപ്പോകുകയാണ് ചെയ്തിട്ടുള്ളത്. ഇതില്‍ അസ്വാഭാവികതയുണ്ടെന്നും ഫോറന്‍സിക് സംഘം വിലയിരുത്തിയിരുന്നു.

ജൂണ്‍ രണ്ടിനു രാവിലെ 9.50 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. സെക്യൂരിറ്റി ജീവനക്കാരന്‍ തോക്ക് പരിശോധിക്കുന്നതിനിടെ അബദ്ധത്തില്‍ വെടി പൊട്ടുകയായിരുന്നുവെന്നാണ് പ്രഥാമികാന്വേഷണത്തില്‍ വ്യക്തമായത്. സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായി റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന സെക്യൂരിറ്റി ജീവനക്കാരനായ അഞ്ചരക്കണ്ടി ഓടക്കടവ് കിനാലൂര്‍ ഹരിശ്രീയില്‍ ഹരീന്ദ്രന് (51) കഴിഞ്ഞദിവസം കോടതി ജാമ്യം അനുവദിച്ചിരുന്നു. മകളുടെ മരണത്തില്‍ ദുരൂഹതയുള്ളതായും സമഗ്രാന്വേഷണം നടത്തണമെന്നും ആവശ്യപ്പട്ട് വില്‍നയുടെ മാതാവ് സുധ മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും നിവേദനം നല്‍കിയിരുന്നു.

Related posts