തളിപ്പറമ്പ്: തളിപ്പറമ്പിലെ സ്റ്റുഡിയോ തീവയ്പ് കേസ് അന്വേഷണം അട്ടിമറിച്ചു. അന്വേഷണം ശരിയായ ദിശയില്‍ നീങ്ങിയപ്പോഴാണ് ഉന്നതതല ഇടപെടലിനെതുടര്‍ന്ന് അന്വേഷണം പൂര്‍ണമായി ഇല്ലാതാക്കിയത്. അന്വേഷണം ഇല്ലാതാക്കിയ തളിപ്പറമ്പിലെ നിരവധി തീവയ്പുകേസുകളുടെ പട്ടികയിലേക്ക് മറ്റൊന്നുകൂടി. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 26 ന് പുലര്‍ച്ചെ 1.30 ഓടെയാണ് തളിപ്പറമ്പ് പോലീസ് സ്‌റ്റേഷന് വിളിപ്പാടകലെ പ്രവര്‍ത്തിക്കുന്ന ഒബ്‌സ്ക്യൂറാ സ്റ്റുഡിയോ തീവച്ച് നശിപ്പിച്ചത്. സിപിഎം പ്രവര്‍ത്തകന്‍ പുളിമ്പറമ്പ് സ്വദേശി പാറോട്ടകത്ത് റഫീക്കിന്റെ ഉടമസ്ഥതയിലുള്ള സ്റ്റുഡിയോ ഏതാണ്ട് പൂര്‍ണമായി തന്നെ കത്തിനശിച്ചിരുന്നു.
വാട്ടീസ് ഇസ്‌ലാം എന്ന വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ പര്‍ദയെക്കുറിച്ച് നടത്തിയ പരാമര്‍ശമാണ് സ്റ്റുഡിയോ തീവയ്പ്പിലേക്ക് നയിച്ചതെന്ന് പോലീസിന്റെ പ്രാഥമികാന്വേഷണത്തില്‍ തന്നെ ബോധ്യപ്പെട്ടിരുന്നു. പര്‍ദ കല്യാണ വീടുകളില്‍ മോഷണം നടത്തുന്നതിന് ഉള്‍പ്പെടെ വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നു എന്നതുള്‍പ്പെടെ നിരവധി പരാമര്‍ശങ്ങള്‍ റഫീഖ് വാട്ട്‌സ് ആപ്പ് ഗ്രൂപ്പില്‍ പോസ്റ്റ് ചെയതിരുന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ പ്രകോപിതരായ ഒരു വിഭാഗം നേരത്തെ റഫീക്കിനെതിരേ ഭീഷണി മുഴക്കിയിരുന്നു. സംഭവത്തിന് പിന്നില്‍ വിദേശ ബന്ധങ്ങള്‍ കൂടി ഉണ്ടായിരുന്നതായി വ്യക്തമായതിനെ തുടര്‍ന്ന് കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ ഉള്‍പ്പെടെയുള്ള രഹസ്യാന്വേഷണ വിഭാഗങ്ങള്‍ തളിപ്പറമ്പിലെത്തി സ്റ്റുഡിയോ സന്ദര്‍ശിച്ച് അന്വേഷണം നടത്തിയിരുന്നു. സംഭവം നടക്കുന്ന സമയത്ത് തളിപ്പറമ്പ് എസ്‌ഐയായിരുന്ന കെ.ജെ. വിനോയിയുടെ നേതൃത്വത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമായി നടന്നിരുന്നു.
കത്തിനശിച്ച സ്റ്റുഡിയോയുടെ സമീപം പ്രവര്‍ത്തിക്കുന്ന സ്വകാര്യ ലോഡ്ജിന്റെ സിസിടിവി കാമറയില്‍ രണ്ടു പ്രതികളുടെ ചിത്രം പതിഞ്ഞത് പോലീസ് കണ്ടെടുത്തിരുന്നു. ഈ ലോഡ്ജിലെ കാസര്‍ഗോഡ് സ്വദേശിയായ ജീവനക്കാരനെ പ്രതികളിലൊരാള്‍ അക്രമിക്കുന്നതും ഭീഷണിപ്പെടുത്തി അകറ്റുന്നതും വ്യക്തമായി കാമറയിലെ ദൃശ്യങ്ങളില്‍ ഉണ്ടായിരുന്നു. നിര്‍ണായകമായ നിരവധി വിവരങ്ങള്‍ പോലീസിന് ലഭിച്ചിരുന്നുവെങ്കിലും പ്രതികള്‍ ഇപ്പോഴും പോലീസിന്റെ കാണാമറയത്ത് തന്നെ സ്വതന്ത്രരായി കഴിയുകയാണ്. തളിപ്പറമ്പ് പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ കഴിഞ്ഞ നാല് വര്‍ഷത്തിനിടയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 36 തീവയ്പ് കേസുകളില്‍ ആകെ രണ്ട് കേസുകളില്‍ മാത്രമാണ് പ്രതികളെ പോലീസിന് കണ്ടെത്താനായത്. മറ്റ് കേസുകള്‍ ഇപ്പോഴും അന്വേഷണത്തിലാണ്. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ട രണ്ട് കേസുകളില്‍ പ്രതികള്‍ പോലീസിന്റെ കയ്യയലത്ത് എത്തിയ ഘട്ടത്തിലാണ് ഉന്നതതല ഇടപെടലുകള്‍ ഉണ്ടായത്.
കുറ്റ്യേരി വില്ലേജിലെ പനങ്ങാട്ടൂരില്‍ 2013 സെപ്റ്റംബര്‍ 24ന് ലീഗ് പ്രവര്‍ത്തകരുടെ ആറു ബൈക്കുകള്‍ കത്തിച്ചകേസിലും 2014 മേയ് ഏഴിന് തളിപ്പറമ്പ് ഹൈവേയിലെ മുസ്‌ലിംലീഗ് നിയന്ത്രണത്തിലുള്ള ചിറവക്കിലെ സിഎച്ച് സെന്റര്‍ ആക്രമിക്കപ്പെട്ട കേസിലുമാണ് ഉന്നതതല ഇടപെടല്‍ ഉണ്ടായതെന്നാണ് സൂചന. സിഎച്ച് സെന്റര്‍ കേസ് ഏറെ വിവാദങ്ങള്‍ക്ക് കാരണമാവുകയും ചെയ്തു. തെളിയിക്കപ്പെടാതെ പോയ ഇത്തരം കേസുകളുടെ പട്ടികയിലേക്ക് സ്റ്റുഡിയോ തീവയ്പ് കേസും മാറ്റപ്പെടുകയാമെന്ന് സംശയിക്കുന്ന മട്ടിലാണ് അന്വേഷണഗതി. സിസിടിവി കാമറയില്‍ നിന്ന് പോലീസ് ശേഖരിച്ച രണ്ടുപ്രതികളുടെ ചിത്രം വ്യക്തമാണെങ്കിലും ഇവരെ കണ്ടെത്താന്‍ കഴിയുന്നില്ലെന്നാണ് പോലീസ് ഭാഷ്യം.
വിവാദങ്ങള്‍ കത്തിപ്പടര്‍ന്ന ഇത്തരം കേസുകളുടെ അന്വേഷണങ്ങള്‍ എങ്ങുമെത്താതെ നീങ്ങുകയാണെങ്കിലും ഒരു രാഷ്ട്രീയപാര്‍ട്ടിയും പ്രസ്താവനകളിലൂടെ പോലും പ്രതികരിക്കാത്തതത് സംശയാസ്പദമാണെന്ന് പൊതുസമൂഹം വിലയിരുത്തി തുടങ്ങിയിട്ടുണ്ട്. എന്നാല്‍ അന്വേഷണം നടക്കുന്നതായി തന്നെയാണ് പോലീസ് പ്രതികരണം.